ഫുട്ബോളിന്റെ ലോകമാമാങ്കത്തിന് ഇനി ഒരു വര്‍ഷം; പ്രധാനവേദികളിലും നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപവും കൗണ്ട്ഡൗണ്‍ ക്ലോക്കികള്‍ ഇന്നുമുതല്‍ എണ്ണിത്തുടങ്ങും; ഫുട്ബോള്‍ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ പോരിനിറങ്ങുക 48 ടീമുകള്‍; പരാഗ്വയെ വീഴ്ത്തി 1930 മുതല്‍ എല്ലാ ലോകകപ്പിനും യോഗ്യത നേടുന്ന ടീമായി ബ്രസീല്‍

ഫുട്ബോളിന്റെ ലോകമാമാങ്കത്തിന് ഇനി ഒരു വര്‍ഷം

Update: 2025-06-11 12:56 GMT

വാഷിങ്ടണ്‍: ഇന്നേക്ക് കൃത്യം ഒരുവര്‍ഷത്തിനപ്പുറം ഫുട്ബോളിന്റെ ലോകമാമാങ്കത്തിന് തുടക്കമാകും. 2026 ജൂണ്‍ 11 നാണ് കാല്‍പന്തുകളിയുടെ പുതിയ രാജാക്കന്മാരെ തേടിയുള്ള പോരാട്ടങ്ങള്‍ക്ക് കിക്കോഫ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവര്‍ സംയുക്തമായാണ് ഫിഫ ലോകകപ്പിന്റെ ഇരുപത്തിമൂന്നാം പതിപ്പിന് വേദിയൊരുക്കുന്നത്. മുന്നോടിയായി കൗണ്ട്ഡൗണിനും ഇന്ന് തുടക്കമാകും. ലോകകപ്പ് വേദികളായ വാന്‍കൂവറിലും ടൊറോണ്ടോയിലും നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപവും ലോകകപ്പ് കൗണ്ട് ഡൗണ്‍ ക്ലോക്കുകള്‍ ഇന്നുമുതല്‍ എണ്ണിത്തുടങ്ങും.

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് മഹാ സംഭവാക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കയും കാനഡയും മെക്സിക്കോയും.

അവസാന ഏഴ് ലോകകപ്പുകളില്‍ കളിച്ചത് 32 ടീമുകള്‍. ആകെ 64 മത്സരങ്ങള്‍. അടുത്തവര്‍ഷം ടീമുകള്‍ നാല്‍പ്പത്തിയെട്ടായും മത്സരങ്ങളുടെ എണ്ണം 104 ആയും ഉയരും. കാനഡയിലെ രണ്ടും മെക്സിക്കോയിലെ മൂന്നും അമേരിക്കയിലെ പതിനൊന്നും നഗരങ്ങളില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ്. ഉദ്ഘാടനം മെക്സിക്കോയില്‍. ഫൈനല്‍ അമേരിക്കയില്‍ എന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.കാനഡയിലും മെക്സിക്കോയിലും 13 മത്സരങ്ങള്‍ വീതവും അമേരിക്കയില്‍ 78 മത്സരവും.

ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പില്‍ ഏഷ്യയില്‍ നിന്ന് എട്ടും ആഫ്രിക്കയില്‍ നിന്ന് ഒന്‍പതും തെക്കേ അമേരിക്കയില്‍ നിന്ന് ആറും കോണ്‍കകാഫ് മേഖലയില്‍ നിന്ന് മൂന്ന് ആതിഥേയര്‍ ഉള്‍പ്പടെ ആറും ഓഷ്യാനിയ മേഖലയില്‍ നിന്ന് ഒന്നും യൂറോപ്പില്‍ നിന്ന് പതിനാറും ടീമുകളാണ് നേരിട്ട് യോഗ്യത നേടുക.രണ്ടു ടീമുകള്‍ പ്ലേ ഓഫിലൂടെയും ലോകകപ്പിനെത്തും.

നിലവില്‍ ആതിഥേയരായ അമേരിക്ക, കാനഡ, മെക്സിക്കൊ എന്നിവര്‍ക്കൊപ്പം 10 ടീമുകളാണ് ഇതുവരെ യോഗ്യത നേടിയത്.ഇതോടെ യോഗ്യത നേടിയവരുടെ എണ്ണം 13 ആയി.നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന, മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ ന്യൂസിലന്‍ഡ്, ജപ്പാന്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ഉസ്ബക്കിസ്ഥാന്‍, ഇറാന്‍, ന്യൂസിലന്‍ഡ്, ഇക്വഡോര്‍ എന്നിവരാണ് ഇതിനോടകം യോഗ്യതാ റൗണ്ടിലൂടെ ലോകകപ്പിലെ സ്ഥാനം ഉറപ്പിച്ചത്. ജോര്‍ദാനും ഉസ്ബിക്കിസ്ഥാനും ലോകകപ്പിലെ നവാഗതരാണ്.

ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാരഗ്വായിയെ കീഴടക്കിയാണ് ബ്രസീല്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം.ഈ ജയത്തോടെ 1930-മുതല്‍ എല്ലാ ലോകകപ്പിനും യോഗ്യത നേടുന്ന ടീമായും ബ്രസീല്‍ മാറി.ആഞ്ചലോട്ടിയുടെ കീഴില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ കാനറികള്‍ക്ക് വിനീഷ്യസ് ജൂനിയറിന്റെ ഗോളാണ് രക്ഷയായത്.മത്സരത്തിന്റെ 44-ാം മിനിറ്റിലാണ് വിനീഷ്യസ് വലകുലുക്കിയത്.പാരഗ്വായ് പ്രതിരോധത്തെ പൂട്ടിയ ബ്രസീല്‍ ജയത്തോടെ ലോകകപ്പ് യോഗ്യത സ്വന്തമാക്കി.പുതിയ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ കീഴില്‍ ബ്രസീല്‍ നേടുന്ന ആദ്യ വിജയമാണിത്.

മറ്റൊരു മത്സരത്തില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന കൊളംബിയയോട് സമനില വഴങ്ങി.മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയയാണ് ആദ്യം ലീഡെടുത്തത്.എന്നാല്‍ 81-ാം മിനിറ്റില്‍ തിയാഗോ അല്‍മാദയിലൂടെ അര്‍ജന്റീന സമനിലഗോള്‍ നേടി. അര്‍ജന്റീന നേരത്തേ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.സമിനില വഴങ്ങിയെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത പട്ടികയില്‍ 35 പോയന്റുമായി അര്‍ജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്നു.

പരാഗ്വെയ്ക്കെതിരായ ജയത്തോടെ ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 25 പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍ രഹിത സമനില വഴങ്ങിയതോടെ,പരാഗ്വേയ്ക്കെതിരായ മത്സരം ബ്രസീലിന് നിര്‍ണായകമായിരുന്നു.

ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് യുറുഗ്വേ യോഗ്യതക്ക് അരികിലെത്തി. അതേസമയം ബൊളീവിയയോട് എതിരില്ലാത രണ്ട് ഗോള്‍ തോല്‍വി വഴങ്ങിയ മുന്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ചിലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി.തുടര്‍ച്ചയായ മൂന്നാം ലോകകപ്പിനാണ് ചിലി യോഗ്യത നേടുന്നതില്‍ പരാജയപ്പെടുന്നത്. 2018ലും 2022ലും ചിലിക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല.

Tags:    

Similar News