തിരുവനന്തപുരം: ഭൂമിയേറ്റെടുക്കൽ കേസിൽ നഷ്ട പരിഹാരം നൽകാത്തതിന് ജില്ലാ കളക്ടറുടെ കാർ ജപ്തി ചെയ്യാനാവില്ലെന്ന് സർക്കാർ തിരുവനന്തപുരം രണ്ടാം അഡീഷണൽ സബ് കോടതിയിൽ ബോധിപ്പിച്ചു. ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യുന്നതിന് നിയമ തടസമുണ്ടെന്നാണ് സർക്കാർ ബോധിപ്പിച്ചത്. എന്നാൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അവസരത്തിൽ മാത്രമേ അത്തരം ഇളവുകൾ ഉള്ളുവെന്ന് പരാതിക്കാരൻ മറു വാദമുന്നയിച്ചു.

അതേ സമയം ഒരു മാസത്തിനകം പണം പരാതിക്കാരന് നൽകിയില്ലെങ്കിൽ ജപ്തി നടപടി തുടരാമെന്ന് സബ്ബ് ജഡ്ജി ഹരീഷ് ഉത്തരവിട്ടു. ജപ്തി ഉത്തരവ് അസ്ഥിരപ്പെടുത്തണമെന്നും തുക കെട്ടി വക്കാൻ 3 മാസം സാവകാശം വേണമെന്നും കാണിച്ച് സർക്കാർ സമർപ്പിച്ച ഇടക്കാല ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

തലസ്ഥാനത്ത് വ്യോമ സേനാ ആസ്ഥാനത്തിന് വേണ്ടി ഭൂമിയേറ്റെടുത്ത എൽ എ ആർ (ഭൂമിയേറ്റെടുക്കൽ റഫറൻസ് ) കേസിൽ ഭൂവുടമക്ക് കോടതി വിധിച്ച ഡിക്രി തുകയും മേൽ പലിശയും കോടതിച്ചെലവും ചേർത്ത് സർക്കാർ തുക കെട്ടി വക്കാത്ത സംഭവത്തിലാണ് ജപ്തി ഉത്തരവുണ്ടായത്. കളക്ടർ , സിസ്ട്രിക് ഡെവലപ്‌മെന്റ് കമ്മീഷണർ , അഡീ. ജില്ലാ മജിസ്‌ട്രേട്ട് , ഭൂമി പൊന്നും വിലക്ക് ഏറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർ എന്നിവർക്കെതിരെയാണ് ഭൂവുടമയായ കടകംപള്ളി സ്വദേശി കെ. ശശിധരൻ ജപ്തി ഹർജി ഫയൽ ചെയ്തത്.

30 വർഷങ്ങൾക്ക് മുമ്പാണ് 20 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തത്. കളക്ടർ നിശ്ചയിച്ച് നൽകിയ തുക കൂടാതെ 3 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നൽകാൻ 15 വർഷങ്ങൾക്ക് മുമ്പ് കോടതി വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ തുക നൽകാത്തതിനാൽ പലിശയുൾപ്പെടെ 9 ലക്ഷം രൂപ ഈടാക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് വിധിയുടമസ്ഥൻ വിധിക്കടക്കാർക്കെതിരെ സമർപ്പിച്ച വിധി നടപ്പാക്കൽ ഹർജിയിലാണ് കോടതി നടപടിയുണ്ടായത്.