അഗാര്‍ക്കറിനും അര്‍ഷ്ദീപിനും പിന്‍ഗാമി; മെയ്ഡന്‍ വിക്കറ്റ്, തീപാറും പേസ്; അരങ്ങേറ്റത്തില്‍ മിന്നിച്ച് മായങ്ക്‌ - വമ്പന്‍ റെക്കോഡ്

Update: 2024-10-07 09:39 GMT

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി യുവപേസര്‍ മായങ്ക് യാദവ്. അജിത്ത് അഗാര്‍ക്കറിനും അര്‍ഷ്ദീപ് സിങ്ങിനും ശേഷം ട്വന്റി 20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവര്‍ മെയ്ഡന്‍ ആക്കിയ മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമായിരിക്കുകയാണ് മായങ്ക് യാദവ്. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹന്നാസ്ബര്‍ഗില്‍ വെച്ച് നടന്ന തന്റെ ആദ്യ മത്സരത്തിലാണ് അജിത്ത് അഗാര്‍ക്കര്‍ ആദ്യ ഓവര്‍ തന്നെ മെയ്ഡന്‍ ആക്കിയത്. ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ആദ്യ അന്താരാഷ്ട്ര ട്വന്റി 20യായിരുന്നു. ആറ് വിക്കറ്റിന് ഇന്ത്യ ജയിക്കുകയും ചെയ്തു.

2022ല്‍ സതാംപ്ടണിലാണ് അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചത്. ആദ്യ ഓവര്‍ തന്നെ താരം റണ്‍സൊന്നും വിട്ടുകൊടുക്കാതെ എറിയുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ ട്വന്റി 20യില്‍ ആദ്യ ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാതിരുന്ന മായങ്ക് രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റും സ്വന്തമാക്കി. ഒരു റണ്‍സെടുത്ത് നിന്ന മഹമ്മദുള്ളായെ വാഷിങ്ടണ്‍ സുന്ദറിന്റെ കൈകളില്‍ എത്തിച്ചാണ് മായങ്ക് ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റുമായി മായങ്ക് യാദവ് തന്റെ സ്‌പെല്‍ അവസാനിപ്പിച്ചു.

'അതിവേഗ പേസര്‍മാരെ കാണണം എങ്കില്‍ പാകിസ്ഥാന്‍ ടീമിലേക്ക് നോക്കണം ഇവിടെ ലോക്കല്‍ ഗ്രൗണ്ടില്‍ പന്തെറിയുന്ന ബോളര്‍മാര്‍ക്ക് പോലും ഇന്ത്യന്‍ താരങ്ങളേക്കാല്‍ വേഗതയുണ്ട്'' പാകിസ്ഥാന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യയെ കളിയാക്കാനായി പറയുന്ന കാര്യം ആണെങ്കിലും ഇതില്‍ അല്‍പ്പം വസ്തുതയുണ്ട്. മികച്ച പേസര്‍മാര്‍ ധാരാളം ഉണ്ടായിട്ടും വേഗം കൊണ്ട് ഞെട്ടിക്കുന്ന താരങ്ങള്‍ ഇന്ത്യയില്‍ കുറവായിരുന്നു. ഇപ്പോള്‍ ആ കുറവും ഇന്ത്യന്‍ ടീമില്‍ ഇല്ലാതായിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യില്‍ ഇന്ത്യന്‍ ആധിപത്യമാണ് കണ്ടത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19.5 ഓവറില്‍ 127 റണ്‍സില്‍ എല്ലാവരും പുറത്തായി. മായങ്കിനെ കൂടാതെ അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 14 പന്തില്‍ 29, സഞ്ജു സാംസണ്‍ 19 പന്തില്‍ 29, ഹാര്‍ദ്ദിക്ക് പാണ്ഡ്യ 16 പന്തില്‍ പുറത്താകാതെ 39 എന്നിവരാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

Tags:    

Similar News