ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ച് വിന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോ; ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കെകെആറിന്റെ മെന്റര്‍ സ്ഥാനത്തേക്ക്

Update: 2024-09-27 10:01 GMT

ഗയാന: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ വിരമിക്കുന്നതായി വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോ. തന്റെ 41-ാം ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തിന്റെ തീരുമാനം. കരീബിയന്‍ പ്രീമയര്‍ ലീഗില്‍ താരത്തിന് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കുന്നതായി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിക്കുന്നത്. 21 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിക്കുന്നത്.

എന്നാല്‍ ദീര്‍ഘവും സംഭവബഹുലവുമായ ക്രിക്കറ്റ് കരിയറിന് വിരമാമിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ മെന്‍ഡറായി തിരഞ്ഞെടുത്തു. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ 2025 ഐപിഎല്ലില്‍ കെകെആറിനൊപ്പമുണ്ടാവും. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം വിവിധ റോളുകളില്‍ നാല് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ താരമാണ് ബ്രാവോ.

സിഎസ്‌കെയില്‍ നിന്ന് അവരുടെ ശക്തമായ ഐപിഎല്‍ എതിരാളികളുടെ കൂടാരത്തിലേക്കാണ് ബ്രാവോ ചേക്കേറുന്നത്. ഈ വര്‍ഷത്തെ ഐപിഎല്‍ ജേതാക്കളാണ് കെകെആര്‍. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയുടെ ഉപദേശകനായിരുന്ന ഗൗതം ഗംഭീര്‍ കിരീടധാരണത്തിന് പിന്നാലെ ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചേര്‍ന്നതോടെയാണ് ഒഴിവായത്.

അടുത്തിടെ സിപിഎല്‍ സമയത്ത് കെകെആര്‍ സിഇഒ വെങ്കി മൈസൂരുമായി ബ്രാവോ കൂടിക്കാഴ്ച നടത്തിയെന്നും തുടര്‍ന്നാണ് ദീര്‍ഘകാല കരാറിന് സമ്മതിച്ചതെന്നും സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഐപിഎല്ലിന് പുറമേ ടി20 ലീഗുകളില്‍ നൈറ്റ് റൈഡേഴ്സ് ലേബലിന് കീഴിലുള്ള എല്ലാ ഫ്രാഞ്ചൈസികളുടെയും ചുമതല ബ്രാവോയ്ക്ക് ആയിരിക്കും. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് (സിപിഎല്‍), ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ് (എംഎല്‍സി), അബുദാബി നൈറ്റ് റൈഡേഴ്സ് (ഐഎല്‍ ടി20) എന്നിവയാണിവ.

ബ്രാവോ ഞങ്ങളോടൊപ്പം ചേരുന്നത് ആവേശകരമായ മുഹൂര്‍ത്തമാണെന്ന് വെങ്കി മൈസൂരു പറഞ്ഞു. വിജയിക്കാനുള്ള അശ്രാന്ത പരിശ്രമവും വിപുലമായ അനുഭവവും ആഴത്തിലുള്ള അറിവും ഞങ്ങളുടെ ഫ്രാഞ്ചൈസിക്കും കളിക്കാര്‍ക്കും വളരെയധികം പ്രയോജനം ചെയ്യുമെന്നും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

2024 സീസണിന് ശേഷം കെകെആറിന് ഗംഭീറിനെ കൂടാതെ അസിസ്റ്റന്റ് കോച്ചുകളായ അഭിഷേക് നായര്‍, റയാന്‍ ടെന്‍ ദോസ്‌ചേറ്റ് എന്നിവരെയും നഷ്ടമായിരുന്നു. ഇരുവരും ഇപ്പോള്‍ ടീം ഇന്ത്യയുടെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളാണ്. കെകെആറിനെ അടുത്ത സീസണിലെ മുഖ്യ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റാണ്. ഭരത് അരുണ്‍ ബൗളിങ് കോച്ചായി പ്രവര്‍ത്തിക്കും. വിവിധ ലീഗുകളില്‍ നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും അവര്‍ക്കെതിരേയും കളിച്ചിട്ടുള്ളതിനാല്‍ കെകെആറിന്റെ രീതികളും ഗെയിമുകളും അടുത്തറിയാമെന്നത് പുതിയ നിയമനത്തില്‍ വളരെധികം സഹായകമാണെന്ന് ബ്രാവോ പ്രതികരിച്ചു.

ഐപിഎല്ലില്‍ ബ്രാവോയുടെ രണ്ടാമത്തെ ടീം മാനേജ്‌മെന്റ് സ്ഥാനമാണ് കെകെആറുമായുള്ള മെന്റര്‍ റോള്‍. 2011ല്‍ സിഎസ്‌കെയില്‍ ചേര്‍ന്ന അദ്ദേഹം 2022 സീസണിന് ശേഷം ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയും 2023 സീസണില്‍ ബൗളിങ് പരിശീലകനായി ഫ്രാഞ്ചൈസിയില്‍ ചേരുകയും ചെയ്തു. ഈ സീസണില്‍ സിഎസ്‌കെ വിജയിച്ചതോടെ കോച്ചെന്ന നിലയില്‍ ഒരു തവണയും കളിക്കാരനെന്ന നിലയില്‍ മൂന്ന് തവണയും അവര്‍ക്കൊപ്പം കിരീടങ്ങള്‍ അലങ്കരിക്കാന്‍ ബ്രാവേയ്ക്ക് സാധിച്ചിരുന്നു.

Tags:    

Similar News