ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. ജന്‍പഥിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമെത്തിയത്.

പുഷ്ടപചക്രം സമര്‍പ്പിച്ച് മോദി ആദരം അറിയിച്ചു. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോദനമാണെന്നും, വേര്‍പാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മോദിക്ക് പിന്നാലെ അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും മന്‍മോഹന്‍ സിങ്ങി ന് ആദരം നല്‍കി. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മുന്‍ പ്രധാനമന്ത്രിക്ക് ആദരം നല്‍കി.

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ ആദരാഞ്ജലികള്‍ നേര്‍ന്നു. പൂര്‍ണ ബഹുമതികളോടെ നാളെയാകും സംസ്‌കാരം. യുപിഎ കാലത്തെയും, പാര്‍ട്ടിയില്‍ ഒപ്പം പ്രവര്‍ത്തിച്ച നാളുകളുടെയും ഓര്‍മ്മയില്‍ സോണിയ ഗാന്ധി മന്‍മോഹന്‍ സിങ്ങിനെ കാണാനെത്തി. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ആദരമര്‍പ്പിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, പ്രകാശ് കാരാട്ട്, എം കെ രാഘവന്‍ എംപി എന്നിവരും വസതിയിലെത്തി.

സൈന്യമെത്തി മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹത്തെ ദേശീയ പതാക പുതപ്പിച്ചു. രാത്രിയോടെ മകള്‍ അമേരിക്കയില്‍ നിന്നെത്തിയതിന് ശേഷമാകും സംസ്‌കാര സമയം നിശ്ചയിക്കുക. രാജ്ഘട്ടിന് സമീപം മുന്‍ പ്രധാനമന്ത്രിമാരുടെ അന്ത്യ വിശ്രമ സ്ഥലങ്ങള്‍ക്ക് സമീപം സംസ്‌കാരിക്കാനാണ് ആലോചന. സര്‍ക്കാരുമായി ചര്‍ച്ച നടത്തി സമയ ക്രമം നിശ്ചയിച്ചാകും എഐസിസിയിലെ പൊതുദര്‍ശനം.