- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുകൈയില്‍ തോക്കും, മറുകൈയില്‍ ഖുര്‍ആനും; 86കാരനായ വയോധികന് ഷിയാ ഭീകരതയുടെ അപ്പോസ്തലന്; സുന്നികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും കൂട്ടക്കൊലക്ക് ഉത്തരവാദി; ഇപ്പോള്‍ അനുചരന്‍മ്മാര്‍ ഒന്നൊന്നായി കൊല്ലപ്പെട്ട് ഒറ്റപ്പെട്ട നിലയില്‍; ഖമേനിയെ കാത്തിരിക്കുന്നത് സദ്ദാമിന്റെ വിധിയോ?
ഖമേനിയെ കാത്തിരിക്കുന്നത് സദ്ദാമിന്റെ വിധിയോ?
86 വയസ്സ് എന്നുപറഞ്ഞാല്‍ നമ്മുടെ നാട്ടിലൊക്കെ പൊതുവെ പറയുക കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന സമയം എന്നൊക്കെയാണ്. എന്നാല്‍ ഈ പ്രായത്തിലും ഒരാള്‍ ലോകത്തെ വിറപ്പിക്കയാണ്. 'ലോക സമാധാനത്തിന് ഭീഷണിയായ കടല്‍ക്കിഴവന്‍' എന്നാണ് വാഷിങ്ങ്ടണ്‍ പോസ്റ്റ് ഇദ്ദേഹത്തെക്കുറിച്ച് എഴുതിയത്. 'അദ്ദേഹത്തിന്റെ ഒരു കൈയില്‍ തോക്കാണ്, മറുകൈയില്‍ ഖുര്‍ആനും. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കെട്ടി, ഇറാന്‍ എന്ന മഹത്തായ രാജ്യത്തെ ഒരു മതമൗലികവാദ രാഷ്ട്രമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു''- ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ പാശ്ചാത്യ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനം ഇങ്ങനെ പോവുന്നു.
ഖമേനി ഒന്ന് അയഞ്ഞാല്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എല്ലാം തീരും. ഇറാന്‍ അണാവായുധങ്ങള്‍ ഉണ്ടാക്കില്ല എന്നും, ഇസ്രയേലുമായി ശത്രുതയില്ല എന്ന് പറഞ്ഞാല്‍ കാര്യം അവസാനിക്കും. പക്ഷേ ഖമേനി അയയില്ല. കാരണം ഒരുപാട് ചോരകണ്ട് വളര്‍ന്ന നേതാവാണ് അയാള്‍!
1989-ലാണ് ഖമേനി ഇറാന്റെ പരമോന്നത നേതാവായത്. 79-ല്‍ വിപ്ലവം നയിച്ച ആയത്തുള്ള ഖൊമേനിയുടെ ശിഷ്യനായ ഖമേനി, മതകാര്‍ക്കശ്യത്തിന്റെ കാര്യത്തില്‍ ഗുരുവിനെ കടത്തിവെട്ടുകയായിരുന്നു. 70-കളില്‍ പാശ്ചാത്യ രാജ്യത്തെ അമ്പരപ്പിക്കുന്ന രീതിയില്‍ ഫാഷന്‍ ഷോകള്‍ നടന്നിരുന്ന രാജ്യത്ത്, ഇപ്പോള്‍ തല മറയ്ക്കാതെ സ്ത്രീകള്‍ക്ക് നടക്കാന്‍ കഴിയാതെയായി. ഇന്നും സര്‍ക്കാര്‍ ഒരു നോക്കുകുത്തിയാണ് ഇറാനില്‍. എല്ലാം തീരുമാനിക്കുന്നത് ഖമീനിയുടെ മതനേതൃത്വമാണ്. അതുകൊണ്ട് തന്നെയാണ് ഖമേനിയെ വീണാലേ ഇറാന്‍ സ്വതന്ത്രമാവൂ എന്ന് ഇസ്രയേല്‍ അടക്കം കരുതുന്നത്.
ഇറാനെതിരെയുള്ള സൈനിക നടപടിയുടെ ഭാഗമായി ഖമേനിയുടെ അനുചരന്‍മ്മാരെ ഒന്നൊന്നായി ഇസ്രയേല്‍ കൊന്നൊടുക്കി. അമേരിക്കയടക്കമുള്ള രാജ്യങ്ങളും ഇറാന് എതിരെയാണ്. ഇനി എത്രനാള്‍ ഖമേനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നതാണ് ചോദ്യം. ഖമേനിയെ കാത്തിരിക്കുന്നത് സദ്ദാ ഹുസൈന്റെ വിധിയാണോ എന്നാണ് ചോദ്യം ഉയരുന്നത്?
