കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹരീഷ് മമ്മൂട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഖാലിദ് റഹ്‌മാന്‍ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ മട്ടാഞ്ചേരി മാഫിയയുടെ സംവിധായകന്‍. ഇതിനെയാണ് ഹരീഷ് പേരടി വിമര്‍ശിക്കുന്നത്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയായ സംവിധായകനുമായി സഹകരിക്കുന്നതിനെ ചോദ്യം ചെയ്യുകയാണ് ഹരീഷ്.

''ഒരു പൊതു പ്രവര്‍ത്തകന്‍ കുറച്ച് നേരം കൂടെ നിന്നപ്പോള്‍ 'ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാര്‍ കരുതില്ലെ'എന്ന് തോന്നിയ മമ്മൂക്കയ്ക്ക് ഹൈബ്രീഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാന്‍ തയ്യാറാവുമ്പോള്‍ ഞാന്‍ ലഹരിയെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് നാട്ടുകാര്‍ കരുതില്ലേ എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്? എനിക്കറിയില്ല. ഏതാണ് ശരി എന്നും എനിക്കറിയില്ല.'' എന്നാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.

പോയ വര്‍ഷം ഏപ്രില്‍ മാസമാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. ഈ സംഭവം വലിയ വിവാദമായിരുന്നു. സിനിമാലോകത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് അന്വേഷണമെന്ന് വ്യാപകമായ ആവശ്യവും ഉയര്‍ന്നിരുന്നു.

'ഉണ്ട' എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മട്ടാഞ്ചേരി മാഫിയ'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്ലിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെയും യൂണിവേഴ്സല്‍ സിനിമസിന്റെയും ബാനറില്‍ ബി രാകേഷും ഖാലിദ് റഹ്‌മാനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.