ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന പുതിയ അഴിമതി ആരോപണത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് കയർത്ത് വൈദ്യുതി മന്ത്രി എംഎം മണി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനിടെയാണ് മണി കയർത്തത്. ചോദ്യം ചോദിക്കുന്നതിനിടെ അദ്ദേഹം രോഷാകുലനാകുകയായിരുന്നു. സർക്കാർ അദാനി ഗ്രൂപ്പുമായി പുതിയ വൈദ്യുതി കരാർ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ മറുപടി പറയവെയാണ് എംഎം മണി മാധ്യമ പ്രവർത്തകനോട് കയർത്തത്.

'ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് അതുകൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്. ഇല്ലെങ്കിൽ നിങ്ങൾ പോകൂ. എനിക്ക് നിങ്ങളെ കാണണമെന്ന് ഒരിതും ഇല്ല. അതേ ഉള്ളൂ. ചുമ്മാ അതും ഇതൊക്കെ എന്റെടുത്ത് പറഞ്ഞാൽ ഞാൻ വല്ലോം ഒക്കെ പറയും. അറിയാമല്ലോ. ന്യായം പറഞ്ഞാൽ ന്യായം.' എന്നായിരുന്നു എംഎം മണി പറഞ്ഞത്.

അതേസമയം കെഎസ്ഇബി അഴിമതി ആരോപണം എംഎം മണി നിഷേധിച്ചു. വൈദ്യൂതി വാങ്ങുന്നതിനായി സർക്കാരോ അദാനിയോ കരാർ ഉണ്ടാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വിഢിത്തം പറയുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് പുറമേ നിന്നും വൈദ്യുതി വാങ്ങുന്നത്. പൊതു മേഖലയിൽ നിന്നും മാത്രമാണ് വൈദ്യൂതി വാങ്ങുന്നത്. ഒരു സ്വകാര്യ കമ്പനിയുമായും കെഎസ്ഇബിക്ക് കരാറില്ല. പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പക്കുകയാണെന്നും എംഎം മണി കൂട്ടി ചേർത്തു. പൊതു പ്രവർത്തനത്തിന്റെ ബാലപാഠം അറിയുന്നവർ റേഷൻ വിതരണത്തിനെതിരെ പരാതി കൊടുക്കുമോയെന്നും എംഎം മണി ചോദിച്ചു.

അതേസമയം പ്രതിപക്ഷ നേതാവിന്റെ ആരോപണം ഇങ്ങനെയായിരുന്നു: അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനായി പിണറായി വിജയൻ പുതിയ വൈദ്യുതി കരാറിൽ ഒപ്പിട്ടിരിക്കുകയാണ്. അദാനിക്ക് കുത്തകയുള്ള കാറ്റിൽ നിന്നുള്ള വൈദ്യുതി തിരഞ്ഞെടുക്കുക വഴി ആയിരം കോടി രൂപയുടെ ലാഭമാണ് ഇടതു സർക്കാർ അദാനിക്ക് നൽകുന്നത്. കുറഞ്ഞ വിലയ്ക്ക് പാരമ്പര്യേതര ഊർജം ലഭിക്കുമായിരുന്നിട്ടും ഇത്തരം ഒരു കരാറിൽ ഒപ്പിട്ടതിനു പിന്നിൽ വൻ അഴിമതിയുണ്ട്. കരാർ റദ്ദാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇടതു പക്ഷത്തിന്റെ പുതിയ സഖ്യ കക്ഷികളായ കേന്ദ്രത്തിലെ ബിജെപിയുമായുള്ള ധാരണയുടെ പുറത്താണ് അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനുള്ള പദ്ധതിയിൽ കേരളം പങ്കാളികളായത്.

നിലവിൽ യൂണിറ്റിന് 2 രൂപ നിരക്കിൽ സോളാർ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയിരിക്കുന്നത്. 8850 കോടിയുടെ കരാർ ഒപ്പിട്ടിരിക്കുന്നത് 25 വർഷത്തേക്കാണ്. ഓരോ യൂണിറ്റിനും ഏതാണ്ട് ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾ അദാനിക്ക് കൂടുതലായി നൽകേണ്ടിവരും. 300 മെഗാവാട്ട് വൈദ്യുതിയാണ് അദാനി ഗ്രൂപ്പിൽ നിന്ന് കേരളം കരാർ അനുസരിച്ച് വാങ്ങേണ്ടി വരിക. Renewal purchase obligation (RPO) യുടെ മറവിൽ കേന്ദ്രത്തിന്റെ സോളാർ എനർജി കോർപ്പറേഷൻ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്.