ഷിയാകാര്‍ക്കശ്യത്തിന്റെ അവസാനവാക്ക്
പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ടിപ്പിക്കല്‍ രീതിയിലുള്ള ഒരു വളര്‍ച്ചയാണ് ഖമീനിയുടേത്. ഒരു സാധാരണ മൗലവിയായി തുടങ്ങിയ അദ്ദേഹം, തോക്കെടുത്ത് ശത്രുവിനെതിരെ നേരിട്ട് പോരാടിയ യോദ്ധാവ് കൂടിയാണ്. പിടിപടിയായി വളര്‍ന്ന് അയാള്‍ ഇറാന്റെ പ്രസിഡന്റും, പിന്നീട് പരമോന്നത നേതാവുമായി.
ബഹുഭാഷാ വിദഗ്ദ്ധനും ഗ്രന്ഥകാരനുമാണ് അദ്ദേഹം. പേര്‍ഷ്യന്‍, ഇംഗ്ലീഷ്, അറബിക്ക്, ടര്‍ക്കിഷ്, ആദരി തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. ഇന്ത്യന്‍ കവിയായ അല്ലാമാ ഇഖ്ബാലിനെക്കുറിച്ചുള്ള 'ഇഖ്ബാല്‍: ഇസ്ലാമിക നവോത്ഥാനത്തിന്റെ കവിയും തത്ത്വചിന്തകനും' അടക്കം ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 1957-ല്‍ ഇറാഖിലെ നജഫിലേയും ഖുമ്മിലേയും ഷിയാ സെമിനാരികളില്‍ നിന്ന് ദൈവശാസ്ത്ര പഠനത്തിന് പോയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ഇറാന്‍ വിപ്ലവത്തിന്റെ ആചാര്യനും ഗുരുനാഥനുമായിരുന്ന ആയത്തുല്ല ഖുമൈനിയും, ആയത്തുല്ലാ ബുറൂജിര്‍ദിയും ഖുമ്മില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു. ഖുമേനിയുമായി അന്ന് തുടങ്ങിയ ആ ആത്മബന്ധം മരണംവരെ നീണ്ടു.
ഖുമൈനിയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. ഖുര്‍ആന്‍ ഓതിയും തഫ്സീറുകള്‍ വ്യഖാനിച്ചും ജീവിതം ചെലവിടുന്ന ഒരു സാധാരണ മൗലവിയായി ഒതുങ്ങാന്‍ ഖമേനി തയ്യാറായിരുന്നില്ല. അയാള്‍ ഇംഗ്ലീഷും, പേര്‍ഷ്യനും, അറബിയുമെല്ലാം പഠിച്ചതുപോലെ യുദ്ധതന്ത്രങ്ങളും, സൈനിക രീതികളും പഠിച്ചു. തോക്കെടുത്ത പുരോഹിതന്‍ എന്നാണ് അയാള്‍ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്.
ഇറാനെ ലോക മുസ്ലീങ്ങളുടെ നേതൃത്വത്തില്‍ എത്തിക്കുക എന്നതായിരുന്നു ഖുമേനി കണ്ട സ്വപ്നം. ശിഷ്യന്‍ അത് സാധിച്ചു. ഖുമേനി വിഭാവനം ചെയ്തതില്‍ അപ്പുറത്ത് ഇറാനെ അദ്ദേഹം എത്തിച്ചു. ഇന്ന് സുന്നി രാഷ്ട്രങ്ങളില്‍ ഖത്തര്‍ ഒഴികെയുള്ളവ ആരും ഇസ്ലാമിക തീവ്രാവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഖമീനിയുടെ ഉറച്ച പിന്തുണയോടെ ലബനനിലെ ഹിസ്ബുള്ളയും, യമനിലെ ഹൂതികളും, ഗസ്സയിലെ ഹമാസുമൊക്കെ വളര്‍ന്നു. പലപ്പോഴും ഇറാനിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാര്‍ക്ക് ആ രാജ്യത്തെ വികസനത്തില്‍ ഒന്നാമത് എത്തിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റ്, പരമോന്നത നേതാവിന്റെ ശിപായി മാത്രമായ ഒരു രാജ്യത്ത് അവര്‍ എന്തുചെയ്യാന്‍.
ഖുമേനിയുടെ നേതൃത്വത്തില്‍ 79-ല്‍ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തില്‍ പ്രധാന പങ്ക് ഖമീനിക്കും ഉണ്ടായിരുന്നു. 1979 ഫെബ്രുവരി 1ന് വിപ്ലവസേനയുടെ കമാണ്ടര്‍ ആയി ഖമീനി ചുമതലയേറ്റു. പിന്നീട് പ്രതിരോധ കൗണ്‍സിലില്‍ വിപ്ലവ കൗണ്‍സിലിന്റെ പ്രതിനിധിയായും പ്രതിരോധ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു.
ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് (19801988) ഖമീനിയുടെ സ്വാധീനം കൂടുതല്‍ ശക്തമായി. വിപ്ലവ ഗാര്‍ഡുകളുമായി ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ഇദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പാളയത്തില്‍ പടയുമുണ്ടായിരുന്നു. 1981 ജൂണില്‍ ടെഹ്‌റാന്‍ പള്ളിയില്‍ നടത്തിയ പ്രസംഗത്തിനിടെ നടന്ന വധശ്രമത്തില്‍ നിന്ന് തലനാരിഴക്കാണ് ഖമീനി രക്ഷപ്പെട്ടത്. വൈദിക വിരുദ്ധരായ ഫോര്‍ഖാന്‍ ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വലതു കൈ തളര്‍ന്നു. പിന്നീട് വിദഗ്ധ ചികിത്സയുടെ അടിസ്ഥാനത്തില്‍ ഒരു പരിധിവരെ കൈയുടെ സ്വാധീനം വീണ്ടെടുത്തു. അത് ഇന്നും പൂര്‍ണ്ണമായും ശരിയായിട്ടില്ല. സ്വാധീനമില്ലാത്ത ഒറ്റക്കൈയും വെച്ചാണ്് ഈ കിഴവന്‍ ലോകത്തെ വിറപ്പിക്കുന്നത് എന്നോര്‍ക്കണം!
വിപ്ലവാനന്തരമുള്ള സര്‍ക്കാരുകളെ ആര് നയിക്കണം എന്ന ചോദ്യത്തിനും ആയത്തുള്ള ഖുമേനിക്ക് രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല. 1981-ലേയും 1986-ലേയും പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പുകളില്‍ യഥാക്രമം 95%, 86% എന്നിങ്ങനെ വോട്ടുകള്‍ നേടി അദ്ദേഹം ഇറാന്റെ പ്രസിഡണ്ടായി ഖമീനി തിരഞ്ഞെടുക്കപ്പെട്ടു.1989 ജൂണ്‍ 3-ന് ആയത്തുല്ല ഖുമൈനി മരണപ്പെട്ടതിനെത്തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവായി തെരെഞ്ഞടുക്കപ്പെട്ടു. ഇന്ന് ഇറാന്‍ എന്നാല്‍ ഖമേനി തന്നെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിലം പരിശാക്കുക അത്ര എഴുപ്പമുള്ള കാര്യമല്ല എന്ന് ഇസ്രയേലിന് നന്നായി അറിയാം.
സ്വാതന്ത്ര്യവാദികള്‍ അട്ടിമറിക്കുമോ?
സമ്പന്നമായ ഒരു ഭൂതകാലം ഉണ്ടായിരുന്ന നാടായിരുന്നു ഇറാന്‍.18,000 വര്‍ഷം മുമ്പേ തന്നെയുള്ള ലോകത്തിലെ ഏറ്റവും പുരാതമായ സംസ്‌ക്കാരങ്ങളുടെ നാടയി ഇത് അറിയപ്പെട്ടു. പേര്‍ഷന്‍-ബാബിലോണിയന്‍ സംസ്‌ക്കാരങ്ങളുടെ കേദരാമയ ഈ നാട് ഒരുകാലത്ത് സമ്പല്‍ സമൃദ്ധമായിരുന്നു. ജൂതര്‍ക്കും, സൗരാഷ്ട്രയന്‍സിനും, ക്രിസ്ത്യാനികള്‍ക്കുമൊക്കെ ഇവിടെ സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞു. പക്ഷേ 79-ല്‍ ഇസ്ലാമിക ഭരണം വന്നതോടെ കാര്യങ്ങള്‍ മാറി.
ഖുമേനിയില്‍നിന്ന് ഖമീനിയിലേക്ക് അധികാരം മാറിയതോടെ മത കാര്‍ക്കശ്യങ്ങള്‍ കുടതലായി. 89-ലെ ഇടതുപക്ഷക്കാരെ ഇവര്‍ കൂട്ടക്കൊല ചെയ്തു. ഇറാനിലെ ലൈഗിക ന്യൂനപക്ഷങ്ങള്‍ ലിംഗപരവും ലൈംഗികപരവുമായ സ്വാതന്ത്ര്യം ഇപ്പോഴും തീവ്രമായി അടിച്ചമര്‍ത്തപ്പെടുന്നു. ഇത് രാഷ്ട്രീയ മതഭരണത്തിന്റെ ഭാഗമായി ശുദ്ധീകരണമായി കണക്കാക്കപ്പെടുന്നു. സ്വവര്‍ഗ്ഗാനുരാഗം വധശിക്ഷ കിട്ടുന്ന കുറ്റമായി മാറി. ലിബറലിസിനും കമ്യൂണിസത്തിനും ഭീഷണികള്‍ നേരിട്ടു. സുന്നികളും കൂട്ടക്കൊലക്ക് ഇരയായി. സ്ത്രീകള്‍ വെറും രണ്ടാംതരം പൗരന്‍മ്മാരായി.
