തിരുവനന്തപുരം: ഇസ്രായേലിലെ ടെല്‍ അവീവില്‍ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളി സുരേഷ് സുന്ദരേശന്‍ (42) മരിച്ചു. ഇദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇസ്രായേലിലുള്ള മലയാളി കൂട്ടായ്മയാണ് സുരേഷിന്റെ മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

മരണത്തിന് തൊട്ടുമുമ്പ് സുരേഷ് ബന്ധുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍, താമസസ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് പോവുകയാണെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരേഷിന്റെ മരണം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്.

സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയായിരുന്നു ചെമ്മരുതി ഗുരുമുക്ക് എസ്.എസ്. ഭവനില്‍ സ്വദേശിയായ സുരേഷ്. ഭാര്യ ചിത്ര കുവൈറ്റിലാണ്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്.