ആലപ്പുഴ: പൂച്ചാക്കലില്‍ നടുറോഡില്‍ ദലിത് പെണ്‍കുട്ടിയെ ക്രൂര മര്‍ദിച്ച സംഭവത്തില്‍ നടപടി എടുക്കാതെ പോലിസ്. പരാതി നല്‍കിയിട്ടും സിപിഎമ്മുകാരായ പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറായിട്ടില്ലെന്ന് മര്‍ദനമേറ്റ 19കാരി പറഞ്ഞു. തന്നെ ക്രൂരമായി മര്‍ദിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും എഴുന്നേല്‍ക്കാനും നടക്കാനും പോലും പറ്റാത്ത അവസ്ഥയാണെന്നും തുറവൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി പറഞ്ഞു.

സഹോദരങ്ങളെ ഉപദ്രവിക്കുന്നത് തടയാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടിക്ക് മര്‍ദനമേല്‍ക്കുകയായിരുന്നു. ഇന്നലെയാണ് ക്രൂര ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. സിപിഎം പ്രവര്‍ത്തകനായ ഷൈജുവും സഹോദരനും ചേര്‍ന്നാണു ആക്രമിച്ചത്. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുണ്ട്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അനിയന്‍മാരെ ആക്രമിച്ചതിന് പൊലീസില്‍ പരാതി നല്‍കിയ വൈരാഗ്യത്തിലാണ് പെണ്‍കുട്ടിക്ക് നേരെ റോഡില്‍ ആക്രമണമുണ്ടായത്.