ഈ മതംശ്വാസം മുട്ടലിനെതിരെ ഇറാനില്‍ ഇടക്കിടെയുണ്ടാവുന്ന പ്രക്ഷോഭങ്ങളാണ് ഇസ്രയേലിന് ഏറ്റവും പ്രതീക്ഷ നല്‍കുന്നത്. 99-ലും 2009-ലും 2022-ലുമുണ്ടായ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഐആര്‍ജിസിയെയും ബസിജ് സായുധസേനയെയും ഇറക്കിയത് ഖമീനിയാണ്. 2022-ല്‍ നുറുകണക്കിന് സ്ത്രീകളെ വെടിവെച്ചുകൊന്നാണ് പ്രക്ഷോഭത്തെ അടക്കിയത്. 24കാരിയായ മഹ്‌സ അമിനി ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി, പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചതാണ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇടയാക്കിയത്. പ്രതിഷേധത്തിനിടെ നൂറുകണക്കിന് ആളുകള്‍ ഇറാനിയന്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ പ്രക്ഷോഭം അമേരിക്കയുടെ ഗൂഢാലോചനയാണെന്നാണ് ഇറാന്റെ വാദം. നേരത്തെ പാചകവാതക വില വര്‍ധിപ്പിച്ചതിനെ 2019-ലും വലിയ പ്രതിഷേധം രാജ്യം കണ്ടു. പക്ഷേ അതെല്ലാം ഒതുക്കപ്പെട്ടു.
പക്ഷേ അതിന്റെ അലയൊലികള്‍ ഇപ്പോഴും ഇറാനിലുണ്ട്. ചില ചെറിയ കമ്യൂണസിസ്റ്റ് ഗ്രൂപ്പുകളെയും, സുന്നി വിമത ഗ്രൂപ്പുകളെയുമൊക്കെ ഇസ്രയേല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ക്ക് മൊസാദിന്റെ ഫണ്ട് കിട്ടുന്നുണ്ട് എന്നും ആരോപണമുണ്ട്. അമേരിക്കക്കും ഇറാനിലെ ഭരണം മാറണമെന്ന് താല്‍പ്പര്യമുണ്ട്. ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് ഇറാന്‍ കടന്നുപോവുന്നത്. പണപ്പെരുപ്പവും വിലക്കയറ്റവുമായ ഇറാന്‍ ജനത ആകെ വെറുത്തുനില്‍ക്കയാണ്. ഈ സമയത്ത്, ഒരു ആഭ്യന്തര കലാപമുണ്ടാവുമെന്നും അത് ഭരണമാറ്റം ഉണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
മൊസാദിന്റെ ചാരവലയത്തില്‍ ഒരു രാജ്യം
ഇറാന്‍ ഇന്റലിജന്‍സ് മന്ത്രിയായിരുന്ന അലി യൂനുസി 2021-ല്‍ ഇങ്ങനെ പറഞ്ഞു: 'നിര്‍ഭാഗ്യവശാല്‍ ഇറാന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മൊസാദിന്റെ സ്വാധീനം വളരെയേറെ വര്‍ധിച്ചിരിക്കുന്നു- ജീവഭയത്തോടെ വേണം ഓരോ മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനും ജീവിക്കാന്‍.' ഇപ്പോഴും സമാനമായ അവസ്ഥയാണ് ഇറാനില്‍.ഇറാനില്‍ മൊത്തത്തില്‍ മൊസാദിന്റെ ചാരവലയം വര്‍ധിക്കയാണ്. ഖമീനിയുടെ അടുത്ത അനുയായികളെപ്പോലും കൊല്ലമെങ്കില്‍ എത്ര ശക്തമായിക്കും അവരുടെ ഇന്റലിജന്‍സ് ഇന്‍പുട്ട്. ഇറാന്‍ നേതൃത്വത്തിലെ ഏതോ ഒരു ഉന്നതന്‍ മൊസാദിന്റെ ചാരനാണെന്നും സംശയമുണ്ട്..
