പട്ന: ബിഹാറിൽ ദുർഗ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിനിടെ കുത്തേറ്റ് രണ്ട് പേർ മരണപ്പെട്ടതോടെ വലിയ കലാപം പൊട്ടി പുറപ്പെട്ടു. സംഭവത്തിൽ ​തലേവർ സഹാനി, ഭാരത് സഹാനി എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഘർഷത്തിന് പിന്നാലെ സുപ്പി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദെങ് ​ഗ്രാമത്തിലെ ആളുകൾ തെരുവുകളിൽ പ്രതിഷേധവുമായി എത്തി. റോഡുകൾ ഉപരോധിക്കുകയും ടയറുകൾക്ക് തീയിടുകയും ചെയ്തു. സംഭവത്തിൽ ഉടൻ നീതി ലഭിക്കണമെന്ന് പറഞ്ഞ അവർ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർ സംഘർഷങ്ങൾ തടയാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് പിടികൂടിയിട്ടുണ്ട് . ഇവർക്കെതിരെ കൊലപാതക കുറ്റം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും പൊലീസ് കൂട്ടി​ച്ചേർത്തു.