കൊല്‍ക്കത്ത: ആസിഡ് കലര്‍ന്ന ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍. ബംഗാളിലെ മിഡ്‌നാപുറിലാണ് സംഭവം. വെള്ളമാണെന്ന് കരുതി ആസിഡ് ഒഴിച്ചാണ് വീട്ടമ്മ ചോറും കറിയും പാകം ചെയ്തത്. വെള്ളി ആഭരണപണിക്കാരനാണ് ഭര്‍ത്താവ് സന്തു. അദ്ദേഹം തന്റെ ജോലി ആവശ്യത്തിനായി വീട്ടില്‍ ആസിഡ് സൂക്ഷിക്കാറുണ്ട്.

ഉച്ചഭക്ഷണത്തിന് ഉണ്ടാക്കിയ കറിയില്‍ വീട്ടമ്മ അബദ്ധത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡും വെള്ളവും സൂക്ഷിക്കുന്ന കാനുകള്‍ ഒരേ പോലെയായതിനാലാണ് അബദ്ധം സംഭവിച്ചതെന്ന് പറയുന്നു. ഉച്ചഭക്ഷണം കഴിച്ചയുടനെ കുടുംബത്തിലെ ആറുപേരും അവശനിലയിലാവുകയായിരുന്നു. കടുത്ത വയറുവേദന, ഛര്‍ദി, ശ്വാസതടസം എന്നിവ ഉണ്ടായതോടെ ഇവര്‍ അയല്‍വാസികളെ വിളിച്ചു വരുത്തി. ഗൗരവാവസ്ഥ തിരിച്ചറിഞ്ഞതോടെ വേഗത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

പ്രാഥമിക പരിശോധനയില്‍ ആസിഡ് കലര്‍ന്ന ഭക്ഷണം ഉള്ളിലെത്തിയെന്ന് സ്ഥിരീകരിച്ചതോടെ ആറുപേരെയും വിദഗ്ധ ചികിത്സയ്ക്കായി കൊല്‍ക്കത്തയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ പ്രതികരിക്കാറായിട്ടില്ലെന്നും ആരും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് കുട്ടികളും നാല് മുതിര്‍ന്നവരുമാണ് ചികിത്സയിലുള്ളത്.