തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരുവിക്കര മുണ്ടേല ശക്തിസദനില്‍ ജ്യോതിയാണ്(34) മരിച്ചത്. ജ്യോതിയും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞമാസം 15-ന് രാത്രി എട്ടുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ജ്യോതിയുടെ ഭര്‍ത്താവും സൈനികനുമായ ദീപു ഓടിച്ചിരുന്ന കാര്‍ നെടുമങ്ങാട്-വെള്ളനാട് റോഡില്‍ കുളക്കോടിനു സമീപം മേലാങ്കോട് വെച്ച് നിയന്ത്രണംവിട്ട് ഏഴടി താഴ്ചയിലേക്കു മറിഞ്ഞു. ഈ സമയം ജ്യോതിയോടൊപ്പം ദീപുവിന്റെ അമ്മ പുഷ്പലത, മക്കളായ ദിയ, ധീരവ് എന്നിവര്‍ വാഹനത്തിലുണ്ടായിരുന്നു.

കുഴിയിലേക്കു വീണ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കാറിലകപ്പെട്ട അഞ്ചുപേരെയും പുറത്തെടുത്തത്. എല്ലാവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ജ്യോതിയെ മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു. മൃതദേഹം നന്ദിയോട് ആലംപാറയിലുള്ള ജ്യോതിയുടെ കുടുംബവീട്ടില്‍ സംസ്‌കരിച്ചു.