രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പന്തിന്റെ പരിക്കില്‍ ഇന്ത്യക്ക് ആശങ്ക, വിശ്രമം നല്‍കണ്ടേവരും; പകരക്കാരനെത്തുമോ?

Update: 2024-10-21 07:01 GMT

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ഋഷഭ് പന്തിന്റെ പരിക്ക് തിരിച്ചടിയാകും. ബൗളിങ് സമയത്ത് പന്തിന് പകരം ജുറല്‍ ആയിരുന്നു വിക്കറ്റ് കീപ്പിങ്. പിന്നീട് ബാറ്റിങ്ങിനായി പന്ത് ഇറങ്ങിയിരുന്നു. എന്നാല്‍ രണ്ട്, മുന്ന് ടെസ്റ്റില്‍ പന്തിനെ കളിപ്പിക്കുന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്. ഫോമിലുള്ള പന്തിനെ പുറത്തിരുത്തുക എന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.

ഓപ്പറേഷന് വിധേയനായ അതേ കാല്‍മുട്ടില്‍ പന്തിന് പരിക്കേറ്റതിനാല്‍ മാനേജ്‌മെന്റ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് പറഞ്ഞിരുന്നു. ക്യാപ്റ്റന്‍ ഇക്കാര്യം സമ്മതിച്ച സ്ഥിതിക്ക് താരത്തെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് വിശ്രമം നല്‍കിയേക്കും.

പന്തിന് വിശ്രമം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ടീം മാനേജ്മെന്റാണ്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി, ചീഫ് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റനെയും വിളിച്ച് പന്തിന്റെ കാര്യം ചര്‍ച്ച ചെയ്യും. അതിന് ശേഷം അവസാന തീരുമാനമെടുക്കും. ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് ഒരു മാസം മാത്രം ശേഷിക്കെ, പന്തിനെ എന്നത്തേക്കാളും കൂടുതല്‍ ആവശ്യമായി വരും. ഇന്ത്യ അദ്ദേഹത്തെ പൂര്‍ണ ആരോഗ്യവാനാക്കി നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റത്തില്‍ ബാറ്റിംഗിലും വിക്കറ്റ് കീപ്പിങ്ങിലും സെലക്ടര്‍മാരെ ആകര്‍ഷിച്ച ധ്രുവ് ജുറലിന് അവസരം വന്നേക്കും.

2023ല്‍ കാര്‍ അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ കാലിലാണ് താരത്തിന് വീണ്ടും പരിക്ക് സംഭവിച്ചിരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് കാല്‍ മുട്ടിന് ശസ്ത്രക്രിയയും നടത്തിയിരുന്നു. അതേ കാല്‍മുട്ടില്‍ പന്തിന് പരിക്കേറ്റതിനാല്‍ മാനേജ്മെന്റ് കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രോഹിത് ശര്‍മ പറഞ്ഞിരുന്നു. ന്യൂസിലന്‍ഡിനെതിരായ പുനെ ടെസ്റ്റില്‍ പന്ത് കീപ്പിങ്ങിന് ഫിറ്റാണോയെന്ന് രോഹിത് വ്യക്തമാക്കിയില്ല. കീപ്പര്‍ എന്ന നിലയില്‍ പന്തിന് പരിക്ക് പൂര്‍ണമായും ഭേദമാകേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.

Tags:    

Similar News