തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിളളയ്ക്ക് രാഷ്ട്രീയകേരളം വിടചൊല്ലി. തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാവിലെ പത്തര വരെ നെട്ടയത്തെ വസതിയിലും, തുടര്‍ന്ന് 1 മണി വരെ കെ പി സി സി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വച്ചു. കിഴക്കേക്കോട്ടയില്‍ അയ്യപ്പ സേവാ സംഘത്തിന്റെ ഓഫീസിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ഇന്ദിരഭവനില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പത്തു മിനിറ്റോളം കെപിസിസി ഓഫീസില്‍ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയും ഇന്ദിരാ ഭവനിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രി വി. ശിവന്‍കുട്ടി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ തുടങ്ങിയ നേതാക്കളും പ്രമുഖരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വലിയ ദുഃഖവും തീരാനഷ്ടവുമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അനുസ്മരിച്ചു. അധികാരവും, അധികാരമില്ലായ്മയും ഒരു പോലെയെന്ന് കണ്ട രാഷ്ട്രീയ ജീവിതത്തിനുടമയാണ് തെന്നലയെന്ന് മുഖ്യമന്ത്രി അനുശോചനത്തില്‍ ഓര്‍മിപ്പിച്ചു. കത്തിച്ചു വെച്ച നിലവിളക്കുപോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഐശ്വര്യമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

1931 മാര്‍ച്ച് 11ന് കൊല്ലം ജില്ലയിലെ ശൂരനാട് ആണ് തെന്നല ബാലകൃഷ്ണപിള്ളയുടെ ജനനം. അടൂരില്‍ നിന്ന് രണ്ട് തവണ (19771980, 19821987) ആണ് തെന്നല ബാലകൃഷ്ണപിള്ള നിയമസഭാംഗമായത്. 1981-92 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. മൂന്ന് തവണ രാജ്യസഭാംഗമായി. 1991ലാണ് ആദ്യമായി തെന്നല രാജ്യസഭയിലേക്ക് എത്തിയത്. 1998ല്‍ സ്ഥാനമൊഴിഞ്ഞ വയലാര്‍ രവിക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡന്റാകുന്നത്. 2001 വരെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നു. 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് വന്‍ വിജയം നേടി. പിന്നാലെ കെ. മുരളീധരന് വേണ്ടി അധ്യക്ഷ പദവി ഒഴിഞ്ഞു. 2004-2005 കാലഘട്ടങ്ങളില്‍ വീണ്ടും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തി.