മഡ്രിഡ്: ലിവര്‍പൂളിന്റെ മുന്നേറ്റ താരമായിരുന്നു ഡിയോഗോ ജോട്ട. ക്ലബ്ബിന്റെ മിന്നും താരത്തിന് ആരാധകരും ഏറെ. തിങ്കളാഴ്ച ലിവര്‍പൂളിന്റെ പ്രീ-സീസണ്‍ പരിശീലനം തുടങ്ങാനിരിക്കെ അതിന്റെ ആവേശത്തിലായിരുന്നു ജോട്ടോ. അടുത്തിടെ ശ്വാസകോശ ശസ്ത്രക്രിയക്ക് വിധേയനായ ജോട്ടയോട് വിമാനയാത്ര വേണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ആയതിനാല്‍ സ്‌പെയിനില്‍ നിന്നും കരമാര്‍ഗം ലിവര്‍പൂളിലെത്തി പരിശീലനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഇതോടെ കരമാര്‍ഗം ലിവര്‍പൂളിലേക്ക് സഞ്ചരിക്കാമെന്നായി. ഇടയിലുള്ള ചെറിയ കടല്‍ദൂരം സാന്‍താന്‍ഡറില്‍നിന്ന് രാത്രി പുറപ്പെടുന്ന ഫെറിയില്‍ പിന്നിടാനായിരുന്നു ഉദ്ദേശ്യം.

ഇതിനായി ഇളയ സഹോദരന്‍ ആന്ദ്രേയ്‌ക്കൊപ്പം കാറില്‍ ലിവര്‍പൂളിലേക്ക് തിരിച്ചു. എന്നാല്‍ ആ യാത്ര അവസാനിച്ചത് സഹോദരങ്ങളുടെ മരണത്തിലായിരുന്നു. കാറില്‍ യു.കെയിലേക്കുള്ള യാത്രബോട്ട് പിടിക്കാനുള്ള യാത്രക്കിടെ ആയിരുന്നു ഫുട് ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തിയ ആ അപകടം. തിങ്കളാഴ്ച ലിവര്‍പൂളിന്റെ പ്രീ-സീസണ്‍ പരിശീലനം തുടങ്ങാനിരിക്കെയാണ് ജോട്ടയും ഇളയ സഹോദരന്‍ ആന്ദ്രേയും ബോട്ടില്‍ മറുകരയില്‍ എത്താന്‍ തീരുമാനിച്ചത്. കാറും ബോട്ടില്‍ കയറ്റി യു.കെയില്‍ എത്തിച്ചശേഷം കരമാര്‍ഗം ലിവര്‍പൂളിലേക്ക് യാത്ര തുടരാനായിരുന്നു പദ്ധതി. എന്നാല്‍ സാന്‍താന്‍ഡറില്‍ എത്തുന്നതിനു മുമ്പ് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ പ്രാദേശിക സമയം രാത്രി 12.30ഓടെ ജോട്ട ഓടിച്ചിരുന്ന ലംബോര്‍ഗിനി കാര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പെട്ടു.

നിമിഷ നേരം കൊണ്ടാണ് ഇരുവരും സഞ്ചരിച്ച കാര്‍ അഗ്നിഗോളമായി മാറിയത്. മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ റോഡില്‍നിന്ന് തെന്നിമാറിയ കാറിന് തീപിടിക്കുകയുമായിരുന്നുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. നിമിഷ നേരം കൊണ്ട് തീ ഗോളമായ കാറില്‍ നിന്നും രക്ഷപ്പെടുക അസാധ്യമായിരുന്നു.

അപകടത്തിനു പിന്നാലെ സ്പാനിഷ് സിവില്‍ ഗാര്‍ഡും സമോറയിലെ അഗ്‌നിരക്ഷാ സേനയും വൈദ്യസംഘവും എത്തിയെങ്കിലും താരങ്ങളെ രക്ഷിക്കാനായില്ല. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജോട്ട, നാഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനിനെ തകര്‍ത്ത് കിരീടം നേടിയ പോര്‍ച്ചുഗല്‍ ടീമിലും അംഗമായിരുന്നു. അഞ്ച് ദിവസം മുമ്പാണ് ജൂട്ടയുടെ വിവാഹം നടന്നത്. ദീര്‍ഘകാല പങ്കാളിയായിരുന്ന റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്.

1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്‌ലറ്റിക്കോ മഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. ജോട്ടയുടെ സഹോദരന്‍ 26കാരനായ ആന്ദ്രേ സില്‍വ പോര്‍ച്ചുഗീസ് രണ്ടാംനിര ക്ലബ്ബായ പെനാഫിയേലിന്റെ താരമായിരുന്നു.