ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലേക്കുള്ള എല്ല വിമാന സര്‍വീസുകളും മെയ് 31 വരെ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ. ന്യൂഡല്‍ഹി-ടെല്‍ അവീവ് റൂട്ടിലെ വിമാന സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്. ടെല്‍ അവീവ് റൂട്ടിലെ മിക്ക മുന്‍നിര വിമാനക്കമ്പനികളും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. നിലവില്‍ എല്‍ അല്‍ (El Al) ഉള്‍പ്പെടെയുള്ള ഇസ്രായേലി വിമാനക്കമ്പനികള്‍ മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തുന്നത്.

ജനുവരി 1ന് പുനരാരംഭിച്ച ഡല്‍ഹി-ടെല്‍ അവീവ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഫെബ്രുവരി 28ലെ ഇറാന്‍ ആക്രമണത്തിന് ശേഷം തടസ്സപ്പെട്ടു. ഇസ്രായേലിലുള്ള 40,000-ത്തിലധികം ഇന്ത്യക്കാര്‍ ഇതോടെ കടുത്ത ആശങ്കയിലായി. തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ സംഘര്‍ഷമേഖലയില്‍ നിന്ന് നാട്ടിലേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിമാനമില്ലാത്തത് തിരിച്ചടിയായി.

ഇസ്രായേല്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ ലാന്‍ഡ് ക്രോസിംഗുകള്‍ വഴി ജോര്‍ദാന്‍ അല്ലെങ്കില്‍ ഈജിപ്ത് വഴി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ടെല്‍ അവീവിലെ ഇന്ത്യന്‍ മിഷന്‍ 24ഃ7 അടിയന്തര ഹെല്‍പ്ലൈന്‍ തുറക്കുകയും വിപുലമായ രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിക്കുകയും ചെയ്തു. ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ ജെപി സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുമായും വിദ്യാര്‍ഥികളുമായും വെര്‍ച്വല്‍ ചര്‍ച്ചകള്‍ നടത്തി പിന്തുണ ഉറപ്പുനല്‍കി.