- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'ചിലപ്പോൾ സ്വന്തം തലച്ചോർ തന്നെ ആ സമയത്ത് നേരെ പ്രവർത്തിക്കില്ല'; ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം; ഓടുന്ന വണ്ടിയിൽ അതിസാഹസം വേണ്ടെന്ന് എംവിഡി

വാഹനം ഓടിക്കുന്നതിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി) ശക്തമായ മുന്നറിയിപ്പുമായി രംഗത്ത്. മൊബൈൽ ഫോൺ കയ്യിൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് നിയമലംഘനമെന്നും അപകടകരമെന്നും കരുതുന്ന തെറ്റിദ്ധാരണ തിരുത്തണമെന്നും, ഡ്രൈവർമാരുടെ ശ്രദ്ധ പൂർണ്ണമായും റോഡിൽ നിന്ന് വ്യതിചലിപ്പിക്കുന്ന എല്ലാതരം മൊബൈൽ ഉപയോഗങ്ങളും തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്നും എംവിഡി വ്യക്തമാക്കി. ഓടുന്ന ഇരുചക്ര വാഹനത്തിൽ മൊബൈൽ ഫോൺ ചാർജ്ജ് ചെയ്ത് ഹെൽമറ്റിനുള്ളിൽ വെച്ച് സംസാരിക്കുന്ന യുവതിയുടെ ചിത്രം സഹിതം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ചെവിക്കുള്ളിൽ വെക്കുന്ന ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകൾ ഹെൽമറ്റ് കൊണ്ട് മറച്ച് 'അതിസാമർത്ഥ്യം' കാണിക്കുന്നവരും നിരത്തിലുണ്ടെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനുവേണ്ടി മാറ്റിവെക്കുന്ന തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ലെന്ന സുപ്രധാന സത്യം ഇത്തരം ഡ്രൈവർമാർ തിരിച്ചറിയുന്നില്ല. സുരക്ഷിതമായ ഡ്രൈവിംഗിന് പൂർണ്ണമായ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമാണ്. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗം ഈ ഏകാഗ്രതയെ ഇല്ലാതാക്കുകയും അപകടങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്യുന്നു.
സത്യസന്ധമായി പറഞ്ഞാൽ, ഈ ടെക്നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ കുറവായിരിക്കുമെന്നും, കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന 'സമർത്ഥ'രാണ് ആൺ-പെൺ ഭേദമെന്യേ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്നും എംവിഡിയുടെ കുറിപ്പ് അടിവരയിടുന്നു. ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലിൽ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ ചോദ്യം ചെയ്യുന്നതായും എംവിഡി പരാമർശിക്കുന്നു. ഇത്തരം വ്യക്തികളെ ഉപദേശിക്കാൻ പോലും ഒപ്പം യാത്ര ചെയ്യുന്നവരോ, ഇവരെ അറിയാവുന്നവരോ ശ്രമിക്കുന്നില്ലെന്നത് അത്ഭുതകരമാണെന്നും മോട്ടോർ വാഹന വകുപ്പ് കൂട്ടിച്ചേർത്തു.


