തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാല തിയേറ്റര്‍ കാഴ്ച്ചകള്‍ക്ക് നിറം പകരാന്‍ നാല് ചിത്രങ്ങളാണ് തിയേറ്ററിലേക്കെത്തുന്നത്. ഇതിനോടകം തന്നെ നാല് ചിത്രത്തിന്റെയും ട്രെയ്ലറുകളും പാട്ടുകളും പുറത്തെത്തി.ഇതില്‍ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടുകയാണ് കിഷ്‌കിന്ധ കാണ്ഡം എന്ന ആസിഫ് അലി ചിത്രം.പേരില്‍ തുടങ്ങുന്ന പുതുമ അതിലെ പാട്ടുകളിലേക്ക് വരെ നീളുന്നുണ്ട്.

ഇപ്പോഴിത ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ അപ്പുപിള്ളയെക്കുറിച്ചും ആ കഥാപാത്രം രൂപപ്പെട്ടതിനെക്കുറിച്ചും പറയുകയാണ് സംവിധായകന്‍.ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ കഥാപാത്രത്തെക്കുറിച്ചും കിഷ്‌കിന്ധ കാണ്ഡം പേര് വന്നതിനെക്കുറിച്ചുമൊക്കെ സംവിധായകന്‍ വാചാലനാകുന്നത്.നാടകാചാര്യനായ എന്‍ എന്‍ പിള്ളയാണ് അപ്പുപിള്ള എന്ന കഥാപാത്രത്തിന് പ്രചോദനമായതെന്നാണ് ദിന്‍ജിത്ത് പറയുന്നത്.

ഒടുവില്‍ ആ കഥാപാത്രം വിജയരാഘവനിലേക്ക് തന്നെ എത്തിയത് യാദൃശ്ചികതയാണെന്നും സംവിധായകന്‍ പറയുന്നു.കുട്ടേട്ടന്‍ (വിജയരാഘവന്‍) അവതരിപ്പിക്കുന്ന കഥാപാത്രമാണ് അപ്പുപ്പിള്ള.ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.തിരക്കഥാ രചനയുടെ സമയത്ത് ബാഹുല്‍ പല കഥാപാത്രങ്ങള്‍ക്കും പഴയ സിനിമയില്‍ നിന്നുമുള്ള റഫറന്‍സ് നോക്കിയിരുന്നു.കുട്ടേട്ടന്റെ അപ്പുപ്പിള്ളയുടെ ക്യാരക്റ്റര്‍ റെഫറന്‍സ് അദ്ദേഹത്തിന്റെ പിതാവായ എന്‍.എന്‍.പിള്ള സാറായിരുന്നു.

പക്ഷേ ആ സമയത്തൊന്നും കാസ്റ്റിങ്ങില്‍ വിജയരാഘവേട്ടന്‍ ഇല്ലായിരുന്നു.യാദൃച്ഛികമായി കുട്ടേട്ടനിലേക്ക് എത്തുകയായിരുന്നു. ഈയടുത്ത കാലത്താണ് ഈ റഫറന്‍സിന്റെ കാര്യം ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞത്.ഞാനിത് അറിഞ്ഞില്ലല്ലോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.വലിയ സന്തോഷമായി..കാരണം പിള്ള സാര്‍ ചെയ്തിട്ടുള്ളതുപോലുള്ള കര്‍ക്കശക്കാരനായ കഥാപാത്രമാണിത്.ആദ്യ ചിത്രമായ അമ്മിണിപ്പിള്ളയില്‍പ്പോലും കുട്ടേട്ടന്‍ നല്ലൊരു വേഷമായിരുന്നു ചെയ്തത്.പക്ഷേ അത്ര കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നും ദിന്‍ പറയുന്നു.

ആദ്യം ദ ക്യൂരിയസ് കേസ് ഓഫ് അപ്പുപിള്ള എന്നായിരുന്നു ചിത്രത്തിന് നിശ്ചയിച്ച പേര്.അത് പക്ഷെ കഥയിലേക്കുള്ള ഒരു സൂചനയാകുമെന്നതിനാല്‍ മാറ്റുകയായിരുന്നു.പിന്നെ ഇതിനോട് സാദൃശ്യമുള്ള മറ്റുപേരുകളും ആളുകളുടെ മനസിലേക്ക് വരും.അതോടെ വളരെ ഫ്രഷ് ആയൊരു പേരിനായുള്ള അന്വേഷണമായി.രാമായണത്തില്‍ ബാലിയുടേയും സുഗ്രീവന്റേയും രാജ്യമാണ് കിഷ്‌ക്കിന്ധ. പക്ഷേ ഈ സിനിമയില്‍ പുരാണവുമായി ബന്ധമൊന്നുമില്ല. എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ ഒരു ഭാഗമാണ് കുരങ്ങന്മാര്‍.

കുരങ്ങന്മാരല്ലാതെ വേറെയും ജീവജാലങ്ങളുണ്ട്. വനപ്രദേശത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വലിയൊരു തറവാടുവീട്ടിലാണ് കഥ നടക്കുന്നത്.അപ്പോള്‍ ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പേരുവേണമെന്ന് തോന്നി. കഥയ്ക്ക് സാധാരണ പേരിട്ടാല്‍ ശരിയാവില്ലെന്ന് തോന്നി.അങ്ങനെയാണ് കിഷ്‌ക്കിന്ധാകാണ്ഡം എന്ന പേരിലേക്കെത്തുന്നത്.ഗുഡ്വില്‍ എന്റെര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്‌കിന്ധാ കാണ്ഡം' 12 ന് തിയേറ്ററിലെത്തും.