ഇറാനില്‍ ഇസ്രയേലിന്റെ ചാരശൃംഖല എത്രമാത്രം നുഴഞ്ഞുകയറി എന്നതിന്റെ തെളിവായിരുന്നു, ഭൂഗര്‍ഭ അറയുണ്ടാക്കി സംരക്ഷിച്ച ആണവ നിലയങ്ങള്‍പോലും ആക്രമിക്കപ്പെട്ടത്. ഇറാന്റെ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കാസിമിയും ഉപമേധാവി ഹസ്സന്‍ മൊഹാഖിക്കും കൊല്ലപ്പെട്ടതുപോലെ, പ്രമുഖരായ സൈനികമേധാവികളെയും ആണവശാസ്ത്രജ്ഞരെയും തിരഞ്ഞുപിടിച്ച് വധിക്കുന്നതിന് നിര്‍ണായകമായത് മൊസാദിന്റെ ഏജന്റുമാര്‍ നല്‍കിയ രഹസ്യവിവരങ്ങളാണ്. കുറച്ചുകാലമായി ഇറാനിലുടനീളം മൊസാദ് ചാരന്‍മാര്‍ വലവിരിച്ചിക്കയാണെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2018 ജനുവരി 31-ന് രണ്ട് ഡസനോളം മൊസാദ് ഏജന്റുമാര്‍ തെക്കന്‍ ടെഹ്‌റാനിലെ രഹസ്യകേന്ദ്രത്തില്‍ നുഴഞ്ഞുകയറി ഒരു ലക്ഷത്തോളം രേഖകള്‍ മോഷ്ടിച്ചു. 1999 മുതല്‍ 2003 വരെയുള്ള കാലത്ത് അണ്വായുധ നിര്‍മാണത്തിനായി ഇറാന്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ചുള്ള രഹസ്യരേഖകളായിരുന്നു അവ. സുരക്ഷാവീഴ്ച വെളിവായപ്പോള്‍ ആയിരക്കണക്കിന് ആള്‍ക്കാരെയാണ് മൊസാദ് ഏജന്റുമാരെ കണ്ടെത്താന്‍ ഇറാന്‍ നിയോഗിച്ചത്. ഇത്രയുമധികം രേഖകള്‍ ഇസ്രയേല്‍ എങ്ങനെയാണ് പുറത്തുകടത്തിയത് എന്നത് ഇനിയും വ്യക്തമല്ല. പിന്നീട് രേഖകള്‍ ലോറിയില്‍ അസര്‍ബൈജാനിലേക്ക് കടത്തുകയായിരുന്നു എന്ന് വെളിവായി.
മൊസാദിനെ ചെറുക്കാനുള്ള യൂണിറ്റിന്റെ തലവനും ആ ടീമിലെ ഇരുപതോളം പേരും ഇസ്രയേലി ചാരന്മാരായിരുന്നുവെന്ന് 2021-ല്‍ അന്നത്തെ ഇറാന്‍ പ്രസിഡണ്ട് മഹമൂദ് അഹമ്മദി നെജാദ് വെളിപ്പെടുത്തിയിരുന്നു. ഈ സംഘം ചോര്‍ത്തിനല്‍കിയ വിവരങ്ങളുപയോഗിച്ചാണ് ഇസ്രയേല്‍ 2018-ല്‍ ടെഹ്റാനിലെ അണവ ആര്‍ക്കൈവ് മോഷ്ടിച്ചെടുത്തത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കുറഞ്ഞത് 2010 മുതല്‍ ഇറാനില്‍ മൊസാദിന്റെ രഹസ്യ ഓപ്പറേഷനുകള്‍ ശക്തിപ്പെടുകയായിരുന്നു. ആണവകേന്ദ്രങ്ങളിലുള്ള ആക്രമണം, ആണവ ശാസ്ത്രജ്ഞരെ വധിക്കല്‍, സൈനിക സ്ഥാപനങ്ങളിലെ അട്ടിമറി അങ്ങനെ നിരവധി സംഭവങ്ങള്‍ അവരുടെമേല്‍ ആരോപിക്കപ്പെടുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്നു പറയാം.
2007-ല്‍ തങ്ങളുടെ മൂന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ജനറല്‍ അലി റീസ അസ്ഗാരി ഇസ്താംബുളില്‍ വിമാനത്താവളത്തില്‍വെച്ച് കാണാതാവുമ്പോള്‍ ഇറാന്‍ നടുങ്ങുകയായിരുന്നു. നിന്ന നില്‍പ്പിലാണ് അദ്ദേഹത്തെ കാണാതായത്. ഒരു സിസിടിവിയിലും ഒരു പൊടിപോലുമില്ല! ഇറാനിയന്‍ നേതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍ അവരെ തട്ടിയെടുത്ത് മയക്ക്മരുന്ന് കുത്തിവച്ച് വിമാനത്തില്‍ ഇസ്രയേലിലേക്കു കടത്തുന്നത്, ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ രീതിയാണ്. ഈ അനുഭവംവെച്ച്, ആണവ പദ്ധതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അലി റീസ അസ്ഗാരിയുടെ തിരോധാനവും വലിയ ചര്‍ച്ചയായി.
