തിരുവനന്തപുരം: ന്യൂനമര്‍ദ്ദപാത്തിയും മണ്‍സൂണ്‍ പാത്തിയും സജീവമായതിനാല്‍ സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തിയും സജീവമാണ്.

ഹിമാചലിലെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഷിംല, മണ്ഡി, കുളു എന്നീ ജില്ലകളിലായി 50 പേരെ കാണാതായിട്ടുണ്ട്. മേഖലയില്‍ കരസേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനിടെ, കേദാര്‍നാഥില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മേഖലയില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കരസേന ഊര്‍ജ്ജിതമാക്കി. ദുരന്തത്തില്‍ ആകെ മരണം 15 ആയി. ജമ്മുകശ്മീരിലെ ഗന്ദര്‍ബാലിലും മേഘ വിസ്‌ഫോടനമുണ്ടായി. ശ്രീനഗര്‍ - ലേഹ് ദേശീയപാത അടച്ചു.