നിസ്സാരം..! പാക്കികളെ പറത്തി ദുബായില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം; മിസൈല്‍ കണക്കെ അഭിഷേക് ശര്‍മ്മ തിരികൊളുത്തിയ വെടിക്കെട്ട് പൂര്‍ത്തിയാക്കി ക്യാപ്ടന്‍ സൂര്യ കുമാര്‍ യാദവ്; പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ തകര്‍ന്നടിഞ്ഞു പാക്കിസ്ഥാന്‍; ഏഷ്യാകപ്പിലെ എല്‍ക്ലാസിക്കോയില്‍ ഇക്കുറിയും വിജയ സിന്ദൂരം അണിഞ്ഞ് ഇന്ത്യയുടെ ചുണക്കുട്ടികള്‍

നിസ്സാരം..! പാക്കികളെ പറത്തി ദുബായില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം

Update: 2025-09-14 17:57 GMT

ദുബായ്: ഏഷ്യാകപ്പില്‍ പാക്കിസ്ഥാനികളെ അടിച്ചുപരത്തി അനായാസ വിജയവുമായി ഇന്ത്യ. ഓപ്പണര്‍ അഭിഷേഖ് ശര്‍മ്മ തുടങ്ങിവെച്ച മിസൈല്‍ കണക്കിന് തുടങ്ങിയ വെടിക്കെട്ട് ക്യാപ്ടന്‍ സൂര്യകുമാര്‍ യാദവ് പൂര്‍ത്തിയാക്കിയപ്പോള്‍ വിജയ സിന്ദൂരമണിഞ്ഞു ഇന്ത്യ. പൊരുതാന്‍ പോലും കഴിയാതെ ദയനീയമായി പാക്കിസ്ഥാന്റെ കീഴടങ്ങല്‍. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 127 റണ്‍സ് എന്ന വിജയ ലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 15.5 ഓവറില്‍ അനായാസം മറികടന്നു. ക്യാപ്ടന്‍ സൂര്യകുമാര്‍ യാദവ് മുന്നില്‍ നിന്നു നയിച്ചാണ് മത്സരം ഇന്ത്യ പൂര്‍ത്തിയാക്കിയത്. സിക്‌സറടിച്ചാണ് ഇന്ത്യയുടെ വിജയം നായകന്‍ പൂര്‍ത്തിയാക്കിയത്. സൂര്യ 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി അഭിഷേഖ് ശര്‍മ്മ 13 പന്തില്‍ 31 റണ്‍സുമായി പുറത്തായി. ശുഭ്മാന്‍ ഗില്‍ 10 റണ്‍സുമെടുത്തു. 31 പന്തില്‍ 31 റണ്‍സുമായി തിലക് വര്‍മ്മ പുറത്തായി. മത്സരം അവസാനിക്കുമ്പോള്‍ 10 റണ്‍സെടുത്തു ശിവം ദുബെയായിരുന്നു പുറത്താകാതെ ക്രീസില്‍. ബാറ്റിംഗിലും ബൗളിഗിലും ഫീല്‍ഡിലും മികവു പുലര്‍ത്തി അനായാസമായിരുന്നു ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. ഒരു ഘട്ടത്തിലും പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല.

ജയത്തിനു ശേഷം പാകിസ്താന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യാതെയാണ് ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും മടങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് കരുതിയതുപോലെ എളുപ്പമായിരുന്നില്ല ക്രീസിലെത്തിയപ്പോള്‍ കാര്യങ്ങള്‍. നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍ (40) മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്തത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നുവിക്കറ്റുകള്‍ നേടി. ജസ്പ്രീത് ബുംറയും അക്ഷര്‍ പട്ടേലും രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഷഹീന്‍ അഫ്രീദി 16 പന്തില്‍ നാല് സിക്‌സുകള്‍ സഹിതം 33 റണ്‍സ് നേടി പുറത്താവാതെ നിന്നു.

