ലണ്ടന്‍: യുകെയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍. മിഥുന്‍ ചന്ദ്രന്‍ എന്ന യുവാവിന്റെ മരണ വാര്‍ത്തയാണ് യുകെയിലെ മലയാളികളെ ഞെട്ടിച്ചത്. കാരണം എപ്പോള്‍ കണ്ടാലും സ്നേഹത്തോടെ പിടിച്ചു നിര്‍ത്തി വര്‍ത്തമാനം പറയുന്ന പ്രകൃതകാരനായ കോട്ടയം സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ മരണത്തലേന്നും തന്റെ വരുമാനമാര്‍ഗമായ ഡെലിവറി ജോലിക്കിടയില്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളോടും സഹ പ്രവര്‍ത്തകരോടും ഒക്കെ സംസാരിച്ചു പിരിഞ്ഞതാണ്. എന്നാല്‍ എപ്പോഴും എന്ന പോലെ അവസാന വട്ടം കണ്ടപ്പോള്‍ സംസാരിക്കാന്‍ നില്കാതെ തിടുക്കപ്പെട്ട് പോകാന്‍ ശ്രമം നടത്തിയ മിഥുനെയാണ് ഇപ്പോള്‍ എല്ലാവരും ഓര്‍ത്തെടുക്കുന്നത്. എന്നാല്‍ ആ തിടുക്കം അവന്റെ മനസിലെ കാറ്റും കോളും നിറഞ്ഞ അസ്വസ്ഥതകളുടെ ഭാഗം മാത്രമായിരുന്നു എന്ന് ഏവരും അറിഞ്ഞത് നടുക്കുന്ന വാര്‍ത്ത കേട്ടതോടെയാണ്.

പത്തുവര്‍ഷം മുന്‍പ് സ്റുഡന്റ് വിസയില്‍ എത്തിയ മിഥുന്‍ അക്കാലത്തെ കടുത്ത കുടിയേറ്റ നടപടികള്‍ മൂലം ജോലി കണ്ടെത്താനാകാതെ മടങ്ങുക ആയിരുന്നു. തുടര്‍ന്ന് നാട്ടിലെത്തി വിവാഹിതനായ മിഥുന്‍ നഴ്സായ ഭാര്യ അഞ്ചു വര്‍ഗീസിന് പോര്‍ടസ്മൗത് ക്വീന്‍ അലക്സന്ദ്ര ഹോസ്പിറ്റലില്‍ ജോലി ലഭിച്ചതോടെയാണ് രണ്ടര വര്‍ഷം മുന്‍പ് വീണ്ടും യുകെയില്‍ എത്തുന്നത്. കഠിന അധ്വാനിയും സ്നേഹ സമ്പന്നനും ആയ ചെറുപ്പക്കാരന്‍ എന്നാണ് ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്നവര്‍ക്കും അടുത്ത പരിചയമുള്ള സുഹൃത്തുകള്‍ക്കും ഇപ്പോള്‍ ഓര്‍ത്തെടുക്കാനാകുന്നത്. തന്റെ ജീവിതത്തില്‍ എത്തിയ അസാധാരണ സംഭവങ്ങള്‍ പലപ്പോഴും മിഥുന്‍ സുഹൃത്തുക്കളോടും ജോലി സ്ഥലത്തും ഒക്കെ പങ്കു വച്ചിട്ടുണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ ആര്‍ക്കും ഇടപെടാനാകാത്ത സങ്കീര്‍ണതകളില്‍ കൂടിയാണ് മിഥുന്‍ കടന്നു പൊയ്ക്കൊണ്ടിരുന്നത്.

ക്വീന്‍ അലക്സന്ദ്ര ഹോസ്പിറ്റലില്‍ പാര്‍ട്ട് ടൈം ജോലി ചെയ്താണ് അദ്ദേഹം കുട്ടികളെ നോക്കിയിരുന്നത്. ഇതിനിടയില്‍ കിട്ടുന്ന സമയങ്ങളില്‍ ഡെലിവറി ജോലി അടക്കം ചെയ്യാനുള്ള സന്നദ്ധത കാണിക്കുന്നത് മിഥുന്റെ കഠിന അധ്വാനം ചെയ്യാനുള്ള മനസ് കൂടിയാണ്. രണ്ടു മാസം മുന്‍പ് വീട്ടില്‍ അസ്വസ്ഥതനായ മിഥുന്‍, പിന്നീട് പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് പോര്‍്ടസ്മൗത്തിനു അടുത്തുള്ള സൗഫി എന്ന സ്ഥലത്തു ഏകനായി താമസിക്കുക ആയിരുന്നു. ഇതിനിടയിലും പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മൂത്ത മകള്‍ അയക്കുന്ന സ്നേഹസന്ദേശങ്ങള്‍ കൂട്ടുകാരെ കേള്‍പ്പിച്ചാണ് മിഥുന്‍ ആശ്വാസം കണ്ടെത്തിയിരുന്നത്. മിഥുന്റെ ഫോണ്‍ പരിശോധിക്കാന്‍ പോലീസ് തയാറായാല്‍ അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളും കണ്ടെത്തനാകും എന്നാണ് പ്രിയപ്പെട്ടവര്‍ കരുതുന്നത്. അടുത്തിടെ അയര്‍ലണ്ടില്‍ മരിച്ച സഞ്ജു നേരിട്ടതിനു സമാനമായ അനുഭവങ്ങളാണ് മിഥുനും നേരിട്ടതെന്നു സൂചനകള്‍ വ്യക്തമാക്കുന്നു.

ഏതാനും മാസങ്ങള്‍ക്കിടയില്‍ വിസ പുതുക്കേണ്ട സാഹചര്യം എത്തുമ്പോള്‍ തനിക്ക് അതിനു സാധിച്ചേക്കില്ല എന്ന ആശങ്കയും മിഥുനെ അലട്ടിയിരുന്നതായി പറയപ്പെടുന്നു. ഇത്തരം കാര്യങ്ങളൊക്കെ മിഥുന്‍ സഹപ്രവര്‍ത്തകരോട് പങ്കുവച്ചതും ഇപ്പോള്‍ മലയാളികള്‍ തിരിച്ചറിയുകയാണ് .മിഥുന്റെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ യുകെയില്‍ ഉള്ളതിനാല്‍ അവര്‍ പോര്‍ട്സമൗത്തില്‍ എത്തിയ ശേഷമാകും സംസ്‌കാരം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകുക.