ഫിറോസ്പൂര്‍: വഹനാപകടത്തില്‍ ഒമ്പതുപേര്‍ക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ഫിറോസ്പൂരിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സംഭവത്തിൽ നിരവധിപേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഫിറോസ്പൂരിൽ ഗോലുകാമോർ വില്ലേജിൽ വെച്ചാണ് അപകടം നടന്നത്. പിക്കപ്പ് വാനും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ജലാലാബാദിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനില്‍ ഇരുപതിലധികം ആളുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ മിക്കവരും ഹോട്ടലുകളില്‍ ജോലിചെയ്യുന്നവരാണ്. ശക്തമായ മൂടല്‍മഞ്ഞ് കാരണം പിക്കപ്പ് വാനിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം മറഞ്ഞു. ഇതിനുപിന്നാലെയാണ് ഇത്രയും വലിയ ഒരു ദുരന്തത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്.

അപകടം നടന്നതറിഞ്ഞയുടന്‍ പോലീസ് സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതായി ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ഓഫ് പോലീസ് സത്നം സിങ് പറഞ്ഞു. പരിക്കേറ്റവരെ ഗുരുഹര്‍സഹായിയിലേയും ജലാലാബാദിലേയും ആശുപത്രികളിലേക്കാണ് കൊണ്ടുപോയത്. സാരമായി പരിക്കേറ്റ ചിലരെ ഫരീദ്കോട്ടിലെ ഗുരു ഗോവിന്ദ് സിങ് മെഡിക്കല്‍ കൊളേജിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്.