പട്ന: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ അടിച്ച് കൊന്നു. ബീഹാറിലെ പട്നയിലെ കൈമുർ ജില്ലയിലാണ് സംഭവം. ചെയിൻപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഫക്രാബാദിൽ നയീം ഖാൻ എന്ന 23 കാരനാണ് അമ്മയായ ജഫ്രൺ ബിവിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കഞ്ചാവ് വാങ്ങാൻ 50 രൂപ നൽകാത്തതിനെ തുടർന്നാണ് അമ്പതുകാരിയായ ജഫ്രൺ ബീവിയെ മകൻ നയീം ഖാൻ ഇരുമ്പ് വടിക്ക് അടിച്ച് കൊലപ്പെടുത്തിയത്. 

കഞ്ചാവ് വാങ്ങാൻ നയീം അമ്മയോട് അമ്പത് രൂപ ആവശ്യപ്പെട്ടു. എന്നാൽ വീട്ടിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ലെന്നായിരുന്നു ജഫ്രൺ മറുപടി നൽകിയത്. മറുപടി കേട്ട് ക്രുദ്ധനായ നയീം വീടിനുള്ളിലുണ്ടായിരുന്ന ഇരുമ്പ് വടി എടുത്ത് അമ്മയെ അടിക്കുകയായിരുന്നു. അമ്മയുടെ കൈ രണ്ടും ഇയാൾ തല്ലിയൊടിച്ചു. ശേഷം വായിൽ തുണി തിരുകി വീട്ടിനുള്ളിലൂടെ വലിച്ചിഴച്ചു.

നയീമിന്റെ ഇളയ സഹോദരൻ ​ഗുഡ്ഡു വീട്ടിലേക്ക് വരുമ്പോൾ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതാണ് കണ്ടതെന്നും എസ്എച്ച്ഒ പറഞ്ഞു. ​ഗുഡ്ഡു നയീമിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. എന്നാൽ ഇയാളെ തള്ളിമാറ്റിയതിന് ശേഷൺ നയീം ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ ജഫ്രണെ ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. മയക്കുമരുന്നിന് അടിമ മാത്രമല്ല പെട്ടെന്ന് ദേഷ്യം വരുന്ന വ്യക്തി കൂടിയാണ് നയീം എന്ന് ​ഗുഡ്ഡു പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ ഭാര്യ വീട്ടിൽ നിന്ന് പോയിരുന്നു. മർദ്ദിച്ചതിനെ തുടർന്നാണ് അവർ വീടുവിട്ട് പോയത്. നയീമിനെതിരെ ​ഗാർഹിക പീഡനത്തിന് ഭാര്യ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ജഫ്രണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറി. ​ഗുഡ്ഡുവിന്റെ മൊഴിയിൽ നയീമിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.