തിരുവനന്തപുരം: 'Fight For Justice' എന്ന ടാഗ് ലൈനുമായാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തനം. ഈ മാധ്യമപ്രവര്‍ത്തന ശൈലിയുമായി യാതൊരു വിധത്തിലും ഒത്തുപോകാത്ത മാധ്യമപ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്ന ആരോപണം പുതിയതല്ല. യാതൊരു ധാര്‍മ്മികതയുമില്ലാതെ വാര്‍ത്തകളുടെയും ചര്‍ച്ചകളുടെയും പേരിലായിരുന്നു ഈ വിമര്‍ശനങ്ങള്‍. ചാനലിലെ തൊഴില്‍പീഢനങ്ങള്‍ കാരണവും അവധി എടുക്കാതെ ജോലിയും കാരണം ഇതിനോടകം തന്നെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ച് പോയിരുന്നു.

ഇതില്‍ ചിലര്‍ എഡിേേറ്റാറിയല്‍ തലപ്പത്തുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അതേസമയം തിരുവനന്തപുരം ബ്യൂറോയില്‍ നിന്നും അടുത്തിടെ തുടര്‍ച്ചയായി രണ്ട് മാധ്യമപ്രവര്‍ത്തകരാണ് രാജിവെച്ചത്. റിപ്പോര്‍ട്ടര്‍ ടിവി തിരുവനന്തപുരം ബ്യൂറോ ജേര്‍ണലിസ്റ്റുകളായിരുന്ന റിനു ശ്രീധര്‍, അഞ്ജന അനില്‍കുമാര്‍ തുടങ്ങിയവരാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജി വച്ചത്. വാര്‍ത്തകള്‍ക്ക് വേണ്ടി റിപ്പോര്‍ട്ടര്‍മാരെ എന്തും പറയാം എന്ന് വിശ്വസിക്കുന്ന വിഷപ്പാമ്പാണ് തിരുവനന്തപുരം ബ്യൂറോ ചീഫെന്നും അയാളെ സംരക്ഷിക്കുന്ന നടപടിയാണ് റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റ് സ്വീകരിച്ചതെന്നും അഞ്ജനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം ഒരു പിതൃശൂന്യനൊപ്പം തിരുവനന്തപുരത്ത് പണിയെടുക്കേണ്ടി വന്നു എന്ന് റിനു ശ്രീധര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. രാജിവെച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കേയാണ് ഈ ആരോപണം ഉനന്നയിച്ചത്. ഇവര്‍ രണ്ട് പേരും ആരുടെയും പേരുകള്‍ പറഞ്ഞിട്ടില്ലെങ്കിലും വിവാദത്തിലെ നായകന്‍ തിരുവനന്തപുരം ചീഫ് ടി വി പ്രസാദ് ആണെന്നാണ് സൂചനകള്‍. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും ആ വിധത്തിലാണ് പോകുന്നത്. ഇടതു സൈബര്‍ ലോകം ടി വി പ്രസാദാണ് ഈ വിഷപാമ്പെന്ന ആരോപണവുമാണ് ഉയര്‍ത്തുന്നത്. മനുഷ്യത്വ രഹിതമായ വിധത്തില്‍ പ്രസാദ് പെരുമാറുന്നു എന്നതാണ് ഇവിടെയുള്ള ജൂനിയര്‍ ജേണലിസ്റ്റുകള്‍ പറയുന്നത്. തൊഴില്‍നഷ്ടം ഭയന്ന് പലരും പരസ്യ പ്രതികരണത്തിന് തയ്യാറാകുന്നുമില്ല.


ലോകത്തെ മാനുഷിക മൂല്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചാനല്‍ തലവന്‍ അരുണ്‍കുമാറിന് സ്വന്തം ചാനലില്‍ നടക്കുന്ന നെറികേടുകള്‍ക്കെതിരെ പ്രതികരിക്കാന് സാധിക്കില്ലെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചാനലിലെ എഡിറ്റേഴ്‌സ് മീറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ പരസ്പ്പരം പോരടിക്കുന്ന വീഡിയോ കൂടി പുറത്തുവന്നതോടെ ഈ വിഷയങ്ങളും സജീവമായി ചര്‍ച്ചകളില്‍ നിറയുകയാണ്. ചാനല്‍ ഒന്നാം സ്ഥാനത്ത എത്തുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളാണ് ഇതോടെ ചര്‍ച്ചയാകുന്നത്. ഈ പശ്ചാത്തലത്തില്‍ അഞ്ജന അനില്‍കുമാര്‍ എന്ന റിപ്പോര്‍ട്ടര്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയിയില്‍ സജീവനമായി ചര്‍ച്ചയായതും.

