കൊച്ചി: എല്ലാവർക്കും നമസ്‌കാരം. ഈ മാസം 27ന് ബാഗ്ലൂർ കമ്പനഹള്ളിയിൽ സ്‌പെയ്‌സ് ബേ എന്ന റെസ്റ്റോറന്റ് പ്രവർത്തനം തുടങ്ങുന്നു. സ്‌പെയ്‌സ് ബേയുടെ പങ്കാളികൾക്ക് മനുഷ്യരുടെ മനസ്സും വയറും ഒരു പോലെ നിറയ്ക്കാനാവട്ടെ.. സ്‌പെയ്‌സ് ബേ ടീമിന് എന്റെ എല്ലാ വിധ ആശംസകളുംമയക്കു മരുന്ന് കള്ളക്കടത്തിന് ബംഗളൂരുവിൽ പിടിയിലായ മുഹമ്മദ് അനൂപിന്റെ ഫെയ്‌സ് ബുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോ സന്ദേശമാണ് ഇത്. കൊച്ചിക്കാരൻ മുഹമ്മദ് അനൂപുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്നതിന്റെ സൂചനകൾ മറുനാടനും ലഭിച്ചു. ഫോട്ടോയും ഫെയ്‌സ് ബുക്ക് പേജിലും ഇതിനുള്ള തെളിവുണ്ടെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.

ബംഗളൂരു: ലഹരിമരുന്നു കേസിൽ ബെംഗളൂരുവിൽ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് കേരളത്തിലെ ഉന്നതരാഷ്ട്രീയക്കാരുമായി അടുത്തബന്ധമെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു. അനൂപിന്റെ ഫോണിൽ സിപിഎം-കോൺഗ്രസ് നേതാക്കളുടെയും മക്കളുടെയും അടക്കമുള്ള നമ്പരുകൾ കണ്ടെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകൻ ബിനീഷ് കോടിയേരിയോടൊപ്പമുള്ള ചിത്രവും ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് എൻസിബി വ്യക്തമാക്കി. ഈ ചിത്രങ്ങൾ കുമരകത്തുള്ള ഒരു റിസോർട്ടിൽ വച്ചാണ് എടുത്തിരിക്കുന്നത്. ഈ ചിത്രം മറുനാടൻ മലയാളിക്കും ലഭിച്ചു. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ യെലഹങ്ക ഓഫീസിൽ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. അനൂപിന് തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനയും അന്വേഷണ വൃത്തങ്ങൾ പുറത്തുവിടുന്നുണ്ട്. എന്നാൽ, കേസിന്റെ ഈ വശം എൻഐഎയാണ് അന്വേഷിക്കേണ്ടതെന്നും ഇക്കാര്യങ്ങൾ അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും എൻസിബി വ്യക്തമാക്കി.

ടെലിവിഷൻ സീരിയൽ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും മറ്റൊരു മലയാളിയായ ആർ രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലാകുന്നത്. മുഹമ്മദ് അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്തു കേസിലെ പ്രതി കെടി റമീസിന്റെ നമ്പരും ഉണ്ട്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ ബെംഗളൂരുവിൽ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് കേരളത്തിലെ ഒരു രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിനീഷുമായി ബന്ധപ്പെടുത്തുന്ന തെളിവുകളും പുറത്തു വരുന്നത്. എന്നാൽ ഫോൺ വിളിച്ചത് ബിനീഷിനെ ആണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

കൊച്ചിയിലെ ലഹരി പാർട്ടികളിലും മുഹമ്മദ് അനൂപ് സജീവമായിരുന്നു. ഒരു വർഷം മുൻപാണു താവളം ബെംഗളൂരുവിലേക്കു മാറ്റിയത്. സിനിമ സീരീയൽ മേഖലകളിലേക്ക് ലഹരിമരുന്നുകൾ നൽകുന്നത് അനൂപ് മുഹമ്മദാണെന്നും കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് അനൂപിന്, സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ എൻഐഎയും ഇയാളെ ചോദ്യം ചെയ്യും. കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വർണ്ണ കടത്ത് അന്വേഷണം പുതിയ തലത്തിലെത്തും. സ്വപ്നാ സുരേഷുമായും ഇയാൾക്ക് ബന്ധമുണ്ട്. സ്വർണ്ണ കടത്തിന് വേണ്ട പണം സ്വരൂപിക്കാൻ ഇയാളുടെ സഹായവും തേടിയിട്ടുണ്ടെന്നാണ് വിവരം. കാര്യങ്ങൾ പുറത്തെത്താൻ കാരണവും മുഹമ്മദ് അനൂപിന്റെ ഇടപെടലാണെന്ന സംശയവും സജീവമാണ്.

