ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈനിക മേധാവി ശ്രീനഗറിലേക്ക് എത്തുന്നു. ഭീകരാക്രമണം നടന്ന പ്രദേശങ്ങളില്‍ ജനറല്‍ ഉപേന്ദ്ര ദ്വിവേദി സന്ദര്‍ശിക്കും. സേനയുടെ കശ്മീരിലെ മേധാവികളുമായും പ്രാദേശിക സുരക്ഷാ സേനകളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തും.

വിദേശകാര്യ മന്ത്രാലയം വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തു. ജര്‍മനി ജപ്പാന്‍ പോളണ്ട് യുകെ റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗമാണ് വിളിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം വിവിധ അംബാസിഡര്‍മാരോട് വിശദീകരിച്ചു.

ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നയതന്ത്ര യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യയും പാകിസ്ഥാനും. പാകിസ്ഥാനുമായുള്ള നയന്ത്ര ബന്ധം അവസാനിപ്പിക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഇന്ത്യ എടുത്തിട്ടുണ്ട്. അതിര്‍ത്തി അടയ്ക്കുമെന്നും സിന്ദു നദീജല കരാര്‍ റദ്ദാക്കുമെന്നും പാകിസ്ഥാനികള്‍ക്ക് ഇനി ഇന്ത്യന്‍ വിസ നല്‍കില്ലെന്നും അറിയിച്ചിരുന്നു.