നാലുവര്‍ഷത്തോളം ഇദ്ദേഹത്തക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. 2011-ല്‍ ഇറാന്‍ ആരോപിച്ചു, അസ്ഗാരിയെ മൊസാദ് തട്ടിക്കൊണ്ടു പോയതാണ്, ജയിലില്‍ അടച്ചിരിക്കുകയാണ് എന്ന്. പക്ഷേ അതിനുശേഷം ചില വിവരങ്ങള്‍ പുറത്തുവന്നു. അസ്ഗാരി ഒരു മൊസാദ് ചാരനായിരുന്നു. 2003 മുതല്‍ അദ്ദേഹം മൊസാദിന് വിവരങ്ങള്‍ കൈമാറിയിരുന്നത്രെ. പിടിക്കപ്പെടുന്ന ഘട്ടം എത്തിയപ്പോള്‍ അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയതാണത്രേ. 50 ലക്ഷം ഡോളറും പുതിയ പേരും ഐഡിയുമായി ഇയാള്‍ അമേരിക്കയിലുണ്ടെന്നാണ് പറയുന്നത്. ഇതുപോലെ ലക്ഷങ്ങള്‍ പണം പറ്റുന്ന ആയിരക്കണക്കിന് ചാരന്‍മ്മാരുടെ ഒരു വലിയ ശൃംഖലയാണ് മൊസാദ് ഇറാനില്‍ ഒരുക്കിയിരിക്കുന്നത്.
ഇസ്ലാമിക രാജ്യങ്ങളില്‍നിന്നും ഒറ്റപ്പെടുന്നു
ഇസ്ലാമിന്റെ ചരിത്രത്തോളം കുപ്രസിദ്ധമാണ് അതിലെ ആഴ്വാന്തര വിഭാഗങ്ങളായ സുന്നികളും ഷിയകളും തമ്മിലുള്ള സംഘര്‍ഷം. സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ഷിയകളും, ഷിയകള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് സുന്നികളും കൂട്ടക്കൊലകള്‍ക്കും വിധേയമായിട്ടുണ്ട്. എന്നാലും, ലോകത്തിലെ ഏറ്റവും വലതും ശക്തവുമായ ഷിയാ രാഷ്ട്രമാണ് ഇറാന്‍. ഒരു യഹൂദ രാഷ്ട്രത്താല്‍ ആക്രമിക്കപ്പെട്ടപ്പോള്‍, ഇറാന്‍ പുറത്തെടുത്തത് ആഗോള ഇസ്ലാമിക ഐക്യം എന്ന കാര്‍ഡാണ്. ഇസ്ലാമിക ലോകത്തെ ഏക ആണവശക്തിയായ പാക്കിസ്ഥാന്‍ മുതല്‍, യൂറോപ്പിലെ സൈനിക ശക്തിയായ തുര്‍ക്കി തൊട്ട്, ഗള്‍ഫിലെ ഖത്തര്‍വരെയുള്ളവയുടെ പിന്തുണ അവര്‍ പ്രതീക്ഷിച്ചിരുന്നു.
മുസ്ലീം രാജ്യങ്ങള്‍ ഒന്നുചേര്‍ന്ന് ഇസ്രായേലിനെതിരെ യുദ്ധം ചെയ്യണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. പക്ഷേ ആ ശ്രമം ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. തുര്‍ക്കി മാത്രമാണ് ഇറാനെ പിന്തുണക്കുന്നത്. അവര്‍ പോലും നേരിട്ടുള്ള യുദ്ധത്തിന് ഇറങ്ങാന്‍ തയ്യാറല്ല. ജോര്‍ദാന്‍ പുര്‍ണ്ണമായും യഹൂദരാജ്യത്തിനൊപ്പമാണ്. അവര്‍ ഇസ്രയേലിന്റെ ഒരു സഖ്യകക്ഷിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസവും, ഇറാനിയന്‍ ഡ്രോണുകളെ വ്യോമാതിര്‍ത്തിയില്‍ ജോര്‍ദാന്‍ വെടിവച്ചു വീഴ്ത്തി.
ഏറ്റവും രസകരം, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, പ്രവാചകന്‍ മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിന്‍ഗാമി പരമ്പരയിലെ കണ്ണിയാണെന്നാണ് വിശ്വസിക്കപ്പെടുന്നതെന്നാണ്. എന്നിട്ടും അവ ജൂത വിരോധം കളയുന്നു. ഇസ്രായേലിനെ പരസ്യമായി പിന്തുണക്കുന്നു. അബ്ദുള്ള രണ്ടാമനാണ് ഇപ്പോള്‍ ജോര്‍ദാന്‍ രാജാവ്. 2024 ഒക്ടോബറില്‍, ഇറാന്‍ ഇസ്രായേലിന് നേരെ ഏകദേശം 180 മിസൈലുകള്‍ തൊടുത്തപ്പോള്‍, അവയില്‍ നല്ലൊരു പങ്കും ജോര്‍ദാന്‍ അവരുടെ വ്യോമാതിര്‍ത്തിയില്‍ തന്നെ വെടിവച്ചു വീഴ്ത്തി.മറ്റ് രാജ്യങ്ങളില്‍ നിന്നും ജോര്‍ദാനില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും, സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ഇസ്രായേലിനുള്ള പിന്തുണ തുടരുകയും ചെയ്തു.
