മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് പിടിയിലായത്. കായംകുളം, ആറാട്ടുപുഴ വില്ലേജിൽ വലിയഴീക്കൽ മുറിയിൽ പാലമൂട്ടിൽ വീട്ടിൽ അബീഷ് (19) ആണ് പൊലീസിന്റെ പിടിയിലായത്.

മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ 12 വയസ്സുള്ള പെൺകുട്ടിയെ പ്രതി വാട്‌സാപ്പിലൂടെയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ശേഷം പ്രേമം നടിച്ച് നിർബ്ബന്ധിച്ച് നിരവധി പ്രാവശ്യം കുട്ടിയുടെ നഗ്‌നചിത്രങ്ങൾ വാട്‌സാപ്പിലുടെ വാങ്ങിച്ചെടുത്തു. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയിൽ നിന്നും പ്രതി പണവും തട്ടിയെടുത്തിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ മൊബൈൽ ഫോണിലെ ഗൂഗിൾ പേ വഴിയാണ് പ്രതി പണം തട്ടിയെടുത്തത്.