ചെന്നൈ: ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ പാകിസ്ഥാൻ്റെ നയതന്ത്ര ഉദ്യോഗസ്ഥൻ അമീർ സുബൈർ സിദ്ധിഖിക്കെതിരെ ചെന്നൈ കോടതി സമൻസ് പുറപ്പെടുവിച്ചു. 'ബോസ്' എന്നറിയപ്പെടുന്ന ഇയാൾ എൻഐഎയുടെ വാണ്ടഡ് കുറ്റവാളികളുടെ പട്ടികയിലുള്ളയാളാണ്. ഒക്ടോബർ 15-ന് ചെന്നൈയിലെ എൻഐഎ കോടതിയിൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ഇന്ത്യയിലെ യുഎസ്, ഇസ്രായേൽ കോൺസുലേറ്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ സിദ്ധിഖി പദ്ധതിയിട്ടതായി സമൻസിൽ ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ പത്രങ്ങളിൽ കോടതി പരസ്യം നൽകിയിട്ടുണ്ട്. ഇതിൽ സിദ്ധിഖിയുടെ കറാച്ചിയിലെ വിലാസവും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യം തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആദ്യ പാക് നയതന്ത്ര പ്രതിനിധിയാണ് അമീർ സുബൈർ സിദ്ധിഖി. അവസാനമായി ശ്രീലങ്കയിലെ പാക് ഹൈക്കമ്മീഷനിലാണ് സിദ്ധിഖി സേവനമനുഷ്ഠിച്ചിരുന്നത്.