കൊച്ചി: കൊച്ചിയിലെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ മദ്യലഹരിയില്‍, യുവതി യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. എറണാകുളം കത്രക്കടവ് ഇടശേരി മാന്‍ഷന്‍ ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ ബാറില്‍ രാത്രി 10.30 ഓടെയാണ് അക്രമം നടന്നത്.


ബാറിലെ കൗണ്ടറില്‍ വച്ച് യുവതിയും യുവാവും തമ്മില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് കത്തിക്കുത്ത് ഉണ്ടായത്. ബിയര്‍ കുപ്പി പൊട്ടിച്ച് ബാറിലുണ്ടായിരുന്ന യുവാവിനെ യുവതി കുത്തുകയായിരുന്നു. ഇയാളുടെ കഴുത്തിനാണ് പരിക്കേറ്റത്. യുവാവിനെ എറാണാകുളം ടൗണ്‍ പൊലീസ് ലിസി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. യുവാവിന്റെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. ഡിജെ പാര്‍ട്ടി പൊലീസെത്തി നിര്‍ത്തിവെപ്പിച്ചു .


യുവാവിനെ കുത്തിയ ഉദയംപേരൂര്‍ സ്വദേശി ജനീഷ സാഗര്‍( 29 ) പിടിയിലായി. എറണാകുളം നോര്‍ത്ത് പൊലീസാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. മില്ലേനിയം കപ്പിള്‍ ഫ്രണ്ട്‌ലി ബാറില്‍ വച്ചാണ് അനിഷ്ട സംഭവം ഉണ്ടായത്. ബാറില്‍ നിരവധി യുവതീയുവാക്കള്‍ ഉണ്ടായിരുന്നു. സംഭവ സമയത്ത് ഹോട്ടലില്‍ പ്രമുഖ സിനിമാ താരങ്ങളും ഉണ്ടായിരുന്നതായി വിവരമുണ്ട്.




അക്രമ സംഭവത്തോടെ ബാറില്‍ ഉണ്ടായിരുന്നവരെ പൊലീസ് വിരട്ടിയോടിച്ചു. 2024 ഫെബ്രുവരി 12 നു ഈ ബാറില്‍ വെടിവെപ്പ് നടന്നിരുന്നു. അര്‍ദ്ധരാത്രി ബാറിലെത്തിയ സംഘം മാനേജര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാര്‍ക്ക് വെടിയേറ്റത്. മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.