ലണ്ടന്‍: ഇസ്രയേല്‍ - പാലസ്തീന്‍ സംഘടനം ബ്രിട്ടന്റെ പൊതുജീവിതത്തെയും ബാധിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്തിനധികം, കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പോലും ഈ വിഷയം ഒരു പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു എന്ന് പറയുമ്പോഴേ ഇത് എത്ര ആഴത്തില്‍ ബ്രിട്ടനെ സ്പര്‍ശിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുകയുള്ളു. ഇപ്പോള്‍ ഈ സംഘര്‍ഷത്തിന്റെ അലയൊലികള്‍ അതിര്‍ത്തി രക്ഷാ സൈന്യത്തിലും ഉണ്ടാകുന്നു എന്ന ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

കഴിഞ്ഞ മെയ് 26 ന് ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ, യഹൂദനായ ഒരു യാത്രക്കാരന്റെ ബാഗ്, അധിക സുരക്ഷാ പരിശോധനകള്‍ക്കായി, ഒരു വനിത ഉദ്യോഗസ്ഥ തയ്യാറായതാണ് വിവാദത്തിന്റെ ആരംഭം. ഈ വനിത ഉദ്യോഗസ്ഥ പാലസ്തീന്‍ പതാക ബാഡ്ജായി ധരിച്ചിരുന്നു. എന്നാല്‍, അറബി ഭാഷ സംസ്‌കാരിക്കാന്‍ അറിയാം എന്നുള്ളതിന്റെ സൂചനയായിട്ടാണ് ബാഡ്ജ് നല്‍കിയിരിക്കുന്നതെന്ന് വിമാനത്താവളാധികൃതര്‍ പറയുന്നു.

വിമാനത്താവളത്തിനുള്ളില്‍, ജീവനക്കാര്‍ രാഷ്ട്രീയ ചിഹ്നങ്ങളോ മത ചിഹ്നങ്ങളോ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. ഈ ബാഡ്ജ് എങ്ങനെ അനുവദിക്കാനാകും എന്ന് യാത്രക്കാരന്‍ ചോദിക്കുന്നു. എന്നാല്‍, ഇത് ഒരു പ്രത്യെക ഭാഷ സംസാരിക്കുന്നു എന്നതിനോ, ഒരു പ്രത്യേക മേഖലയില്‍ നിനുള്ള വ്യക്തിയാണ് എന്നതിനുള്ള അടയാളം മാത്രമാണെന്നാണ് ഔദ്യോഗിക ഭാഷ്യം എന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യു കെയില്‍ എത്തുന്ന ഇസ്രയേലി യാത്രക്കാരെ ഹീത്രൂ ബോര്‍ഡര്‍ ഫോഴ്സ് സ്റ്റാഫ് ഏറെ ദുരിതത്തിലാക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഹോം ഓഫീസിന്റെ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് ഈ സംഭവം നടക്കുന്നത്. തങ്ങളുടെ ലഗേജുകളില്‍ ഇസ്രയേലി പതാക കാണുന്നതിനാല്‍ ജീവനക്കാര്‍ തങ്ങളെ ലക്ഷ്യം വയ്ക്കുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്. പ്രത്യേക മുറിയിലെക്ക് മാറ്റി അധിക പരിശോധന നടത്തുന്നുവെന്നും അവര്‍ പറയുന്നു.

അധിക പരിശോധനയുടെ കാരണമന്വേഷിക്കുന്നവരോട്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍, തങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്യുവാനുള്ള അധികാരമുണ്ട് എന്നതാണത്രെ ഉദ്യോഗസ്ഥരുടെ മറുപടി. ഭാഷ അറിയുന്ന വ്യക്തി എന്ന് സൂചിപ്പിക്കുന്നതിനായി പാലസ്തീന്‍ പതാക നല്‍കുന്നതിനെ എതിര്‍ക്കുകയാണ് യു കെ ലോയേഴ്സ് ഫോര്‍ ഇസ്രയേലും. ഗാസയില്‍ സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തില്‍ പാലസ്തീന്റെ പതാക ബാഡ്ജായി ധരിച്ചു നടക്കുന്നവരെ കണ്ടാല്‍ പാലസ്തീന്‍ അനുഭാവികളാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട് എന്നാണ് അവര്‍ പറയുന്നത്.

അത് തീര്‍ച്ചയായും, ഇസ്രയേല്‍ അനുകൂലികള്‍ക്കും, യഹൂദര്‍ക്കും അനാവശ്യമായ ഉത്കണ്ഠയോ ഭയമോ ശത്രുതാ മനോഭാവമോ ഒക്കെ ജനിപ്പിക്കും. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നും എല്‍ അല്‍ വിമാനത്തിലെത്തിയ യാത്രക്കാര്‍ സെക്യൂരിറ്റി ചെക്കിലൂടെ കടന്നു പോകുമ്പോഴായിരുന്നു ഒരു ഉദ്യോഗസ്ഥന്‍ അവരുടെ ലഗേജില്‍ ഇസ്രയേലി പതാക കണ്ടത്. തുടര്‍ന്ന് ആ സംഘത്തെ മുഴുവന്‍ ഒരു പ്രത്യേക മുറിയിലെക്ക് അധിക പരിശോധനകള്‍ക്കായി നയിക്കുകയായിരുന്നു എന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.