പുല്‍പള്ളി: അയല്‍വാസിയെ കബളിപ്പിച്ച് തട്ടി എടുത്ത തുക മടക്കി നല്‍കാമെന്ന് അറിയിച്ച് വിളിച്ചുവരുത്തിയ ശേഷം കാല്‍ തല്ലിയൊടിച്ചു. വയനാട്ടിലെ പുല്‍പ്പള്ളിയിലാണ് സംഭവം. പെരിക്കല്ലൂര്‍ ചാത്തംകോട്ട് ജോയിയുടെ (ജോബിച്ചന്‍) വലതു കാലാണ് അയല്‍വാസി അടിച്ച് ഒടിച്ചത്. കാല്‍ അറ്റുപോകുന്ന തരത്തില്‍ തല്ലിയൊടിച്ചു തൂങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. നാട്ടുകാരെത്തിയാണ് ജോയിയെ രക്ഷിച്ചത്.

ജോയിയുടെ ഭൂമി ഈടു വച്ച് അയല്‍വാസിയായ പുതുശേരിയില്‍ റോജി കെഎസ്എഫ്ഇയില്‍ നിന്നു ലക്ഷക്കണക്കിന് തുക വായ്പയെടുത്തിരുന്നു. കൂടാതെ വേറെയും തുക വായ്പയായി വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചെങ്കിലും നല്‍കാന്‍ റോജി തയാറായില്ല. ഇതു സംബന്ധിച്ച തര്‍ക്കത്തിനൊടുവിലാണ് റോജി, ജോയിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കാല്‍ തല്ലിയൊടിച്ചത്.

ജോയി വരുന്നതു കാത്തിരുന്ന റോജി ആദ്യം ജോയിയെ വാനിടിച്ച് വീഴ്ത്തി. ഇതോടെ അവശനായ ജോയിയുടെ കാല്‍ റോജിയും സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ രജ്ഞിത്തും തൂമ്പ കൊണ്ട് കൊല്‍ അടിച്ചൊടിച്ചു. കാല്‍ അറ്റ്തൂങ്ങിയ നിലയിലാണ്. ബഹളം കേട്ട് നാട്ടുകാരെത്തിയാണ് അക്രമം തടഞ്ഞത്. പുല്‍പള്ളി പൊലീസ് ജോയിയെ ആശുപത്രിയിലെത്തിച്ചു.

റോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച ജോയിയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോജിക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നതായാണ് വിവരം.