ലണ്ടന്‍: ഇന്നലെ പകല്‍ മുഴുവന്‍ നീണ്ട ദുരൂഹതകള്‍ക്ക് ഒടുവില്‍ ശമനമായി, പിറവം സ്വദേശികളായ യുകെ മലയാളികളെയും നാട്ടിലെ ബന്ധുക്കളെയും ആശങ്കയിലാക്കിയ പോലീസ് കസ്റ്റഡി മരണമെന്ന വാര്‍ത്തയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡി മരണം എന്ന സ്ഥിരീകരണമാണ് ഇപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എല്‍ദോ എന്ന യുവാവിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ സംഭവം സൗത്താംപ്ടണിലും ബേസിംഗ്‌സ്റ്റോക്കിലും അഭ്യൂഹമായി പടരവെയാണ് വാര്‍ത്ത പുറത്തുവന്നത്.

തുടര്‍ന്നു യുവാവിനൊപ്പം പള്ളിയില്‍ എത്തിക്കൊണ്ടിരുന്ന ഓര്‍ത്തോഡോക്സ് വിശ്വാസികളില്‍ ചിലരുമായി ബന്ധപ്പെട്ടപ്പോഴാണ് അറസ്റ്റും പോലീസ് കസ്റ്റഡിയും എന്ന സൂചനകള്‍ ലഭ്യമായത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പുണ്ടായ ഗാര്‍ഹിക പീഡനം മൂലം അറസ്റ്റിലായ എല്‍ദോക്ക് പുറത്തിറങ്ങാന്‍ ആവശ്യമായ രേഖകള്‍ നല്‍കാന്‍ ഇല്ലാതായതോടെ എന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ തുടരുക ആയിരുന്നു. എല്‍ദോ ജയിലില്‍ ആണെന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ അറിയില്ലെന്നാണ് യുകെയിലെ പരിചയക്കാര്‍ നല്‍കുന്ന വിവരം.

മാത്രമല്ല മരണത്തിന്റെ പേരുദോഷം ഭാര്യയ്ക്കും കുടുംബത്തിനും വരാതിരിക്കട്ടെ എന്ന ചിന്തയില്‍ നിര്‍ദോഷമായ ഒരു മരണ സൂചന നല്‍കുകയായിരുന്നു ഉദ്ദേശമെന്നും പോലീസ് കസ്റ്റഡി എന്നാ നിര്‍മിത സൂചന നല്‍കിയവര്‍ ഇപ്പോള്‍ വിശിദീകരിക്കുന്നു. ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് മനോവിഷമം ഉണ്ടാകുന്നത് പോലെ തന്നെ ജീവിച്ചിരിക്കുന്ന എല്‍ദോയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ക്കും മനോവിഷമം ഉണ്ടാകില്ലേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ യുകെയിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ തയ്യാറാകേണ്ടി വരും.

മാത്രമല്ല ജയിലില്‍ സംഭവിച്ച മരണത്തെ കുറിച്ച് പോലീസ് കൃത്യമായ വിവരം പുറത്തു വിടാത്ത സാഹചര്യത്തിലും എല്‍ദോയുടെ മരണം സംബന്ധിച്ചു ദുരൂഹത പ്രചരിപ്പിക്കപ്പെടുന്നുണ്ട്. യുകെയില്‍ പോലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായി മലയാളി മരിച്ചു എന്നുവരെ ഇന്നലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം എത്തിയിരുന്നു. ഇതിനൊപ്പമാണ് ഹൃദയാഘാതമെന്ന നിലയിലും മരണ വിവരം പ്രചരിപ്പിക്കപ്പെട്ടത്. ഇതോടെ മൂന്നു തരത്തിലാണ് എല്‍ദോയുടെ മരണത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചത്. തുടക്കത്തിലേ വാസ്തവം മൂടിവയ്ക്കാനുള്ള ശ്രമമാണ് ഇതിനു കാരണമാക്കിയതും.