ടോസ് ആനുകൂല്യത്തില്‍ ബാറ്റിങ്ങിനെത്തിയ പാകിസ്താന്റെ ഇന്ത്യന്‍ബൗളര്‍മാര്‍ വിരിഞ്ഞു മുറുകുകയാിരുന്നു. ആദ്യ പന്തില്‍ തന്നെ പാക്കിസ്ഥാന്റെ ആത്മവിശ്വാസം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞുകെടുത്തി. ആദ്യ പന്ത് വൈഡെറിഞ്ഞ ഹാര്‍ദിക്, തുടര്‍ന്നെറിഞ്ഞ, നിയമപരമായ ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ സായിം അയ്യൂബിനെ പുറത്താക്കി. ഹാര്‍ദിക്കിന്റെ ഇന്‍സ്വിങ്ങറില്‍ ബാറ്റുവെച്ച സായിം, ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് മടങ്ങി ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഒമാനെതിരേയും സായിം ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.

തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ബുംറ, ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെയും മടക്കി. ആക്രമണസ്വഭാവത്തോടെ ബാറ്റിങ്ങിന് ശ്രമിച്ച ഹാരിസിനെ ബുംറ അധികനേരം ക്രീസില്‍ തുടരാന്‍ അനുവദിച്ചില്ല. ഹാര്‍ദിക്കിനാണ് ക്യാച്ച്. ഓവറിലാകെ രണ്ട് റണ്‍സാണ് ബുംറ വഴങ്ങിയത്. പിന്നാലെ എട്ടാം ഓവറില്‍ ഫഖര്‍ സമാനെ (15 പന്തില്‍ 17) അക്ഷര്‍ പട്ടേലും മടക്കി.

തുടര്‍ന്ന് 13-ാം ഓവറില്‍ ഹസന്‍ നവാസിനെയും (5) മുഹമ്മദ് നവാസിനെയും (0) കുല്‍ദീപ് യാദവ് മടക്കിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിസന്ധിയിലായി. തൊട്ടുമുന്‍പത്തെ പന്തില്‍ ഹസനെ പുറത്താക്കാന്‍ ലഭിച്ച അവസരം കുല്‍ദീപ് പാഴാക്കിയിരുന്നു. രണ്ട് കൈകള്‍ക്കൊണ്ടും ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അതേ ഹസനെ അക്ഷര്‍ പട്ടേലിന്റെ കൈകളിലേക്ക് നല്‍കി അതിന് പരിഹാരം ചെയ്തു. പിന്നാലെയെറിഞ്ഞ പന്തില്‍ മുഹമ്മദ് നവാസിനെയും മടക്കി പാകിസ്താനെ ഞെട്ടിച്ചു. ഹസന്‍ പുറത്തായതിനു പിന്നാലെയെത്തിയ നവാസ്, ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.

ഈ ഘട്ടങ്ങളിലെല്ലാം ഒരുവശത്ത് നിലയുറപ്പിച്ചു കളിച്ച സഹിബ്‌സാദ ഫര്‍ഹാനെ 17-ാം ഓവറില്‍ വീണ്ടുമെത്തിയ കുല്‍ദീപ് പറഞ്ഞയച്ചു. ഹാര്‍ദിക്കിന്റെ മികച്ച ക്യാച്ചിലൂടെയാണ് പുറത്തായത്. ഇതോടെ പാകിസ്താന്റെ വീര്യമാകെയും ചോര്‍ന്നുപോയി. 44 പന്തുകള്‍ നേരിട്ട സഹിബ്‌സാദ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 40 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി. ഫഹീം അഷ്‌റഫിനെ (11) വരുണ്‍ ചക്രവര്‍ത്തിയും സുഫിയാന്‍ മുഖീമിനെ (10) ബുംറയും കൂടാരംകയറ്റി. ഇരു ടീമുകളും ആദ്യമത്സരത്തില്‍നിന്ന് മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.

Tags:    

Similar News