- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളൂരിലെ 62കാരിക്ക് നഷ്ടമായത് 14 ലക്ഷം; പള്ളിപ്പുറത്തെ 72കാരന് നഷ്ടമായത് 21 ലക്ഷത്തിലേറെ; സ്വർണ സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ച് തട്ടിപ്പിനിരയായവരിൽ വയോധികരും; അൽ മുക്താദിറിനെതിരെയുള്ള പരാതികൾ അവസാനിക്കുന്നില്ല; കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമ്പോഴും പ്രതിക്കെതിരെ നടപടിയില്ല; നിക്ഷേപകർക്ക് ഇനി ആര് പണം നൽകും ?
തിരുവനന്തപുരം: ലാഭവിഹിതം നൽകാമെന്ന് വാഗ്‌ദാനം നൽകി നിക്ഷേപകരെ വഞ്ചിച്ച അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിനെതിരെയുള്ള പരാതികൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസവും അൽ മുക്താദിറിനെതിരെ പരാതിയുമായി നിക്ഷേപകരെത്തി. ഇന്നലെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ മാത്രം രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അൽ മുക്താദിർ തട്ടിപ്പിനെതിരെയുള്ള 30തിൽ പരം എഫ്ഐആറുകൾ മറുനാടൻ ശേഖരിച്ചിട്ടുണ്ട്. വയോധികരും തട്ടിപ്പിനിരയായി എന്നതാണ് വാസ്തവം. വെള്ളൂർ സ്വദേശിനിയായ 62കാരിക്ക് 14 ലക്ഷം രൂപയും, പള്ളിപ്പുറം സ്വദേശിയായ 72കാരന് 21,77,53 രൂപയുമാണ് നഷ്ടമായത്. ഇവരുടെ പരാതികളിലാണ് പോലീസ് കേസെടുത്തത്.
2024 മാർച്ചിലാണ് പരാതിക്കാരി അൽ മുക്താദിർ ജ്വല്ലറിയുടെ പുളിമൂട് ബ്രാഞ്ചിലെ സ്വർണ സമ്പാദ്യ സ്‌കീമിൽ പണം നിക്ഷേപിക്കുന്നത്. 11 മാസമായിരുന്നു നിക്ഷേപത്തിന്റെ കാലാവധി. ഈ കാലയളവിൽ നിക്ഷേപത്തിന്റെ ലാഭ വിഹിതവും, കാലാവധി കഴിയുമ്പോൾ തുകയും നൽകാമെന്നായിരുന്നു വാഗ്‌ദാനം. കരാർ ഒപ്പിട്ടാണ് ജ്വല്ലറി നടത്തിപ്പുകാർ പരാതിക്കാരിയിൽ നിന്നും പണം കൈപ്പറ്റിയത്. 14 ലക്ഷം രൂപയാണ് 62കാരിയായ ഇവർ നിക്ഷേപിച്ചത്. തുടർന്ന് 2024 ആഗസ്റ് മാസത്തിൽ പരാതിക്കാരിയുടെ ബന്ധുവിനെ കൂടി പദ്ധതിയിൽ ചേർക്കുകയായിരുന്നു. 2,81,776 രൂപയാണ് ഇവർ നിക്ഷേപമായി നൽകിയത്.
എന്നാൽ കാലാവധി കഴിഞ്ഞിട്ടും ഇവർക്ക് നിക്ഷേപ തുകയോ ലാഭ വിഹിതമോ ലഭിച്ചില്ല എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് വെള്ളൂർ സ്വദേശികളായ സ്ത്രീകളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 1860ലെ 406,417,420,34 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. പള്ളിപ്പുറം സ്വദേശിയായ 72കാരന്റെ പരാതിയിലും കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. 21,77,53 രൂപയാണ് പരാതിക്കാരൻ നഷ്ടമായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പരാതിക്കാരൻ സ്ഥാപനത്തിന്റെ സ്വർണ സമ്പാദ്യ പദ്ധതിയിൽ ചേരുന്നത്.
നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ലാഭ വിഹിതവും തുകയും, അല്ലെങ്കിൽ തുകയും ലാഭ വിഹിതത്തിന് അനുസൃതമായ തുകയ്ക്ക് പണിക്കൂലിയില്ലാതെ പുതിയ സ്വർണം നൽകാമെന്നുമായിരുന്നു വാഗ്‌ദാനം. 500 രൂപയുടെ മുദ്രപത്രത്തിൽ കരാർ ഒപ്പിട്ടതായും പരാതിയിൽ പറയുന്നു. രണ്ട് തവണകളായാണ് പരാതിക്കാരനിൽ നിന്നും പണം കൈപ്പറ്റിയത്. 10 ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പരാതിക്കാരൻ ആദ്യം ട്രാൻസ്ഫർ ചെയ്തത്. തുടർന്ന് 2024 സെപ്റ്റംബറിൽ 11,77,530 രൂപയും കൈമാറി. 11 മാസമായിരുന്നു നിക്ഷേപത്തിന്റെ കാലാവധി. എന്നാൽ കാലാവധി കഴിഞ്ഞിട്ടും കരാറിൽ പറഞ്ഞത് പോലെ ലാഭവിഹിതമോ തുകയോ നാളിതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതി.
തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഇന്നലെ മാത്രം 2 കേസുകളാണ് അൽ മുക്താദിർ ജ്വല്ലറിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനകം 30ൽ പരം എഫ്ഐആറുകൾ മറുനാടൻ ശേഖരിച്ചിട്ടുണ്ട്. ഇതിൽ കല്ലമ്പലത്ത് ബഡ്‌സ് ആക്ട് അടക്കം ചുമത്തിയാണ് അൽ മുക്താദിർ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ അബ്‌ദുൾ സലാമിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ നാളിതുവരെ പ്രതികളെ പിടികൂടാനോ തട്ടിപ്പിനിരയായവർക്ക് നഷ്ടമായ തുക കണ്ടെത്തി നൽകാനോ ഉള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടില്ല. അൽ മുക്താദിറിനെതിരെ വാർത്ത നൽകാൻ മറ്റ് മുഖ്യധാരാ മാധ്യമങ്ങൾ മടിക്കുമ്പോഴും തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് കൊണ്ട് വന്നത് മറുനാടനായിരുന്നു.
പരാതികൾ പരിശോധിക്കുമ്പോൾ തന്നെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകും. എന്നാൽ കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ദുരൂഹമായി തുടരുകയാണ്. തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് നിക്ഷേപകർക്ക് നഷ്ടമായ തുക തിരിച്ചു ലഭിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് പറയുമ്പോഴും സ്ഥാപനത്തിന്റെ പല ബ്രാഞ്ചുകളും അടച്ച് പൂട്ടിയിരിക്കുകയാണ്.