മെസ്സിയും നെയ്മറും എംബാപ്പെയും ഒരുമിച്ചപ്പോഴും കിട്ടാക്കനി; ഇത്തവണ ഇന്റര്‍ മിലനെ നിലം തൊടീക്കാതെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി പി എസ് ജി; പി എസ് ജിയുടെ ആദ്യ കിരീടം; നിര്‍ണ്ണായകമായത് ഡിസൈര്‍ ഡൗവിന്റെ ഇരട്ട ഗോള്‍; പാരീസില്‍ ആഘോഷങ്ങള്‍ അക്രമങ്ങളിലേക്ക്

Update: 2025-06-01 01:35 GMT

മ്യൂണിക്: ചാമ്പ്യന്‍സ് ലീഗ് കിരീടം ഒടുവില്‍ സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പിഎസ്ജി. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ തോല്‍പ്പിച്ചു (50). ലീഗ് ചരിത്രത്തില്‍ പിഎസ്ജിയുടെ ആദ്യകിരീടമാണ്. ഇന്ററിന്റെ നാലാംകിരീടമെന്ന സ്വപ്നമാണ് പൊലിഞ്ഞത്.

ഫൈനലില്‍ പിഎസ്ജിക്കായി ഡിസൈര്‍ ഡൗ ഇരട്ടഗോള്‍ (20, 63) നേടി. അഷറഫ് ഹക്കിമിയും (12) സ്‌കോര്‍ചെയ്തു. ക്വിച്ച ഖ്വാരസ്‌കേലിയ (73), സെന്നി മയൂലു (86) എന്നിവരാണ് പിഎസ്ജിയുടെ മറ്റ് സ്‌കോറര്‍മാര്‍. കളിയില്‍ ആധിപത്യംപുലര്‍ത്തിയതും കൂടുതല്‍ ആക്രമണം സംഘടിപ്പിച്ചതും പിഎസ്ജി ആയിരുന്നു.

2011-ല്‍ ഖത്തര്‍ സ്‌പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ് ക്ലബ്ബിനെ സ്വന്തമാക്കിയശേഷം നേടുന്ന ഏറ്റവും പ്രധാനപ്പെട്ട കിരീടമാണിത്. കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ ലോക ഫുട്ബോളിലെ വമ്പന്‍താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയവര്‍ ഒരുമിച്ചുകളിച്ചിട്ടും നേടാന്‍കഴിയാതെപോയ കിരീടമാണ് സ്വന്തമായത്. സ്പാനിഷ് പരിശീലകന്‍ ലൂയി എന്റീക്കെയുടെ കീഴില്‍ ഒത്തൊരുമയോടെ കളിക്കാന്‍കഴിഞ്ഞത് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

പാരിസ് സെയിന്റ് ജെര്‍മേയ്ന്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് കിരീടം നേടിയതോടെ ആഘോഷങ്ങള്‍ അക്രമങ്ങളിലേക്ക് മാറി. ഫുട്‌ബോളുമായി ബന്ധപ്പെട്ട ആക്രമങ്ങള്‍ക്കും, കടകള്‍ കൊള്ളയടിച്ചതിനുമായി ഇന്നലെ ചുരുങ്ങിയത് 131 പേരെയെങ്കിലും പാരീസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം നടക്കുന്നതിന് മുന്‍പും, മത്സര സമയത്തും, അത് കഴിഞ്ഞതിനു ശേഷവും പാരീസില്‍ അങ്ങോളമിങ്ങോളം അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതിനിടെയാണ് ഫൈനലില്‍ ഇന്റര്‍മിലനെ തോല്‍പ്പിച്ച് പി എസ് ജി മിന്നുന്ന വിജയം കരസ്ഥമാക്കിയത്.

ഞായറാഴ്ചയിലെക്കും അക്രമങ്ങള്‍ നീണ്ടതോടെ, സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പി എസ് ജി യുടെ യഥാര്‍ത്ഥ ആരാധകര്‍ സന്തോഷിക്കുമ്പോള്‍ ചില സംസ്‌കാര ശൂന്യര്‍ തെരുവുകളില്‍ അഴിഞ്ഞാടുകയാണ് എന്ന് ആഭ്യന്തര മന്ത്രി എക്സില്‍ കുറിച്ചു. അവരെ ശക്തമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.

Similar News