മേപ്പാടി: മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ പലര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടപ്പോള്‍ തനിച്ചായിരിക്കുകയാണ് ശ്രുതിയും. വീടും വീട്ടിലുണ്ടായിരുന്ന എട്ടു പേരും ഒലിട്ടു പോയി. തിരികെ കിട്ടിയതാവട്ടെ സഹോദരിയുടെ ജീവനറ്റ ശരീരവും. ശ്രേയയുടെ മൃതദേഹം സൂക്ഷിച്ച മേപ്പാടി പി.എച്ച്.സി. യുടെ വരാന്തയില്‍ നേരമിരുട്ടിയിട്ടും ഉറ്റവരെയും കാത്ത് നിന്ന ശ്രുതിയുടെ കണ്ണുനീര്‍ ആരുടെയും കരളലിയിക്കുന്നതായിരുന്നു.

ചൂരല്‍മലയില്‍ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ ശിവണ്ണനും ഭാര്യ സബിത, അച്ഛന്‍ ബോമലപ്പന്‍, അമ്മ സാവിത്രി, ശിവണ്ണന്റെ ഭാര്യ, മക്കള്‍ എന്നിവരടക്കം ഒന്‍പതംഗ കുടുംബെത്തെയാണ് കാണാതായത്. കോഴിക്കോട് മിംസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ശ്രുതി ജോലി സ്ഥലത്തായിരുന്നതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ കുടുംബത്തെ മുഴുവന്‍ പ്രകൃതി എടുത്തതോടെ ശ്രുതി തനിച്ചായി.

ഇവരില്‍ ഇളയമകളും കല്പറ്റ ഗവ. കോളേജ് വിദ്യാര്‍ഥിയുമായ ശ്രേയ (19)യുടെ മൃതദേഹം മാത്രമാണ് ചൊവ്വാഴ്ച കണ്ടുകിട്ടിയത്. ഉരുള്‍പൊട്ടലില്‍ ശിവന്റെ വീടും കുടുംബാംഗങ്ങളും ഒഴുകിപ്പോകുയായിരുന്നു.

അടുത്ത ഡിസംബറില്‍ ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെയാണ് ഉറ്റവരെ വിധി തട്ടിയെടുത്തത്. സമീപത്തെ വീട്ടില്‍ താമസിച്ചിരുന്ന ബോമലപ്പനും സാവിത്രിയും കെട്ടുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാമെന്ന് കരുതിയാണ് മകന്‍ ശിവണ്ണന്റെ വീട്ടിലെത്തിയത്.