കണ്ണൂര്‍: ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വീട്ടിലെത്താന്‍ കൊതിച്ച പ്രവാസിക്ക് പാതി വഴിയില്‍ ദാരുണാന്ത്യം. തലശേരി - മാഹി ദേശീയപാതയിലെ പുന്നോല്‍ ഉസൈന്‍മൊട്ട ബസ് സ്റ്റോപ്പിനടുത്തു വെച്ചാണ് കാര്‍ബസിലിടിച്ചു പ്രവാസിയായ മധ്യവയസ്‌ക്കന്‍ദാരുണമായി മരിച്ചത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കണ്ണൂര്‍ ആലക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ തലശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന തക്വവ ലിമിറ്റഡ് സ്റ്റോപ്പ് ബസിലിടിക്കുകയായിരുന്നു.

കാര്‍ യാത്രികനായ ആലക്കോട് മണ്ണൂര്‍ വായാട്ടു പറമ്പിലെ ഷാജി ജോസഫാണ് (64) അതിദാരുണമായി മരിച്ചത്. അപകട വിവരമറിഞ്ഞ് തലശേരിയില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ കാര്‍ വെട്ടി പൊളിച്ചാണ് മുന്‍ സീറ്റില്‍ ഇടതു വശക്ക് കുടുങ്ങിപ്പോയ ഷാജിയെ പുറത്തെടുത്തത്. തലശേരി സഹകരണാശുപത്രിയിലെത്തിച്ചുവെങ്കിലും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച്ച പുലര്‍ച്ചെ ഒമാനില്‍ നിന്നെത്തിയ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയ ഷാജിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ ഭാര്യ സജിത ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇവര്‍ തലശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണുള്ളത്. സജിതയ്ക്ക് തലയ്ക്ക് സാരമായി മുറിവേറ്റിട്ടുണ്ട്. ശനിയാഴ്ച്ച രാവിലെ 7.45 ന് ഉസൈന്‍മൊട്ടയില്‍ പ്‌ളെ ഫോം ഷോപ്പിന് സമീപത്താണ് അപകടമുണ്ടായത്. മഴയില്‍ നിയന്ത്രണം വിട്ട കാറിനെ വെട്ടിച്ചൊഴിയാന്‍ സ്വകാര്യ ബസ് പരമാവധി ശ്രമിച്ചിരുന്നുവെന്നാണ് ദൃക് സാക്ഷികള്‍ നല്‍കുന്ന വിവരും ബസിലിടിച്ച് ഇന്നോവ തലകീഴായി മറിഞ്ഞ് എതിര്‍ വശത്തേക്ക് മുന്‍ഭാഗം തിരിഞ്ഞു നിന്ന നിലയിലായിരുന്നു.

ബഹളവും നിലവിളിയും കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈകാതെ തലശേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സീനിയര്‍ റസ്‌ക്യു ഓഫീസര്‍ കെ. എം ഷിജുവിന്റെ നേതൃത്വത്തില്‍ അപകടമുണ്ടായ സ്ഥലത്ത് എത്തുകയായിരുന്നു. ഫയര്‍ ഓഫീസര്‍മാരായ സുബീഷ്, റിബിന്‍, സ്വാലിഹ്, ഹോം ഗാര്‍ഡ് ഷാജി ഡ്രൈവര്‍ പ്രജിത്ത് നാരായണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരുക്കേറ്റവരെ ഇന്നോവയില്‍ നിന്നും പുറത്തെടുത്തത്.