അഞ്ജന കോട്ടയത്തെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ തെന്നി വീഴുകയും അതുമൂലം വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടാവുകയും ചെയ്തു.'കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ' എന്നായിരുന്നു ചാനല്‍ തലപ്പത്തുള്ള ഒരു പ്രമുഖന്റെ മറുപടി എന്ന് അഞ്ജന കുറിച്ചു. വിശ്രമമില്ലാത്ത ജോലി കാരണം പ്ലാസ്റ്ററില്‍ ഒതുങ്ങേണ്ട ചികിത്സ ശസ്ത്രക്രിയയിലേക്ക് നീണ്ടു. അടിയന്തര സര്‍ജറിക്കായി നാലുദിവസത്തെ അവധി ചോദിച്ചപ്പോള്‍, 'നിലമ്പൂര്‍ ഇലക്ഷന്‍ കഴിയട്ടെ' എന്നായിരുന്നു അടുത്ത മറുപടി. ബ്യൂറോ ചീഫിന്റെ ശകാരം സഹിക്ക വയ്യാതെ പരാതി നല്‍കിയപ്പോള്‍ സ്ഥലംമാറ്റമായിരുന്നു ഫലം. താന്‍ ജോലി വിടാന്‍ നിര്‍ബന്ധിതയായ സാഹചര്യം വിശദീകരിച്ചുക1ണ്ടാണ് അഞ്ജന അനില്‍ കുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഞ്ജന അനില്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ചില യാത്രകള്‍ അപ്രതീക്ഷിതമായി അവസാനിക്കും. അതുപോലെ ഒന്നാണ് ഇതും. കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ അധികമായി റിപ്പോര്‍ട്ടര്‍ ടിവിയുടെ ഭാഗമായിരുന്നു. ഇവിടെ നിന്നും ഇറങ്ങുന്നു. 'Health is Wealth' എന്നാണല്ലോ അതിലും വലുതായി മറ്റൊന്നുമില്ല. ഒരുമാസം മുന്‍പ് കോട്ടയത്തെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ തെന്നി വീഴുകയും അതുമൂലം വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടാവുകയും ചെയ്തു. 'കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ' എന്നായിരുന്നു ചാനല്‍ തലപ്പത്തുള്ള ഒരു പ്രമുഖന്റെ മറുപടി.

അതുകൊണ്ട് തന്നെ പ്ലാസ്റ്ററിട്ട കൈയ്യുമായി ജോലിയ്ക്ക് കയറാന്‍ നിര്‍ബന്ധിതയായി. റസ്റ്റ് ഇല്ലാത്ത ഓട്ടം കാരണം പ്ലാസ്റ്ററില്‍ ഒതുങ്ങേണ്ടിയിരുന്നത് സര്‍ജറിയില്‍ എത്തി. അടിയന്തരമായി ചെയ്യേണ്ടിയിരുന്ന സര്‍ജറിയ്ക്ക് വേണ്ടി 4 ദിവസം ലീവ് ചോദിച്ചപ്പോള്‍ 'നിലമ്പൂര്‍ ഇലക്ഷന്‍ കഴിയട്ടെ' എന്നായിരുന്നു അടുത്ത മറുപടി. അപ്പോള്‍ മുതല്‍ സ്ഥാപനം വിടാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു. 'Fight For Justice' എന്നത് ചാനല്‍ പ്രൊമോയിലെ ഒരു വാചകമായും കാറിന്റെ സ്റ്റിക്കറായും മാത്രം ഒതുങ്ങേണ്ട ഒന്നല്ല അത് ആദ്യം നടപ്പിലാക്കേണ്ടത് തൊഴിലിടത്തില്‍ ആയിരിക്കണമെന്ന് വിശ്വസിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ എന്നെപ്പോലെ തന്നെ ഒരുപാട് പേര്‍ ഇവിടെ നിന്നും പോയിട്ടുണ്ട്. വാര്‍ത്തകള്‍ക്ക് വേണ്ടി തന്റെ കീഴിലുള്ള റിപ്പോര്‍ട്ടര്‍മാരെ എന്തും പറയാമെന്ന് വിശ്വസിക്കുന്നു ഒരു ബ്യുറോ ചീഫാണ് അതിന് കാരണം. കേട്ട് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഞാനും പരാതി നല്‍കി. ഉടന്‍ തന്നെ ട്രാന്‍സ്ഫര്‍ തന്ന് സഹായിച്ചു.

ഒരു ജൂനിയര്‍ റിപ്പോര്‍ട്ടറുടെ പരാതി ആയതുകൊണ്ട് ഗൗരവത്തില്‍ എടുക്കാത്തതായിരിക്കുമെന്ന് ചിന്തിച്ചു. ചില മുതിര്‍ന്ന റിപ്പോര്‍ട്ടര്‍മാരും പരാതി നല്‍കി, ഗുണമുണ്ടായില്ല. ഒടുവില്‍ അവര്‍ ഇവിടം വിടുന്നതും നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. എന്തൊക്കെ സംഭവിച്ചാലും തലസ്ഥാനത്ത് ഒരു വിഷപ്പാമ്പായി അയാള്‍ വാഴുന്നു. 'Karma is a boomerang' എന്നാണല്ലോ നോക്കാം. വീഴാന്‍ പോയപ്പോള്‍ ചേര്‍ത്ത് പിടിച്ചവരുണ്ട്. അവര്‍ തന്നെയാണ് മുന്നോട്ട് നടക്കാനുള്ള ഊര്‍ജം പകര്‍ന്നതും. മുന്‍പില്‍ വലിയ ലക്ഷ്യങ്ങള്‍ ഉള്ളപ്പോള്‍ തൊട്ടടുത്തുള്ളത് വിട്ടുകളയുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.