ഇസ്ലാമിക ലോകത്തെ ഏക ആണവ ശക്തിയായ പാക്കിസ്ഥാനും ഇറാന് ഒപ്പമില്ല.ഇസേയലില്‍ ആണവാക്രമണം നടത്താന്‍, പാക്കിസ്ഥാന്‍ ഒരുക്കമാണെന്ന, ഇറാന്‍ സൈനിക വക്താവിന്റെ വാക്കുകള്‍ സത്യത്തില്‍ പാക്കിസ്ഥാന് പാരയാവുകയാണ്. ഇപ്പോള്‍ ഇസ്രയേലിന്റെ നോട്ടപ്പുള്ളിയാവാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന, പാക്കിസ്ഥാന് ഇനി ഒരു ഇസ്രയേല്‍ ആക്രമണം കൂടി താങ്ങാനുള്ള ശേഷിയില്ല. അതുകൊണ്ടുതന്നെ ഇറാനെ താങ്ങുന്ന പരിപാടിയില്‍നിന്ന് പാക്കിസ്ഥാന്‍ പൂര്‍ണ്ണമായും മാറി നില്‍ക്കയാണ്. ഇറാന്‍ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചിരിക്കയാണ് പാക്കിസ്ഥാന്‍. ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്.
അതുപോലെയാണ് ഗള്‍ഫ് രാജ്യങ്ങളുടെയും അവസ്ഥ. ഷിയാ രാഷ്ട്രമായ ഇറാന്‍ ആണവ ശക്തിയായാല്‍ തങ്ങള്‍ക്കും അത് ഭീഷണിയാണെന്ന് സുന്നി രാഷ്ട്രങ്ങള്‍ക്ക് നന്നായി അറിയാം. ഷിയാ ഐസിസ് എന്ന് അറിയപ്പെടുന്ന, ഹൂത്തി വിമതര്‍ യമനില്‍ ഇറാന്റെ സഹായത്താലാണ് വളര്‍ന്നത്. സൗദിയ്ക്കും യുഎഇക്കും നേരെ ഹൂത്തികള്‍ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. നേരത്തെ മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ അയച്ചവരാണ് ഹൂത്തികള്‍. ഇതൊക്കെ എല്ലാ മുസ്ലീം രാജ്യങ്ങള്‍ക്കും അറിയാം. ഹമാസിനുവരെ രഹസ്യമായി ഫണ്ട് ചെയ്യുന്നുവെന്ന് ആരോപണമുയരുന്ന ഖത്തര്‍ പോലും, ഇറാന്റെ കാര്യത്തില്‍ പുറം തിരിഞ്ഞ് നില്‍ക്കയാണ്.
അനുചരര്‍ ഒന്നൊന്നായി കൊല്ലപ്പെടുന്നു
'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' എന്നപേരില്‍ സൈനികനടപടി തുടങ്ങിയ ഇസ്രയേല്‍, ഖമീനിയുടെ പ്രധാന ഉപദേഷ്ടാക്കളെയും അനുചരന്മാരെയും ഉറ്റവിശ്വസ്തരായ സൈനിക ഉദ്യോഗസ്ഥരെയും ഇല്ലാതാക്കിയിരിക്കുന്നു. ഇതോടെ ഖമീനി ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സുരക്ഷയെക്കരുതി ഖമീനിയെ ഇറാന്‍ ബങ്കറിലേക്ക് മാറ്റിയിരിക്കയാണ്. ഖമീനിയെ തന്ത്രപരമായ തീരുമാനങ്ങളെടുക്കാന്‍ സഹായിച്ചിരുന്നവരില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തോട് നേരിട്ട് റിപ്പോര്‍ട്ട്ചെയ്യാന്‍ അനുവാദമുള്ള ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ (ഐആര്‍ജിസി) മേധാവി ഹൊസൈന്‍ സലാമി, ഐആര്‍ജിസിയുടെ വ്യോമസേനാ മേധാവിയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ തലതൊട്ടപ്പനുമായ അമീര്‍ അലി ഹാജിസാദേഹ്, ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മുഹമ്മജ് കസേമി എന്നിവരൊക്കെ അതില്‍പ്പെടും.