പാരമ്പര്യേതര ഊർജ്ജത്തിന്റെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനാണ് ഇത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തിൽ നാം വാങ്ങേണ്ടി വരും. സോളാർ ഉൾപ്പെടെ വിവിധ പാരമ്പര്യേതര ഊർജങ്ങളും 25 മെഗാവാട്ടിന്റെ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഈ വിഭാഗത്തിൽ പെടുന്നതാണ്. എങ്കിലും കാറ്റിൽ നിന്നുള്ള വൈദ്യുതി തന്നെ സംസ്ഥാനം തിരഞ്ഞെടുത്തത് അദാനിക്കാണ് ഇതിൽ കുത്തക എന്നതിനാലാണ്. 25 മെഗാവാട്ടിന് താഴെയുള്ള നിരവധി ജലവൈദ്യുതി പദ്ധതികൾ കേരളത്തിലുണ്ട്. അവയിൽ നിന്ന് യൂണിറ്റിന് 1രൂപയ്ക്ക് താഴെ നിരക്കിൽ കറന്റ് ഇപ്പോൾ തന്നെ കിട്ടുന്നുണ്ട്.

സോളാർ വൈദ്യുതിക്കാകട്ടെ ഇപ്പോൾ 2 രൂപയാണ് ശരാശരി വില മാത്രമല്ല, സാങ്കേതിക വിദ്യയുടെ മുന്നറ്റം മൂലം ആഗോള തലത്തിൽ തന്നെ സോളാർ വൈദ്യുതിയുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നു. ലോകത്താകമാനം ഇപ്പോൾ ഇത്തരം ദീർഘകാല വൈദ്യുതി കരാറുകൾ പ്രോത്സാഹിപ്പിക്കാറില്ല.കാറ്റിൽ നിന്നുള്ള വൈദ്യുതിയല്ലാതെ മറ്റേതെങ്കിലും തിരഞ്ഞെടുത്താൽ അദാനിക്ക് മുൻതൂക്കം കിട്ടില്ലെന്ന് അറിഞ്ഞ സംസ്ഥാന സർക്കാർ ഇതിനായി ഒത്തുകളിക്കുകയായിരുന്നു. മുതലാളിത്ത ദാസനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.

അമേരിക്കൻ സാമ്രാജ്യത്വ കുത്തകകൾക്കെതിരെ പ്രസംഗിക്കും. എന്നാൽ, സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരം സ്പ്രിങ്‌ളർ പോലുള്ള അമേരിക്കൻ കുത്തകകൾക്ക് മറിച്ചു വിൽക്കും. ഇ.എം.സി.സി. പോലുള്ള ആഗോള മുതലാളിത്ത കമ്പനികൾക്ക് ചില്ലിക്കാശിന് നമ്മുടെ മത്സ്യസമ്പത്ത് തീറെഴുതും. പി.ഡബ്ല്യു.സി പോലുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക് സെക്രട്ടേറിയറ്റിൽ പോലും ഓഫീസ് തുറക്കാൻ അനുവദിക്കും. അദാനി ഗ്രൂപ്പിനോടുള്ള പിണറായി സർക്കാരിന്റെ 'വിരോധവും' പ്രസിദ്ധമാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്ക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ പ്രസംഗിക്കുമ്പോൾ രഹസ്യമായി അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് പിൻവാതിൽ വഴി സ്വീകരിച്ചത്.അദാനിയുമായി അടുത്ത ബന്ധമുള്ള ഒരു കമ്പനിയെയാണ് വിമാനത്താവള കമ്പനിയുടെ ടെൻഡർ നടപടികളുടെ നിയമോപദേശത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ചത്- ചെന്നിത്തല ആരോപിച്ചു.