ഭോപ്പാൽ: അമിത വേഗതയിൽ വന്ന ബസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചതായി വിവരം. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ മൈഹാർ ജില്ലയിലാണ് അപകടം നടന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. പ്രയാഗ്‌രാജിൽ നിന്ന് പുറപ്പെട്ട് രേവ വഴി നാഗ്പൂരിലേക്ക് പോവുകയായിരുന്നു ബസ്. ദെഹത് പോലീസ് സ്‌റ്റേഷന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്ന ട്രക്കിൽ വന്ന് ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആറ് മരണങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. ഇതോടെ ആകെ മരണം ഒൻപതായെന്ന് മൈഹാർ എസ്പി സുധീർ അഗർവാൾ വ്യക്തമാക്കി.

നാല് വയസ്സുകാരൻ ഉൾപ്പെടെ മരിച്ചവരെല്ലാം പുരുഷന്മാരാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ രേവയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് സത്നയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ബസ് അമിത വേഗതയിൽ ആയിരുന്നുവെന്നും ഇതാണ് അപകട കാരണമെന്നുമാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ബസിൽ നിന്നും യാത്രക്കാരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്ക് ഗ്യാസ് കട്ടറും എക്‌സ്‌കവേറ്റർ മെഷീനും ഉപയോഗിക്കേണ്ടി വന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് രക്ഷാപ്രവർത്തനം ഒടുവിൽ അവസാനിച്ചത്.