മരണം നടന്നിട്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും നാട്ടില്‍ അറിഞ്ഞില്ലെന്ന് പരാതി

മരണം നടന്നിട്ട് ഏകദേശം ഒരാഴ്ച ആയിട്ടും ഹാംഷെയറിലെ പള്ളിയില്‍ എത്തുന്ന അനേകം പേര്‍ക്ക് പരിചയമുള്ള എല്‍ദോയുടെ മരണം നടന്ന കാര്യം ഇന്നലെ മറുനാടന്‍ മലയാളി സൂചനകളോടെ നല്‍കിയപ്പോള്‍ മാത്രമാണ് അറിയാനായത്. ഇതിനിടയില്‍ മരിച്ചത് ആരെന്ന ആകാംക്ഷയില്‍ കേരളത്തില്‍ നിന്നും വിവിധ മാധ്യമങ്ങള്‍ ബന്ധപ്പെട്ടു തുടങ്ങി. ഇതോടെ ആയിരകണക്കിന് അംഗങ്ങള്‍ ഉള്ള പ്രവാസി പിറവം സംഗമം ഗ്രൂപ്പുകളിലും നാട്ടുകാരനായ ഒരാള്‍ ആകസ്മികമായി യുകെയില്‍ മരിച്ചെന്ന വിവരം എത്തിയതും അതിവേഗം ലോകമെങ്ങും പടരാന്‍ കാരണമായി. സംഭവിച്ചത് എന്തെന്ന് വീട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ കാണിച്ച ദിവസങ്ങള്‍ നീണ്ട അവധാനതയാണ് എല്‍ദോയുടെ മരണം നാട്ടുകാരില്‍ ഇത്രയും ആശങ്ക സൃഷ്ടിക്കാന്‍ കാരണമായത്.

ഇതിനിടയില്‍ വിവരം യുകെയില്‍ നിന്നും തന്നെ എല്‍ദോയുടെ സഹോദരനെ തേടി എത്തുകയും ചെയ്തു എന്തോ അപകട സൂചന മണത്ത എല്‍ദോയുടെ മാതാവിനെയും ഇതിനിടയില്‍ വൈദ്യ ശുശ്രൂഷ നല്‍കേണ്ടി വന്നെന്നു പറയപ്പെടുന്നു. നഴ്‌സിംഗ് പാസായ ശേഷം യുകെയില്‍ എത്തിയ എല്‍ദോ ആശുപത്രിയില്‍ സപ്പോര്‍ട് വര്‍ക്കര്‍ ആയി ജോലി ചെയ്യുക ആയിരുന്നു എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. കുവൈറ്റില്‍ നിന്നും രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ കുടുംബത്തില്‍ സാമ്പത്തിക തര്‍ക്കമാണ് വഴക്കിലേക്ക് എത്തിച്ചത് എന്ന സൂചനകളും പുറത്തു വരുന്നു. മൂന്നു വയസുള്ള കുഞ്ഞിനെ പരിചരിക്കാന്‍ എല്‍ദോയുടെ ഭാര്യ മാതാവും ഇവര്‍ക്കൊപ്പം ഏതാനും മാസമായി താമസിക്കുന്നുണ്ട്. എല്‍ദോയുടെ ഭാര്യ സഹോദരനും അടുത്തിടെ ജോലി തേടി യുകെയില്‍ എത്തിയ മലയാളിയാണ്.

അവസരം മുതലെടുത്തു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍

അതിനിടെ മാസങ്ങള്‍ മുന്‍പേ സംഭവിച്ച കാര്യത്തില്‍ ഭാര്യ നല്‍കിയ പരാതിയില്‍ എല്‍ദോ അറസ്റ്റ് ചെയ്യപ്പെട്ടതും പൊതുസമൂഹത്തില്‍ കാര്യമായി ആരും അറിഞ്ഞിരുന്നില്ല. ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും മാറിത്താമസിക്കാന്‍ വിലാസം നല്‍കിയാല്‍ കസ്റ്റഡി അവസാനിപ്പിക്കുന്ന പതിവാണ് യുകെയിലെ നിയമ സംവിധാനത്തില്‍ സാധാരണ കാണപ്പെടുന്നതും. അടുത്തിടെയും സംഘടനാ നേതാവ് അടക്കം ഏതാനും മലയാളികള്‍ ഇത്തരത്തില്‍ ഭാര്യമാരുടെ പരാതിയില്‍ ജയിലില്‍ കയറുകയും ദിവസങ്ങള്‍ക്കകം പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. പക്ഷെ എല്‍ദോയുടെ കാര്യത്തില്‍ ഇത്തരം സഹായം ഒരുക്കാന്‍ ആരും ഉണ്ടായില്ല എന്ന സൂചനയാണ് പുറത്തു വരുന്നത്.

