ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ പുറത്ത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന സംസ്ഥാനമെന്ന പദവി മഹാരാഷ്ട്ര നിലനിര്‍ത്തി. അതേസമയം, വന്‍ കുതിപ്പുമായി ഉത്തര്‍പ്രദേശ് കര്‍ണാടകയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. ആര്‍ബിഐയുടെ ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസാണ് പട്ടിക പുറത്തുവിട്ടത്.

45.32 ലക്ഷം കോടി രൂപയുടെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനവുമായാണ് (ജി.എസ്.ഡി.പി) മഹാരാഷ്ട്ര പട്ടികയില്‍ മുന്നിലെത്തിയത്. 31.19 ലക്ഷം കോടിയുമായി തമിഴ്നാട് രണ്ടാം സ്ഥാനം നിലനിര്‍ത്തി. വ്യവസായ രംഗത്തെ വളര്‍ച്ചയാണ് ഈ സംസ്ഥാനങ്ങളെ മുന്നിലെത്തിക്കുന്നത്. അതേസമയം മുന്‍വര്‍ഷങ്ങളില്‍ നാലാം സ്ഥാനത്തായിരുന്ന ഉത്തര്‍പ്രദേശ്, 29.78 ലക്ഷം കോടി രൂപയുടെ ആസ്തിയുമായാണ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങളാണ് ഉത്തര്‍പ്രദേശിനെ മുന്നോട്ടു നയിച്ചത്. അതേസമയം ഇന്ത്യയുടെ ഐടി ഹബ്ബായ കര്‍ണാടക (28.84 ലക്ഷം കോടി) ഇതോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പശ്ചിമ ബംഗാള്‍ (18.15 ലക്ഷം കോടി), രാജസ്ഥാന്‍ (17.04 ലക്ഷം കോടി), തെലങ്കാന (16.41 ലക്ഷം കോടി), ആന്ധ്രാപ്രദേശ് (15.93 ലക്ഷം കോടി), മധ്യപ്രദേശ് (15.03 ലക്ഷം കോടി) എന്നിവരാണ് അഞ്ചു മുതല്‍ ഒന്‍പത് വരെയുള്ള സ്ഥാനങ്ങളില്‍. രാജ്യതലസ്ഥാനമായ ഡല്‍ഹി (12.15 ലക്ഷം കോടി) പത്താം സ്ഥാനത്തുണ്ട്. മൊത്തം സമ്പദ്വ്യവസ്ഥയുടെ വലിപ്പത്തില്‍ കേരളം 11ാം സ്ഥാനത്താണ്. 12.48 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ജിഎസ്ഡിപി. എന്നാല്‍ പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നായി തുടരുന്നു.

സാമ്പത്തിക വലിപ്പത്തില്‍ ഏറ്റവും പിന്നിലുള്ളത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. വെറും 4,423 കോടി രൂപ ജിഎസ്ഡിപി ഉള്ള അരുണാചല്‍ പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ത്രിപുര, ഹിമാചല്‍ പ്രദേശ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. അരുണാചല്‍ പ്രദേശില്‍ (4,423 കോടി)യുടെ ആഭ്യന്തര ഉല്‍പ്പാദനമാുള്ളത്. വ്യവസായം, ഐടി, സേവന മേഖലകളിലെ വളര്‍ച്ചയാണ് വലിയ സംസ്ഥാനങ്ങള്‍ക്ക് തുണയായത്. അതേസമയം, ഭൂപ്രകൃതിയും വ്യവസായങ്ങളുടെ കുറവുമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി പിന്നിലാക്കുന്നത്.

അതേസമയം ഇതിന് മുമ്പ് പുറത്തുവന്ന കണക്കുകള്‍ പ്രകാരം പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായി അടായളപ്പെടുത്തുന്നത് ഗോവയാണ്. ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനം രേഖപ്പെടുത്തി ബിഹാര്‍ ഏറ്റവും പിന്നിലായി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍.


2023-24 വര്‍ഷത്തില്‍ 3.57 ലക്ഷം രൂപയാണ് ഗോവയിലെ ഒരാളുടെ ശരാശരി വരുമാനം. സിക്കിം (2.92 ലക്ഷം രൂപ), ഡല്‍ഹി (2.71 ലക്ഷം രൂപ), ചണ്ഡീഗഢ് (2.56 ലക്ഷം രൂപ), പുതുച്ചേരി (1.45 ലക്ഷം രൂപ) എന്നിവയാണ് ഗോവയ്ക്ക് പിന്നിലുള്ളത്. ഇക്കാലയളവില്‍ കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം 1.62040 ആണ്. 11 ആം സ്ഥാനത്താണ് കേരളം. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതിശീര്‍ഷ വരുമാനം കണ്ടെത്തുന്നത്.