തിരൂര്‍: വളര്‍ത്തുനായ വീട്ടുമുറ്റത്ത് വിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് തിരൂരില്‍ അയല്‍വാസികള്‍ തമ്മിലടി. നായയുടെ ഉടമയായ അഭിഭാഷകനും അയല്‍വാസിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ് നായയുടെ പേരില്‍ കോടതിയും പോലിസ് സ്‌റ്റേഷനുമായി നടക്കുന്നത്. നയ വിസജര്‍നനം നടത്തിയതിലുള്ള വിരോധംവച്ച് നായയുടെ ഉടമയെ അയല്‍വാസിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

അതേസമയം നായയെ വിട്ട് വീട്ടിലുള്ള കുട്ടിയെ കടിപ്പിക്കാന്‍ ശ്രമിച്ചെന്നും മകനെ ആക്രമിച്ചെന്നും ആരോപിച്ച് അയല്‍വാസിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നായയുടെ ഉടമയ്‌ക്കെതിരെയും പരാതി നല്‍കി. നായയുടെ ഉടമയ്ക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. തിരൂര്‍ കോടതിയിലെ അഭിഭാഷകനായ വട്ടംകുളം കുറ്റിപ്പാല നെട്ടത്തുവളപ്പില്‍ റനീഷ് ആണ് പരാതിയുമായി തിരൂര്‍ ഡിവൈഎസ്പിയെ സമീപിച്ചത്.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുന്‍ സിപിഎം ഏരിയ സെക്രട്ടറിയുമായ കുറ്റിപ്പാല ചേറാത്ത് രാമകൃഷ്ണനാണ് അയല്‍വാസിയായ റനീഷിനെതിരെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയത്. ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.