കണ്ണൂര്‍: ഇടുക്കി അടിമാലി സ്വദേശിയായ വയോധികന്‍ നടപ്പാതയില്‍നിന്നു റോഡിലേക്കു തെന്നിവീണ് വാഹനങ്ങള്‍ കയറി മരിച്ച സംഭവത്തില്‍, നിര്‍ത്താതെ പോയ രണ്ട് വാഹനങ്ങള്‍ പൊലീസ് പിടികൂടി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആറളം സ്വദേശിയുടെ ഓട്ടോ ടാക്‌സിയും അഞ്ചരക്കണ്ടി സ്വദേശിയുടെ കാറും കസ്റ്റഡിയിലെടുത്തത്.

ഇടുക്കി സ്വദേശിയായ കെ.എ.ഗോപാലന്‍ (65) ആണ് റോഡില്‍ ചോരവാര്‍ന്ന് ദാരുണമായി മരിച്ചത്. റോഡില്‍ ചോരവാര്‍ന്നു കിടന്ന ഗോപാലനെ പിന്നാലെയെത്തിയ വാഹനങ്ങളിലെ ഡ്രൈവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ഗോപാലന്റെ മരണം. സൈബര്‍ പൊലീസിന്റെ സഹായത്തോടെ എസ്ഐ കെ.ഷറഫുദ്ദീന്റെ നേതൃത്വത്തിലാണു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.

ഗോപാലന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിനു സമീപം കുളപ്പുറം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. സഹോദരന്‍ അയ്യപ്പന്‍കുട്ടി അടിമാലിയില്‍നിന്ന് ഇന്നലെ രാവിലെ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പരിയാരം സിഎച്ച് സെന്റര്‍ പ്രവര്‍ത്തകരുടെ സഹകരണത്തോടെയായിരുന്നു സംസ്‌കാരം.