ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഘട്ടില്‍ എസ്.ഐ.യെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വനിതാ പോലീസ് കോൺസ്റ്റബിൾ പല്ലവി സോളങ്കിയും പുരുഷ സുഹൃത്തായ കരൺ ഠാക്കൂറും ചേർന്നായിരുന്നു രാജ്ഘട്ടിലെ എസ്.ഐ.യായ ദീപാങ്കര്‍ ഗൗതമിനെ കൊലപ്പെടുത്തിയത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദീപാങ്കര്‍ ഗൗതമിനെ പിന്നിൽ നിന്നും ഇടിച്ചിടുകയായിരുന്നു. സുഹൃത്തായ കരണായിരുന്നു കാര് ഓടിച്ചിരുന്നത്. സംഭവ ശേഷം ഇരുവരും ബിയോറ പോലീസ് സ്റ്റേഷനിലെത്തി സബ് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയതായി മൊഴി നൽകി. പാച്ചോര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിലാണ് പല്ലവി സോളങ്കി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സബ് ഇൻസ്‌പെക്ടർ ദീപങ്കർ ഗൗതമിനെ ഉടൻ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ ഡോക്ടർമാർ ഭോപ്പാൽ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാത്രാമധ്യേ എസ്ഐ മരണപ്പെട്ടു. ഭോപ്പാലിലെ ചിരായു ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ഗൗതമിന്റെ മരണം സ്ഥിരീകരിച്ചത്.

സംഭവസ്ഥലത്ത് നിന്നുള്ള തെളിവുകളും ഇലക്ട്രോണിക് തെളിവുകളും സൂചിപ്പിക്കുന്നത് ഇത് അപകടമല്ലെന്നും എസ്ഐയെ അപകടപ്പെടുത്താനുള്ള മനഃപൂർവമായ പ്രവൃത്തിയാണെന്നും. വനിതാ കോൺസ്റ്റബിളിനും അവളുടെ പുരുഷ സുഹൃത്തിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്, ഇരുവരെയും പോലീസ് ചോദ്യം ചെയ്യുകയാണെന്നും രാജ്ഗഡ് ജില്ലാ പോലീസ് സൂപ്രണ്ട് ആദിത്യ മിശ്ര വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രാജ്ഘട്ടിലെ ഒരു പെട്രോള്‍പമ്പിന് സമീപത്തുവെച്ചാണ് എസ്.ഐ.യെ പ്രതികള്‍ കാറിടിപ്പിച്ച് വീഴ്ത്തിയത്. ഇടിച്ചിട്ടശേഷം എസ്.ഐ.യെ പ്രതികള്‍ കാറില്‍ വലിച്ചിഴക്കുകയുംചെയ്തു. പല്ലവിയാണ് കാറോടിച്ചിരുന്നത്. സംഭവത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ എസ്.ഐ.യെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

പ്രതികളായ പല്ലവിയും കരണും നേരത്തെ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങളുണ്ടായി. സംഘർഷത്തിനിടെ പല്ലവിയുടെ കഴുത്തിൽ കരൺ വെടിയുതിർത്തിരുന്നു. ഇതോടെ ഇവർ തമ്മിൽ അകന്നിരുന്നു.

തുടര്‍ന്ന് പല്ലവി എസ്.ഐ.യായ ഗൗതവുമായി സൗഹൃദത്തിലായി. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് പല്ലവിയും കരണും തമ്മില്‍ വീണ്ടും അടുക്കാൻ തുടങ്ങി. ഇതോടെ എസ്.ഐ.യുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചു. പക്ഷേ, എസ്.ഐ. സൗഹൃദത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തതെന്നും പോലീസ് പറഞ്ഞു.

പ്രതികളെ രാത്രി മുഴുവൻ ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. തുടർന്ന് ബിഎൻഎസ് സെക്ഷൻ 103 (1) 3 (5) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം ശിവപുരി ജില്ലയിൽ എസ്ഐ ആയുള്ള ഗൗതമിന് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ മുന്പുണ്ടായിട്ടുണ്ട്. കുറച്ചുകാലം പുറത്തായിരുന്ന ഗൗതം കേസുകളിൽ കുറ്റവിമുക്തനാക്കപ്പെട്ടത്തിനു ശേഷം പോലീസ് സേനയിൽ വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു.