- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം. എന്നും ഓർമ്മകളിൽ...'; എം.ടിയെ അനുസ്മരിച്ച് മമ്മൂട്ടി
കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി. വാസുദേവൻ നായർ വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. സാഹിത്യലോകത്തിന് അതുല്യ സംഭാവനകൾ നൽകിയ എം.ടിയുടെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. എം.ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, "പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം. എന്നും ഓർമ്മകളിൽ..." എന്ന് മമ്മൂട്ടി കുറിച്ചു.
നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച എം.ടി. വാസുദേവൻ നായർ ഒരു അതുല്യനായ പത്രാധിപൻ കൂടിയായിരുന്നു. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന 'നിർമ്മാല്യം' ഉൾപ്പെടെ ആറ് സിനിമകളും രണ്ട് ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണയും, മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്ന് തവണയും, മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 11 തവണയും എം.ടി.ക്ക് ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിനും കലയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് 2005-ൽ രാജ്യം എം.ടി.യെ പത്മഭൂഷൺ നൽകി ആദരിച്ചു.
ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ഡാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങിയ നിരവധി ഉന്നത ബഹുമതികളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.