പ്രഭുക്കന്മാര്‍, സൈനിക ഉദ്യോഗസ്ഥര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരുള്‍പ്പെടെ 15 മുതല്‍ 20 വരെ അംഗങ്ങളാണ് ഖമീനിയുടെ ഉപദേശകവൃന്ദത്തിലുള്ളത്. നിര്‍ണായക യോഗങ്ങളില്‍ അതില്‍നിന്ന് മൂന്നുപേരാണ് പങ്കെടുക്കുക. അതിലൊരാളായിരുന്നു സലേമി. ഈ സംഘത്തിലെ അംഗങ്ങളെല്ലാം ഖമീനിയോട് കറയറ്റ വിശ്വസ്തത പുലര്‍ത്തുന്നവരും ഇസ്ലാമിക പ്രത്യയശാസ്ത്രത്തോട് അചഞ്ചലമായ കൂറുള്ളവരുമാണ്. ഇറാനിലെ ഭരണസംവിധാനമനുസരിച്ച് സായുധസേനയ്ക്കുമേല്‍ പരമാധികാരം സര്‍ക്കാരിനാണ്. യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരവും അവര്‍ക്കുതന്നെ. സൈനിക കമാന്‍ഡര്‍മാര്‍, ജഡ്ജിമാര്‍ എന്നിവരുടെ നിയമനവും സര്‍ക്കാരിന് നടത്താം. എന്നാല്‍, വിദേശകാര്യം ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത് ഖമീനിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും. ഫലത്തില്‍ സര്‍ക്കാര്‍ എന്നാല്‍ ഖമീനി തന്നെയാണ്.
കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ്, ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതും ് ആയത്തൊള ഖമീനിയുടെ കീഴടങ്ങലാണ്. ഖമീനി എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പറഞ്ഞു. 'ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇറാന്റെ ആകാശത്തിന്മേല്‍ പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ നിയന്ത്രണമുണ്ട്. ഇറാന് നല്ല സ്‌കൈ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധാരാളമായി ഉണ്ടായിരുന്നു, എന്നാല്‍ അത് അമേരിക്ക നിര്‍മ്മിച്ചതും, രൂപകല്‍പ്പന ചെയ്തതും, ഉത്പാദിപ്പിച്ചതുമായ 'സാധനങ്ങളുമായി' കിടപിടിക്കില്ല. യുഎസ്സിനേക്കാള്‍ നന്നായി മറ്റാരും ഇത് ചെയ്യുന്നില്ല' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷങ്ങള്‍ക്കിടെ പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതല്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിന്യാസങ്ങളില്‍ എഫ്-16, എഫ്-22, എഫ്-35 പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.അതായത് ഖമീനി വേട്ടയില്‍ അമേരിക്കയും ഉണ്ടെന്ന് വ്യക്തം.
ഖമീനി സ്ഥാനമൊഴിഞ്ഞാല്‍, മകന്‍ മെജ്താബയാണ് പിന്‍ഗാമിയാകുക എന്നാണ് വര്‍ത്തമാനങ്ങള്‍. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അദ്ദേഹം അതിനുള്ള ശ്രമങ്ങള്‍ മുറുക്കിത്തുടങ്ങിയിരുന്നു. ഇറാന്റെ അധികാരത്തിന്റെ നെടുംതൂണായ ഐആര്‍ജിസിയിലും മെജ്താബയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അതായത് ഖമീനി വീണാല്‍ പുതിയ നേതൃത്വം വരും. ആ ആശയം മാറുന്നില്ല. അതിനാലാണ് ഇറാനില്‍ ഭരണമാറ്റം എന്ന കാര്യത്തിന് ഇസ്രയേല്‍ മുന്‍കൈയടുക്കുന്നത്.
വാല്‍ക്കഷ്ണം: ഇന്ന് തുര്‍ക്കി ഒഴികെയുള്ള ഒരു രാജ്യവും ഇറാന് ഒപ്പമില്ല. പാക്കിസ്ഥാന്‍ പോലും അതിര്‍ത്തി അടച്ചു കഴിഞ്ഞു. മക്കയിലേക്കും മദീനയിലേക്കും മിസൈല്‍ അയച്ച ഹൂത്തികളെ പ്രോല്‍സാഹിപ്പിക്കുന്ന ഇറാനെതിരെയാണ് സൗദി അടക്കമുള്ള രാജ്യങ്ങള്‍. ലോകത്തിലെ മുസ്ലീം രാജ്യങ്ങള്‍ക്കുപോലും വേണ്ടാത്ത ഇറാന്റെ പേരിലാണ്, കേരളത്തില്‍ ഇടതുപക്ഷം റാലിയും പ്രതിഷേധങ്ങളും നടത്തുന്നതെന്നും ഓര്‍ക്കണം! അതിജീവനത്തിനായി പോരാടുന്ന ഇസ്രയേല്‍ നമ്മുടെ മുഖ്യമന്ത്രിക്ക് തെമ്മാടി രാഷ്ട്രമാണ്. കമ്യൂണിസ്റ്റുകളെ കൂട്ടക്കൊല ചെയ്ത ഇറാന്‍ മഹത്തായ രാജ്യവും.