മൈദുഗുരി: നൈജീരിയയില്‍ നടുറോഡില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 147ലേറെ പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോര്‍ണോയിലെ മൈദുഗുരിയില്‍ ചൊവ്വാഴ്ചയാണ് വന്‍ അപകടമുണ്ടായത്. മജിയ നഗരത്തില്‍ വച്ച് ഇന്ധന ടാങ്കര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഇതിനു പിന്നാലെ ആളുകള്‍ ഇന്ധനം ശേഖരിക്കാന്‍ തടിച്ചു കൂടുകയായിരുന്നു. ഇതിനിടെയാണ് തീ പിടിച്ച് വന്‍ അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ ഇന്ധന ടാങ്കറില്‍ വലിയ രീതിയില്‍ തീ പടരുന്നതിന്റേയും പൊട്ടിത്തെറിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് അപകടം ഉണ്ടായത്. വളരെ പെട്ടന്ന് തീ പടര്‍ന്നതിനാല്‍ ആളുകള്‍ക്ക് രക്ഷപ്പെടാനോ തീ അണയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായതെന്നാണ് അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരാള്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

ടാങ്കര്‍ മറിഞ്ഞതിന് പിന്നാലെ വലിയ രീതിയില്‍ ആളുകള്‍ ടാങ്കറിന് ചുറ്റും കൂടി ചോരുന്ന ഇന്ധനം വാഹനങ്ങളിലാക്കി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു തീ പടര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. അപകടമേഖലയില്‍ നിന്ന് ഒഴിയണമെന്ന പൊലീസ് നിര്‍ദ്ദേശം അടക്കം അവഗണിച്ചാണ് ആളുകള്‍ ഇന്ധനം ശേഖരിക്കാന്‍ തുടങ്ങിയത്. ഇതാണ് വലിയ രീതിയില്‍ ആളുകള്‍ മരിക്കാന്‍ ഇടയാക്കിയതെന്നാണ് അധികൃതര്‍ അപകടത്തേക്കുറിച്ച് വിശദമാക്കുന്നത്.

മണിക്കൂറുകള്‍ക്ക് ശേഷമാണ് വ്യാപക രീതിയില്‍ പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരം ബുധനാഴ്ച മുതല്‍ നടന്നുവരികയാണ്.