ഇവരുടെ 'ലീഡർ' ഡി. അനിഖയെന്ന ബെംഗളൂരു സ്വദേശിനിയും അറസ്റ്റിലായിരുന്നു. സംഘം സിനിമാ മേഖലയിലുള്ളവർക്കു ലഹരി മരുന്ന് എത്തിച്ചു കൊടുത്തിരുന്നെന്നാണു കണ്ടെത്തൽ. ഓൺലൈൻ വഴിയും ഹോട്ടലുകൾ കേന്ദ്രീകരിച്ചുമായിരുന്നു ലഹരി ഇടപാടുകൾ. ഡിജെ പാർട്ടികളിൽ എത്തുന്ന സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കും ലഹരിമരുന്ന് എത്തിച്ചിരുന്നു. സീരിയലിലെ ചെറു വേഷങ്ങൾ ചെയ്തിരുന്ന അനിഖ പിന്നീട് അഭിനയം നിർത്തി ലഹരി മേഖലയിലേക്കു കടന്നു. വിദേശത്തു നിന്നു കുറിയർ വഴിയാണു ലഹരി മരുന്ന് എത്തുന്നതെന്നാണു കണ്ടെത്തൽ. ബ്രസൽസിൽ നിന്നാണു ഇറക്കുമതി ചെയ്തിരുന്നതെന്നും ബിറ്റ്‌കോയിനാണ് ഇടപാടിന് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു, ഇവർക്ക് തീവ്രവാദ ബന്ധവും ഉണ്ടായിരുന്നു.

അനിഘയുടെ നേതൃത്വത്തിലാണ് ലഹരിമരുന്നുകളുടെ ഇടപാടുകൾ നടന്നിരുന്നത്. മുഹമ്മദ് അനൂപും റിജേഷുമാണ് ആവശ്യക്കാർക്ക് ലഹരിമരുന്നുകൾ എത്തിച്ചുനൽകിയിരുന്നത്. സിനിമാമേഖലയിലെ ചിലരുമായും അനിഘയ്ക്ക് ഇടപാടുകളുണ്ടായിരുന്നതായാണ് എൻ.സി.ബി.യുടെ കണ്ടെത്തൽ. ഓഗസ്റ്റ് 21-നാണ് കല്യാൺ നഗറിലെ താമസ്ഥലത്തുനിന്ന് അനൂപ് പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിരന്തരം ആളുകളെത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എൻ.സി.ബി.യെ വിവരമറിയിക്കുകയായിരുന്നു. അനൂപിനെ പിടികൂടി ചോദ്യംചെയ്തതോടെ റിജേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. തുടർന്നാണ് സംഘത്തെ നിയന്ത്രിക്കുന്നത് അനിഘയാണെന്നു കണ്ടെത്തിയത്. 96 എം.ഡി.എം.എ. ഗുളികളും 180 എൽ.എസ്.ഡി. സ്റ്റാമ്പുകളുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.

ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ലഹരികടത്തുസംഘങ്ങൾ സിനിമാ മേഖലയിലുള്ളവർക്ക് ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. ലഹരിയുപയോഗത്തിൽ തുടങ്ങി വിതരണക്കാരായിമാറിയവരാണ് അനൂപും റിജേഷും. അനിഘ വർഷങ്ങളായി നഗരത്തിൽ ലഹരിമരുന്ന് ഇടപാടുകൾ നടത്തിവരികയായിരുന്നു. സംഘത്തിന്റെ സ്ഥിരം ഇടപാടുകാർ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻ.സി.ബി. നേരത്തേ ജർമനിയിൽനിന്ന് ഓൺലൈൻ ഓർഡർ നൽകി ലഹരിമരുന്ന് വാങ്ങിയ സംഭവത്തിൽ മലയാളിയായ കെ. റഹ്മാനും പിടിയിലായിരുന്നു.

ദക്ഷിണേന്ത്യയിലെ മയക്കു മരുന്ന് വിപണിയെ നിയന്ത്രിച്ചിരുന്നത് അനിഖയായിരുന്നു. അരി പച്ചക്കറി ലോറികളിൽ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ലഹരി മരുന്ന് എത്തിച്ചിരുന്ന മറ്റൊരു സംഘവും ഇവർ പിടിയിലായ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഈ അറസ്റ്റും. ചോദ്യം ചെയ്യലിൽ കേരളത്തിലെ സ്വർണ്ണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം ഇവർ സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന.

 

വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയും തേടുന്നുണ്ട്. സ്വർണക്കടത്തു പിടിക്കപ്പെട്ട ഉടൻ കുടുംബത്തോടൊപ്പം ഒളിവിൽപോയ സ്വപ്നയും ഇവർക്കൊപ്പം കൂടിയ സന്ദീപ് നായരും എന്തുകൊണ്ടാണ് ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാൻ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതിനിടെയാണ് പുതിയ വിവരം എത്തുന്നത്. കൊച്ചിയിൽ നിന്നു വാഹനത്തിൽ കർണാടക അതിർത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടർന്നതായി സ്വപ്ന മൊഴി നൽകിയിരുന്നു.

മുഹമ്മദ് അനൂപിനെ വിളിച്ച രാഷ്ട്രീയ ഉന്നതന്റെ ബന്ധുവാണ് സ്വർണ്ണ കടത്ത് ഒറ്റിയതെന്ന പ്രചരണവും വ്യാപകമാണ്. ഇതിനിടെയാണ് മുഹമ്മദ് അനൂപുമായുള്ള ഫോൺ വിളിയിൽ വിവരം കിട്ടുന്നത്. ഒരു വർഷം മുൻപാണു താവളം ബെംഗളൂരുവിലേക്കു മാറ്റിയത്. സ്വർണക്കടത്തിനു കൂടുതൽ പണം സ്വരൂപിക്കാൻ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയതിനു ശേഷമാണു നയതന്ത്ര പാഴ്സൽ വഴി സ്വർണം കടത്തുന്ന വിവരം ചോർന്നതെന്നു പ്രതികൾ പലരും മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംശയങ്ങളും ഏറുകയാണ്.