ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോര് ലോര്‍ഡ്സില്‍ തുടങ്ങി; നിര്‍ണ്ണായക ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലെ തിരിച്ചടി; 20 റണ്‍സിനിടെ 2 വിക്കറ്റുകള്‍ നഷ്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോര് ലോര്‍ഡ്സില്‍ തുടങ്ങി

Update: 2025-06-11 10:48 GMT

ലോര്‍ഡ്‌സ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിനിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലെ തിരിച്ചടി.20 റണ്‍സെടുക്കുന്നതിനിടെ 2 വിക്കറ്റുകള്‍ നഷ്ടമായി.റണ്‍സെടുക്കുംമുന്നെ ഉസ്മാന്‍ ഖവാജയും 4 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനുമാണ് പുറത്തായത്.റബാദയാണ് ഓസ്ട്രേലിയയ്ക്ക് പ്രഹരമേല്‍പ്പിച്ചത്.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഫൈനലാണിത്.

കഴിഞ്ഞ തവണ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ ഓസീസ് നിലവിലെ ചാമ്പ്യന്‍മാരെന്ന മേല്‍വിലാസത്തിലാണ് കിരീട പോരാട്ടത്തിനെത്തുന്നത്.ടീമിനെ പാറ്റ് കമിന്‍സ് തന്നെയാണ് ഇക്കുറിയും ടീമിനെ നയിക്കുന്നത്.2023 ജൂണില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ 209 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായത്.പ്രഥമ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ന്യൂസീലന്‍ഡ് കിരീടം നേടിയിരുന്നു.

ലോര്‍ഡ്സില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായതിനാലാണ് ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ പറഞ്ഞു.ആദ്യം ബാറ്റ് ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു ടോസ് നഷ്ടമായശേഷം ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്റെ പ്രതികരണം.

202325 ചാമ്പ്യന്‍ഷിപ്പിലെ പ്രാഥമിക ഘട്ടത്തില്‍ 12 കളിയില്‍ എട്ടുവിജയവുമായി, 69.44 ശതമാനം പോയിന്റുനേടിയാണ് ദക്ഷിണാഫ്രിക്ക ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍ എത്തിയത്.19 കളിയില്‍ 13 വിജയം നേടിയ ഓസ്‌ട്രേലിയ 67.54 ശതമാനം വോട്ടുനേടി രണ്ടാംസ്ഥാനക്കാരായി ഫൈനലില്‍ സ്ഥാനമുറപ്പിച്ചു.കഴിഞ്ഞ രണ്ടു ഫൈനലിലും കളിച്ച് റണ്ണറപ്പായ ഇന്ത്യ ഇക്കുറി 19 കളിയില്‍ ഒമ്പതു വിജയവുമായി പ്രാഥമികറൗണ്ടില്‍ മൂന്നാമതായി.

ദക്ഷിണാഫ്രിക്കയെ അപേക്ഷിച്ച് താരതമ്യേന പ്രായംചെന്ന സംഘവുമായാണ് ഓസ്‌ട്രേലിയ വരുന്നത്. 2023 ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ കളിച്ച ടീമിലെ പത്തുപേരും ഇപ്പോഴും ടീമിലുണ്ട്.ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ടീമിലില്ലാത്തത്.ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ശരാശരി പ്രായം 29.5 വയസ്സാണ്.തെംബ ബാവുമ എന്ന ക്യാപ്റ്റനും ഷുക്രി കോണ്‍റാഡ് എന്ന കോച്ചും ചേര്‍ന്ന കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ ഫൈനലില്‍ എത്തിച്ചത്.

മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനെ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്.ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്.27 വര്‍ഷത്തിനുശേഷം ആദ്യ ഐസിസി കിരീടമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.ഓസീസ് ജയിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമാകും.

മഴ സാധ്യത കണക്കിലെടുത്ത് മത്സരത്തിന് ഒരു ദിവസം റിസര്‍വ് ദിനമുണ്ട്.മഴയോ പ്രതികൂല കാലാവസ്ഥയോ താരണം അഞ്ച് ദിവസത്തിനുള്ളില്‍ നിശ്ചിത ഓവറുകള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ആറാം ദിവസം മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.എന്നാല്‍ ഇത് മത്സരത്തിന് ഫലം കണ്ടെത്താനായിരിക്കില്ല. നഷ്ടപ്പെട്ട ഓവറുകള്‍ തീര്‍ക്കുന്നതിന് വേണ്ടി മാത്രമായിരിക്കും റിസര്‍വ് ദിനം. 2021ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ മഴ പലതവണ വില്ലനായിരുന്നു.അന്ന് റിസര്‍വ് ദിനമായ ആറാം ദിനമാണ് മത്സരം പൂര്‍ത്തിയാക്കിയത്.

ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് ജേതാക്കളായി. 2023ലെ ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ റിസര്‍വ് ദിനം ഉപയോഗിക്കേണ്ടിവന്നിരുന്നില്ല.അതേസമയം മത്സരം സമനിലയാകുകയോ പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയോ ചെയ്താല്‍ ആരാകും ജേതാക്കളാകുക എന്ന ചോദ്യം ആരാധകര്‍ക്കുണ്ടാകും. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയോ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി ദക്ഷിണാഫ്രിക്കയോ എന്നതാണ് ചോദ്യം. എന്നാല്‍ ഫൈനല്‍ സമനിലയായല്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

Tags:    

Similar News