ബന്ധുക്കളില്‍ പലരും പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടിരുന്നു എന്ന് പറയുന്നുണ്ടെകിലും നിയമ സഹായം ഒരുക്കിയിരുന്നോ എന്നത് വ്യക്തവുമല്ല. ഇപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും എന്ന വിവരം പുറത്തു വരുമ്പോള്‍ എല്‍ദോയുടെ മരണം സൃഷ്ടിച്ച അഭ്യൂഹങ്ങള്‍ക്കും വിരാമമാകും എന്നുറപ്പാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പത്തോളം പേരെങ്കിലും അസ്വാഭിക സാഹചര്യത്തില്‍ യുകെ യില്‍ മരിച്ച നിലയില്‍ മലയാളികള്‍ക്കിടയില്‍ കണ്ടെത്തിയിട്ടുണ്ട്.

എല്‍ദോയുടെ മരണ വിവരം ഇന്നലെ വൈകുന്നേരത്തോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഇദ്ദേഹത്തിന്റെ ചിത്രം അടക്കമുള്ള കാര്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. കൂടെ വീട്ടുവഴക്കുകളില്‍ എടുത്തു ചാടി പരാതിയുമായി ഇറങ്ങുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തി ആക്ഷേപിക്കാനും സോഷ്യല്‍ മീഡിയ സമയം കണ്ടെത്തിയ ദിവസമാണ് കടന്നു പോയത്. ഭാര്യമാര്‍ക്ക് പിന്നാലെ യുകെയില്‍ എത്തിയ ഭര്‍ത്താക്കന്മാരുടെ ദുര്‍വിധി എന്നൊക്കെയുള്ള ആക്ഷേപകരമായ കമന്റുകളും ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിറയുന്നതും ഇന്നലെ യുകെ മലയാളികളെ അസ്വസ്ഥപ്പെടുത്തിയ വിഷയമാണ്.

അതേസമയം പിറവം സ്വദേശിയായ പ്രിന്‍സ് എന്ന യുവാവ് ഏതാനും മാസമായി കുടുംബവുമായി ബന്ധമില്ലെന്ന പരാതി നിലനില്‍ക്കെ പിറവം സ്വദേശി കസ്റ്റഡിയില്‍ മരിച്ചെന്ന വാര്‍ത്ത പ്രിന്‍സ് എന്ന യുവാവിന്റെ കുടുംബത്തെയും ആശങ്കയിലാക്കി. ഇതേതുടര്‍ന്ന് ബ്രിസ്റ്റോളില്‍ നിന്നും ബ്രിസ്‌ക പ്രസിഡന്റ് സാജന്‍ മറുനാടന്‍ മലയാളിയില്‍ ബന്ധപെട്ടു മരിച്ചത് പ്രിന്‍സ് അല്ലെന്ന് ഉറപ്പാക്കുക ആയിരുന്നു. ഇതിനകം എല്‍ദോയുടെ പേരടക്കം പുറത്തു വന്നതിനാല്‍ ആ വിവരവും സാജനുമായി കൈമാറിയിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് മാനസിക നില തകരാറില്‍ ആയ നിലയില്‍ കണ്ടെത്തിയ പ്രിന്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു ആരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചെങ്കിലും പ്രിന്‍സ് ഇപ്പോള്‍ അവിടെ നിന്നും കടന്നു കളഞ്ഞു എന്നാണ് ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്ന വിവരം. ഇക്കാര്യം പ്രിന്‍സിന്റെ കുടുംബത്തെയും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.