'ഒരു മോശം പ്രകടനത്തിനുശേഷം ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി ഏകാന്തനായി ദു:ഖിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നില്ല; കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്'; ബിസിസിഐയുടെ നിയന്ത്രണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി വിരാട് കോലി

ബിസിസിഐയുടെ നിയന്ത്രണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി വിരാട് കോലി

Update: 2025-03-16 09:44 GMT

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങളില്‍ കുടുംബത്തെ ഒപ്പം കൂട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബിസിസിഐ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. ഗ്രൗണ്ടിലെ ഒരു മോശം പ്രകടനത്തിനുശേഷം ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി ഏകാന്തനായി ദു:ഖിച്ചിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിരാട് കോലി ആര്‍സിബി സമ്മിറ്റില്‍ പറഞ്ഞു. കുടുംബം കൂടെയുണ്ടാകുന്നത് കളിയില്‍ സാധാരണത്വവും സന്തുലിതത്വവും കൊണ്ടുവരുന്നതിന് ഉപകരിക്കുമെന്നും വിരാട് കോലി പറഞ്ഞു.

ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ കുടുംബത്തെ കൂടെക്കൂട്ടുന്നത് സംബന്ധിച്ച് ക്രിക്കറ്റ് താരങ്ങള്‍ക്ക് കര്‍ശന വ്യവസ്ഥ വെച്ചിരുന്നു. ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഒരു ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് കോലി ക്രിക്കറ്റില്‍ കുടുംബം കൂടെയുണ്ടാവേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയത്. കളിക്കാരന്‍ കഠിനമായ മത്സരത്തിനുശേഷം ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കില്ല. കുടുംബം കൂടെയുണ്ടാവുന്നത് കളിയില്‍ സാധാരണത്വവും സന്തുലിതത്വവും കൊണ്ടുവരും. പ്രയാസമേറിയ സമയങ്ങളില്‍ ഇത് പ്രത്യേകം ഉപകരിക്കുമെന്നും കോലി പറഞ്ഞു. പ്രകടനം മോശമായാല്‍ കളിക്കാരന്‍ സ്വയം ഒറ്റപ്പെടണമെന്ന ആശയവും കോലി തള്ളി.

നിങ്ങള്‍ ഏത് കളിക്കാരനോട് വേണമെങ്കിലും കുടുംബത്തെ കൂടെ കൊണ്ടുപോകണോ എന്നു ചോദിച്ചു നോക്കു. വേണമെന്നായിരിക്കും മറുപടി. ഒരു മത്സരത്തിലെ മോശം പ്രകടനത്തിനുശേഷം ഹോട്ടല്‍മുറിയില്‍ ദു:ഖിച്ചിരിക്കാന്‍ വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണരീതിയില്‍ ഇരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. കളിയില്‍ മികച്ച പ്രകടനം നടത്തേണ്ടത് കളിക്കാരന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നേ മതിയാവു. ജീവിതത്തില്‍ പലപ്പോഴും പല സാഹചര്യങ്ങള്‍ ചേര്‍ന്നാണ് നമ്മളെ നോര്‍മലായി ഇരിക്കാന്‍ സഹായിക്കുന്നത്. മോശമായ അര്‍ത്ഥത്തിലല്ല ഇത് പറയുന്നത്. കളിക്കാരനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ കഴിഞ്ഞാല്‍ എല്ലാവരും കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്. പിന്നീട് സാധാരണ കുടുംബ ജീവിതം നയിക്കാനും-കോലി പറഞ്ഞു.

ബിസിസിഐയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച്, 45 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന പരമ്പരയില്‍ രണ്ടാഴ്ച മാത്രമേ കുടുംബത്തെ കൂടെക്കൂട്ടാനാവൂ. അതുതന്നെ ആദ്യ രണ്ടാഴ്ചയ്ക്കുശേഷമുള്ള 14 ദിവസം. അതില്‍ കുറവുള്ള പരമ്പരയില്‍ ഒരാഴ്ച മാത്രമാണ് കുടുംബത്തിന് കളിക്കാര്‍ക്കൊപ്പം ചേരാനാവുക. ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫില്‍ ഇന്ത്യ ഓസ്ട്രേലിയയോട് 3-1ന് പരാജയപ്പെട്ടതാണ് ഈ തീരുമാനത്തിലേക്ക് വഴിവെച്ചത്.

ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഒരു താരം ഭാര്യയെയും ഭാര്യയുടെ അമ്മൂമ്മയെയും കുട്ടികളെ നോക്കാനായി ആയയെയും വരെ ബിസിസിഐ ചെലവില്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയതായും ഇത് വിരാട് കോലിയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റൊരു താരം പേഴ്‌സണല്‍ കുക്കിനെ കൊണ്ടുപോയിരുന്നുവെന്നും വേറൊരു താരം 250 കിലോയിലധികം ലഗേജ് കൊണ്ടുവന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ ഇനി മുതല്‍ പരമാവധി രണ്ടാഴ്ചയും അതില്‍ താഴെയുള്ള പരമ്പരകളില്‍ പരമാവധി ഒരാഴ്ച മാത്രവും കുടുംബത്തെ കൂടെ കൂട്ടാന്‍ അനുവദിക്കൂ എന്ന് ബിസിസിഐ കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ചാമ്പ്യന്‍സ് ട്രോഫി മുതല്‍ ബിസിസിഐ തീരുമാനം നടപ്പാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News