ജിദ്ദ: കോഴിക്കോട് കൊടുവള്ളി സ്വദേശി സമീര്‍ വേളാട്ടുകുഴിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളി അടക്കം അഞ്ചു പേരുടെ വധശിക്ഷ സൗദി നടപ്പാക്കി. തൃശൂര്‍ എറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദീഖ് ആണ വധശിക്ഷയ്ക്ക് വിധേയനായ മലയാളി. ഇയാളെ കൂടാതെ സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

കൊലപാതകത്തിനു പുറമെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. അതിനാല്‍, മരിച്ചയാളുടെ കുടുംബം മാപ്പു നല്‍കിയാലും ശിക്ഷയില്‍ ഇളവിനുള്ള സാധ്യതയില്ലായിരുന്നു.

നൈസം ചേനിക്കാപ്പുറത്ത് സിദ്ദീഖ് (34), കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ ഹമീദ് എന്നിവര്‍ ഉള്‍പ്പടെ ആറു പേരാണ് അന്ന് അറസ്റ്റിലായത്. അജ്മല്‍ ഹമീദ് ഇപ്പോഴും ജയിലില്‍ തുടരുന്നു.