ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരനും മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനുമായ എം.കെ.മുത്തു(77) അന്തരിച്ചു. ഇന്ന് രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്മാവതിയുടെ മകനാണ് മുത്തു. നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു ജനനം. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20-ാം വയസില്‍ ക്ഷയരോഗം ബാധിച്ച് പദ്മാവതി മരിച്ചത്.

അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിന്‍. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കള്‍: എം.കെ.എം. അറിവുനിധി, തേന്‍മൊഴി. ആദ്യകാലത്ത് മുത്തുവിനെ രാഷ്ട്രീയ പിന്‍ഗാമിയാക്കാന്‍ കരുണാനിധി ആഗ്രഹിച്ചിരുന്നു. അന്ന് സിനിമാ രംഗത്ത് ശോഭിച്ചാല്‍ രാഷ്ട്രീയത്തിലും ശോഭിക്കാമെന്നതായിരുന്നു കാലം. അതുകൊണ്ട് തന്നെ മകനെ സിനിമാ നടനാക്കാന്‍ കരുണാനിധി തുനിഞ്ഞു. എംജിആറിനെ നേരിടാന്‍ സിനിമയിലേക്ക് ഇറക്കി. 1970കളില്‍ ചില സിനിമകളില്‍ നായകനായെങ്കിലും വിജയിച്ചില്ല.

വെള്ളിത്തിരയില്‍ ശോഭിക്കാതെ വന്നതോടെ ശോഭിക്കാതെ വന്നതോടെ മുത്തു അഭിനയം മതിയാക്കി. ഇതിനു ശേഷം അച്ഛനും മകനുമായി തര്‍ക്കമുണ്ടായി. കരുണാനിഥിയുമായി അകന്നു പോകുകയുമായിരുന്നു. കടുത്ത മദ്യപാനത്തിലേക്കു വീണുപോയ മുത്തുവുമായി കരുണാനിധിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. എണ്‍പതുകളോടെ ഇരുവരും അടുക്കാന്ഡ കഴിയാത്തവിധം അകലുകയായിരുന്നു. ഇതിന് ശേഷം മുത്തു ഡിഎംകെ വിട്ട് ജയലളിതയ്‌ക്കൊപ്പം എഐഎഡിഎംകെയിലേക്കു പോയെങ്കിലും രാഷ്ട്രീയത്തിലും ശോഭനമായ ഭാവി ഉണ്ടാക്കാനായില്ല.

പിന്നീട് ദ്വീര്‍ഘകാലം മുത്തുവിനെ കുറിച്ച് ആരും കേട്ടില്ല. 2009ല്‍ രോഗബാധിതനായിരിക്കെ അച്ഛന്‍ കരുണാനിധി ആശുപത്രിയിലെത്തി മുത്തുവിനെ കണ്ടതോടെയാണ് ഏറെക്കാലം ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന പിണക്കം മാറിയത്. രണ്ടു ദശകങ്ങളായി രോഗബാധിതനായിരുന്നു. വളരെ ചുരുക്കമായേ പൊതുവേദികളില്‍ എത്തിയിരുന്നുള്ളൂ.

അവസാന കാലത്ത് വിവിധ രോഗങ്ങള്‍ അലട്ടിയിരുന്നു കരുണാനിധിയെ. മുത്തുവിന്റെ വിയോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ ്‌സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. പിതാവിനെപ്പോലെ തന്നെ സ്‌നേഹിച്ചിരുന്നയാളാണ് സഹോദരനെന്ന് എം.കെ. സ്റ്റാലിന്‍ അനുസ്മരിച്ചു. ''കരുണാനിധിയുടെ അച്ഛനായ മുത്തുവേലരുടെ പേരില്‍നിന്നാണ് മുത്തുവിന്റെ പേര് എടുത്തത്. കലൈഞ്ജരെപ്പോലെ അദ്ദേഹവും തിയറ്റര്‍ രംഗത്തെത്തി. ദ്രാവിഡര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ആദ്യ സിനിമയില്‍ത്തന്നെ ഇരട്ടവേഷത്തില്‍ അഭിനയിച്ചു. എന്റെ രാഷ്ടീയപ്രവര്‍ത്തനങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. കാണുമ്പോഴൊക്കെ പഴയകാല ഓര്‍മകള്‍ പങ്കുവയ്ക്കുമായിരുന്നു. കലയും പാട്ടുകളുമായി ഞങ്ങളുടെ ഓര്‍മകളിലും ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം ജീവിക്കും'' സ്റ്റാലിന്‍ കുറിച്ചു.

മൃതദേഹം ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിലേക്കു കൊണ്ടുവന്നിട്ടുണ്ട്.