ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ 'ബ്ലൂബേര്‍ഡ്-6' വിക്ഷേപണം വിജയം. ഇന്ത്യയുടെ 'ബാഹുബലി' എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റാണ് ഉപഗ്രഹവും വഹിച്ച് കുതിക്കുന്നത്. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ എഎസ്ടി സ്പേയ്സ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹം ശ്രീഹരിക്കോട്ടയി നിന്നാണ് വിക്ഷേപിച്ചത്. ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് വലിയ വിജയമാണ് ഇത്.

ചരിത്രം സൃഷ്ടിക്കുകയായിരുന്നു ഇന്ത്യയുടെ കരുത്തുറ്റ 'ബാഹുബലി' റോക്കറ്റ്. ഐഎസ്ആര്‍ഒയുടെ അതിശക്തനായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 ബുധനാഴ്ച രാവിലെ എട്ടാമത്തെ ദൗത്യത്തിലേക്ക് കുതിച്ചു. അത ലക്ഷ്യം കാണുകയും ചെയ്തു. ഇത്തവണ യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്പെയ്സ് മൊബൈലിന്റെ അടുത്ത തലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ് 6 ആണ് വഹിക്കുന്നത്. പ്രത്യേക ഉപകരണങ്ങളൊന്നും കൂടാതെ, ബഹിരാകാശത്തുനിന്ന് നേരിട്ട് സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ബ്രോഡ്ബാന്‍ഡ് എത്തിക്കുക എന്നതാണ് ലക്ഷ്യം.

ഏകദേശം 6100 കിലോഗ്രാം (6.1 ടണ്‍) ഭാരമുള്ള ബ്ലൂബേര്‍ഡ്-6, ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹം കൂടിയാണ്. രാവിലെ 8.54 ന് സതീഷ്ധവാന്‍ സ്പേയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപണം. ഇതിനു മുന്നോടിയായുള്ള 24 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ചൊവ്വാഴ്ച തുടങ്ങിയിരുന്നു.

ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുള്ള എല്‍വിഎം 3 റോക്കറ്റിന്റെ ആറാമത്തെ വിജയകരമായ ഓപ്പറേഷണല്‍ ഫ്‌ലൈറ്റാണിത്. ടവറുകളും ഒപ്റ്റിബ് ഫൈബര്‍ കേബുകളുകളുമില്ലാതെ ഉപഗ്രഹത്തില്‍ നിന്നു നേരിട്ടു മൊബൈലുകളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം എത്തിക്കുന്നിതിനുള്ള ഏറ്റവും ആധുനീകമായ ഉപഗ്രഹശൃഖലയുടെ ഭാഗമാണ് ബ്ലൂബേര്‍ഡ് ബ്ലോക്ക് 2.

ബഹിരാകാശത്തുനിന്ന് നേരിട്ട് സ്മാര്‍ട്ട്‌ഫോണുകളിലേക്ക് 4 ജി, 5 ജി ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് ബ്ലൂബേര്‍ഡ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം. 223 ചതുരശ്ര മീറ്റര്‍ നീളമുള്ള ആന്റീനകളുള്ള പേടകം ഏറ്റവും വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്. ഇതിനു മന്‍പ് 4400 കിലോ ഭാരമുള്ള ഉപഗ്രഹം നവംബര്‍ 2 ന് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചിരുന്നു.

സാധാരണ മൊബൈല്‍ ടവറുകള്‍ ഇല്ലാത്ത മേഖലകളിലും ഇനി മൊബൈല്‍ റേഞ്ച് ലഭ്യമാകും. മുന്‍പ് ഇന്ത്യ വിക്ഷേപിച്ച വണ്‍വെബ് ഉപഗ്രഹങ്ങളേക്കാള്‍ ഭാരമേറിയതാണ് ബ്ലൂബേര്‍ഡ്-6. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് വഴിയാണ് ഈ കരാര്‍ യാഥാര്‍ത്ഥ്യമായത്. ചന്ദ്രയാന്‍-2, ചന്ദ്രയാന്‍-3 ദൗത്യങ്ങളെ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിച്ച എല്‍വിഎം 3 റോക്കറ്റിന്റെ വിശ്വസ്തത ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ ദൗത്യം.

ലോകത്തെ വന്‍കിട ബഹിരാകാശ ഏജന്‍സികളോട് കിടപിടിക്കുന്ന വിക്ഷേപണ സൗകര്യങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടം.