കുവൈത്ത് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യാക്കാര്‍ മരിച്ചു.രണ്ടു മലയാളികളുള്‍പ്പെടെ മൂന്നു പേര്‍ക്കു ഗുരുതര പരുക്കേറ്റു. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നീ മലയാളികള്‍ക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെവന്‍ത് റിങ് ഫോഡിലാണ് അപകടം ഉണ്ടായത്.

മിനിവാനില്‍ ജോലി സ്ഥലത്ത് നിന്ന് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനം പിന്നില്‍ നിന്നിടിച്ചതോടെ വാന്‍ നിയന്ത്രണം വിടുകയായിരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചിന് ഫിന്‍ദാസിലെ സെവന്‍ത് റിങ് റോഡിലായിരുന്നു അപകടം. സ്വകാര്യ കമ്പനിയിലെ ജോലിക്കാര്‍ സഞ്ചരിച്ച മിനിബസില്‍ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് മിനി ബസ് അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് എതിര്‍വശത്തെ യു ടേണ്‍ പാലത്തിന്റെ കൈവരിയിലിടിച്ചു തകര്‍ന്നു. 10 പേരായിരുന്നു മിനി ബസിലുണ്ടായിരുന്നത്. ആറുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണു മരിച്ചത്. പൂര്‍ണമായും തകര്‍ന്ന മിനിബസ് പൊളിച്ചാണ് ഉടന്‍ സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീം മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്.

ഉത്തരേന്ത്യക്കാരാണു മരിച്ച ഇന്ത്യക്കാരെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.